Sunday, April 16, 2017

നഷ്ടപെട്ട കണ്ണുകൾ

റൗദാ ആത്തിഫ്!!!
ആ ഒരു പേരിൽ ഒളിഞ്ഞിരിക്കുന്നത് തന്റെ സ്വപ്ന ലോകം കീഴടക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു കുഞ്ഞുദ്വീപുകാരിയെയാണ്.
ഇരുപത്തിയൊന്ന് വയസ്സിന്റെ ഊർജ്ജവും പ്രസരിപ്പും ആവാഹിച്ചു, പഞ്ചാരമണൽത്തരികളുടെയും നീലപവിഴ കടലാഴങ്ങളുടെയും നാട്ടിൽ നിന്നും,
സ്വദേശത്തെ പവിഴജലത്തെയും കടുംനീലകാശത്തെയും ഓർമിപ്പിക്കുന്ന കണ്മണികളുമായുമായി അവൾ ഈ ലോകത്തേക്ക് ഇറങ്ങിയത് നിറയെ സ്വപ്‌നങ്ങൾ കണ്ടുകൊണ്ടാവും.
നിറയെ പ്രതീക്ഷകളോടെയാവും.
ആഗ്രഹങ്ങളും അഭിവാഞ്ഛകളും നിറഞ്ഞ ആ കൗമാരം വിട്ട മനസ്സ്, എന്തുകൊണ്ട് ഹോസ്റ്റലിലെ ഫാനിന്റെ കീഴിൽ ജീവനറ്റു പറന്നകന്നതു എന്നത് ഉത്തരമില്ലാത്ത അവശേഷിക്കുന്ന ചോദ്യമാണ്.
ഉത്കണ്ഠപ്പെടുത്തുന്ന നിശബ്ദതയാണ്.

 കുറച്ചു നാളുകൾക്കു മുൻപ്, വോഗ് ഇന്ത്യ എന്ന മാഗസിൻ ദക്ഷിണ ഏഷ്യയിലെ ആറു മോഡലുകളെ ഒരുമിച്ചു നിർത്തിഎടുത്ത കവർ പേജിലൂടെയാണ് റൗദയെ ആദ്യമായി പരിചയപ്പെടുന്നത്.
തനതു വാർപ്പുമാതൃകകളുടെ ഉടലഴകോടെ നിന്ന ആ സുന്ദരികളിൽ, റൗദ ആയിരുന്നു വേറിട്ട് നിന്നത്.
കാന്തിപോഴിയുന്ന കൃഷ്ണവർണ്ണത്തിന്റെ ലാവണ്യത്തിൽ, കണ്ണുകളിലെ സാഗര നീലിമ ആയിരുന്നു അവളെ വ്യെത്യസ്ത ആക്കിയത്.

അന്ന് മുതൽ, റൗദയെ സോഷ്യൽ മീഡിയകളിൽ പ്രേത്യേകിച്ചു ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നിരുന്നു.
അത്ര വലിയ ഭ്രാന്ത സൗന്ദര്യമൊന്നും ആയി തോന്നിയിട്ടില്ലങ്കിലും, തികച്ചും മാന്യമായ വേഷവിധാനത്തോടെ എത്തുന്ന അപ്‌ഡേറ്റുകളിൽ അവളോടുള്ള ആരാധനാ കൂടിക്കൂടി വന്നു.
അവളിടുന്ന ഫോട്ടോകൾ കൂടുതലും ഇന്ത്യയിൽ നിന്നുള്ളതായിരുന്നു എന്നുള്ളത് എന്നെ കുറച്ചൊന്നുമല്ല കോരിത്തരിപ്പിച്ചത്.
സാമൂഹ്യ പാഠ പുസ്തകങ്ങളിലെ വർണ്ണനകളിലും ഭൂപടത്തിലും മാത്രം കണ്ടിട്ടുള്ള സ്ഥലങ്ങൾ, പത്ര മാധ്യമങ്ങളിൽ കേട്ടിട്ടുള്ള ചരിത്ര സ്മാരകങ്ങൾ, ശിലാശില്പങ്ങൾ അംബരചുംബികൾ ഒക്കെയായിരുന്നു റൗദയുടെ ഫോട്ടോകളിലെ പശ്ചാത്തലങ്ങൾ.
ആകാരത്തിൽവളരെ  ചെറുതായ എന്റെ ഈ ആതിഥേയ രാജ്യത്തു നിന്നും ആകാരത്തിൽ ചെറുതായ റൗദ, എന്റെ രാജ്യമൊട്ടുക്കും സഞ്ചരിക്കുന്നതും ആ വിവരങ്ങൾ പൊതു ജനങ്ങളുമായി പങ്കിടന്നതും കുറച്ചൊന്നുമല്ല എന്നെ സന്തോഷിപ്പിച്ചത്. അവൾ  മാലിദ്വീപിൽ നിന്നുമുള്ള പെൺകുട്ടി ആയിരുന്നു എന്നുള്ളതായിരുന്നു എന്റെ സന്തോഷത്തിന്റെ അടിസ്ഥാനം.  

അന്നും, എന്നത്തേതുംപോലെ ഞാൻ ഉറങ്ങുന്നതിനു മുൻപ് ഇൻസ്റാഗ്രാമിലൂടെ പരതിയപ്പോഴാണ്, രാജസ്ഥാനിലെ പുഷ്കറിലെ മണലാരണ്യത്തിനു സമീപത്തു നിന്നും എടുത്ത ഫോട്ടോ റൗദ ഉപ്‌ഡേറ്റ് ചെയ്തിരിക്കുന്നതായി തായി കാണുന്നത്.
അതിനും കുറച്ചു മുൻപ് മറ്റൊരു ഫോട്ടോയും അവർ അപ്‌ഡേറ് ചെയ്തിരിക്കുന്നു.

രാവിലെ ഓഫീസിലെ പതിവ് തിരക്കുകൾക്കിടയിൽ, മാൽദ്വീപുകാരിയായ സഹപ്രവർത്തക ഷീസായാണ് പറഞ്ഞത്, ബംഗ്ലാദേശിൽ പഠിക്കുന്ന മാലിയിൽ നിന്നും ഉള്ള മോഡൽ ആത്മഹത്യാ ചെയ്തിരുന്നുവെന്ന്.
ഡിപ്രെഷൻ ആയിരുന്നുവെത്രെ കാരണം. അവളതു പറഞ്ഞു തീർന്നതും, ഫോണിൽ മരിച്ച പെൺകുട്ടിയുടെ ഫോട്ടോയും കാണിച്ചു.
ഒരു നിമിഷം സ്തബ്ധനായിപ്പോയി.

റൗദ !!!
"അയ്യോ റൗദയല്ലേ അത്..." എന്ന് ഉറക്കെ പറഞ്ഞുപോയി.

ഇന്നലെ രാത്രിയിലും അവളുടെ സോഷ്യൽ മീഡിയ ഇടപെടീൽ കണ്ടതാണ് ഞാൻ,
അവൾ അതിനുശേഷം ഡിപ്രെഷൻ കാരണം ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞപ്പോൾ, ഡെൽഹിലെ കോക്ക് ഫാക്ടറിയിലും ഫ്രൂട്ടി ഫാക്ടറിയിൽ ഇന്നും ഉള്ള എയിഡ്സ് ബാധയെന്ന പൊളിപറഞ്ഞു പറ്റിക്കുന്ന വാർത്തകളെ പോലെ ആയിരിക്കുമെന്ന് ഷീസയോട് തർക്കിച്ചു.
"ഇന്നലെ രാത്രിയിലും കണ്ട പെൺകുട്ടി ഇന്ന് മരിച്ചുവെന്നോ?
വാർത്ത സത്യമാണോ എന്ന് ഉറപ്പുവരുത്തൂ ....."



                                                  =====================

ആരാണീ സീററ്റ് പർവീൺ അഹമ്മദ്.
കാശ്മീരിയൻ വന്യസൗന്ദര്യം പുണർന്ന സീററ്റ്, എങ്ങനെ ആണ് റൗദയുടെ ഏറ്റവും അടുത്ത സൗഹ്രദ ശേഖരത്തിൽ എത്തിയത്.
സീററ്റിന്റെ ഉള്ളിൽ എരിയുന്ന ഒരു കനൽ ഉണ്ടായിരുന്നോ?
ഉറ്റ സുഹൃത്തെന്നു റൗദ പറഞ്ഞുവെങ്കിലും, അവൾ ഇൻസ്റ്റാഗ്രാമിൽ ഇട്ടിരിക്കുന്ന  ആ ഫോട്ടോയിൽ നിന്നും എനിക്ക് വായിക്കാനേ പറ്റുന്നില്ല പർവീൺ അവളുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന്.

എന്തുകൊണ്ടാണ് സീററ്റ് ,റൗദയുടെ മരണ ശേഷം അവളെ ഇൻസ്റ്റാഗ്രാമിൽ നിന്നും ബ്ലോക്ക് ചെയ്തത്? എന്തുകൊണ്ടാണ് റൗദയുടെ പടങ്ങൾ  കാണണ്ട എന്ന് വാശിപിടിച്ചത് ?

പോസ്റ്റ് മോർട്ടം റിപ്പോർട് വരുന്നതിനു മുന്നേ എന്തുകൊണ്ടാണ് പോലീസും കോളേജ് അധികൃതരും റൗദ ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞത്.

ടംബ്ലറിലെ 'ഫോർബിടാൻ വിസ്‌പേർ' അക ഇൻസ്റ്റാഗ്രാമിൽ 'ലോൾ ഇറ്സ് മി' ആരാണ് അയാൾ?
അയാളെന്തിനാണ് റൗദ ആത്മഹത്യാ ചെയ്തു എന്ന് തന്നെ വിശ്വസിപ്പിക്കുന്നത് ?

മേൽസൂചിപ്പിച്ചതൊക്കെ സാമൂഹ്യമാധ്യമങ്ങളിലെ സംശയങ്ങളും ആരോപണങ്ങളും ആണ്.
ഇന്ത്യയിൽ താമസിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിയായ റൗദയുടെ അച്ഛനും ആത്മഹത്യാ വാദം തള്ളിക്കളയുന്നു.
റൗദയുടെ സഹോദരൻ, അല്പവും കൂടി കടന്നു, ബംഗ്ലാദേശിലെ സജീവമാകുന്ന മതമൗലികവാദത്തിന്റെ ഇരയാണ് റൗദയെന്നും പറയുന്നു.

അവസാനം, അന്നേഷണത്തിനായി ബംഗ്ലാദേശിലേക്ക് പോയ മാലി പോലീസും, പറയാതെ പറഞ്ഞുവെക്കുന്നു റൗദ ആത്മഹത്യാ ചെയ്തിരിക്കുന്നുവെന്ന്.






പക്ഷേങ്കിലും, ചിരിച്ചും കളിച്ചും പ്രസന്നവദയായി സജീവമായി നടന്ന ഒരു പെൺകുട്ടി, ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും കാഴ്ചപ്പാടുകളും സ്വപ്നങ്ങളും ഉണ്ടായിരുന്ന ഒരു പെൺകുട്ടി, ആരോടും പറയാതെ, നിശബ്ദയായി ആ വർണ ജീവിതത്തിൽ നിന്നും ഇറങ്ങി പോയെന്നു പറയുമ്പോൾ, വിശ്വസിക്കാൻ നന്നേ പാടുപെടുന്നു.

Friday, April 7, 2017

പന്നിപ്പനിക്കാലത്തെ കൂടുമാറ്റം (Flit in the Time of Swine Flu) (Flit en el momento de la gripe porcina)

പഞ്ചാര മണൽത്തരികളുടെ നാട് എത്ര പെട്ടന്നാണ് മുഖംമൂടി നഗരമായി മാറിയത്!
മൂടി ധരിച്ച ദ്വീപ് നഗരം എന്ന് വിളിച്ചാൽ, ആ ചൊൽപേരിൽ അതിശോക്തിയുണ്ടെന്നു തോന്നുന്നില്ല. 
ദിവേഹിരാജ്യം, അതിനു പരിചയമില്ലാത്ത ആരോഗ്യ അടിയന്തരാവസ്ഥയിലാണ്!
കാൽനടയാത്രക്കാരും വാഹനയാത്രികരും സ്വദേശിയരും വിദേശീയരും ആകെ മുഖാവരണവും ധരിച്ചാണ് സഞ്ചരിക്കുന്നത്.
ഗർഭിണി ഉൾപ്പടെ നാലോളം ആളുകളെയാണ് പന്നിപ്പനി എന്ന പേരിൽ അറിയപ്പെടുന്ന എച്ച്1എൻ1  ഇൻഫ്ളുവൻസാ കവർന്നതു. 
ഏകദേശം രണ്ടുലക്ഷത്തോളം ആളുകൾ അധിവസിക്കുന്ന, 5.8 സ്കോയർ കിലോമീറ്റർ മാത്രം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന തലസ്ഥാന ദ്വീപിലാണ് രണ്ടാം സുനാമി കണക്കെ എച്ച്1എൻ1 ഭീതി പടർത്തുന്നത്.

രാജ്യത്തെ ആരോഗ്യപ്രശ്നങ്ങൾ പത്രമാധ്യമങ്ങളുടെ ഏറിയ പങ്കും അപഹരിക്കുകയും ജനങ്ങളാകെ ആശങ്കയോടെ കഴിയുകയും ചെയ്യുന്ന ഈ അവസരത്തിലാണ്, സൗദി രാജാവിന്റെ മുൻകൂട്ടി നിശ്ചയിച്ച നയതന്ത്ര സന്ദർശനം രാഷ്ട്രീയ വിവാദം ആകുന്നതും, തുടർന്ന് പന്നിപ്പനിയുടെ പേരിൽ ആ സന്ദർശനം ഉപേക്ഷിക്കുന്നതും.
രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പാർലമെന്റിലെ ഉത്തരവാദിത്വപ്പെട്ട എംപിയും നേതാവും എന്ന നിലക്ക് എന്റെ കമ്പനി മുതലാളി ഈ പ്രശ്നങ്ങൾക്കിടയിലെ സംവാദകനും ഭാഗപാക്കും ആയിരുന്നു.

അത്തരം തിരക്കുകൾ കാരണം ആവണം കുറെ ദിവസത്തെ ഇടവേളക്കു ശേഷമാണു അദ്ദേഹം അന്ന് ഓഫീസിൽ എത്തിയത്.
പെട്ടന്ന് കാണണമെന്ന് റിസപ്ക്ഷനിസ്റ്  ഇന്റർകോമിലൂടെ പറയുമ്പോൾ, അതിൽ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടെന്നു തോന്നിയിരുന്നില്ല.
ക്യാബിനിലേക്ക് ചെന്ന് അദ്ദേഹത്തിനെ വിഷ് ചെയ്തു മാറി നിന്നപ്പോൾ, അപ്രതീക്ഷിമായിട്ടായിരുന്നു, നിർദേശമാണോ അതോ അഭിപ്രായം ചോദിക്കലാണോ എന്ന് സംശയമുളവാക്കുന്ന ബോസ്സിന്റെ ആ ചോദ്യം.

"അശ്വത്, പുതിയ റൂമിലേക്ക് മാറേണ്ടേ, ഇപ്പോൾ താമസിക്കിന്നിടത്തു മരാമത് പണികൾ ചെയ്യണമല്ലോ. എത്രയും പെട്ടന്ന് ഒരു പുതിയ റൂമിലേക്ക് മാറൂ"
പെട്ടെന്ന് എന്ത് പറയണമെന്ന് അറിയാതെ ഞാൻ നിന്നു.

കാര്യം വളരെ ശരിയാണ്, റൂം മാറേണ്ടതുണ്ട്.
മഴ പെയ്താൽ ഭിത്തിയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന സാഹചര്യമാണു വീട്ടിലുള്ളത്.
പണിയറിയാത്ത പണിക്കാർ എന്ന പ്രൊപ്രൈറ്റർ മനോഹരന്റെ മനോഹര ഡയലോഗിനെ അർത്ഥവത്താക്കും വിധം, അവിദദഗ്ദരായ പണിക്കാരുടെ അധ്വാനാമാണ്, ബോസ്സിന്റെ ഭാര്യയുടെ പേരിലുള്ള ആ ഏഴുനില കെട്ടിടം. ഒറ്റമുറി വീടുകൾ ആയി നിർമ്മിച്ച ആ ഓരോ നിലയിലും വേർതിരിച്ചിട്ടില്ലാത്ത കിടപ്പു മുറിയും അടുക്കളയും, അതിനോട് ചേർന്ന് കുളിമുറിയും ആണ് ഉള്ളത്.

ആ കെട്ടിടത്തിലെ വൈദ്യുതി വിതരണ സംവിധാനങ്ങളാകെ തകരാറിലാണ്. കുമ്മായം പൂശിയ ചുമർ പാളികളോടെ ഇളകി പൊഴിയുന്നത് വലിയൊരു വൃത്തിപ്രശ്നമായി മാറിയിട്ടുമുണ്ട്. ഇതൊക്കെ കുറെ നാളായി റിപ്പോർട്ട് ചെയ്യപ്പെട്ട കാര്യങ്ങൾ ആണെങ്കിലും, ഇതുവരെ പരിഹാരമൊന്നുവാതെ നീണ്ടു പോകുകയാണ്.

ബോസ് വളരെ രോഷാകുലനായിട്ടാണ് കാണുന്നത്.
എയർകണ്ടീഷന്റെ പതിനാറു ഡിഗ്രി സെന്റിഗ്രേഡിലും അദ്ദേഹത്തിന്റെ മുഖത്തു വിയർപ്പു കണങ്ങൾ പതിയുന്നോയെന്ന് സംശയം.


"അശ്വത്, തൽക്കാലം എയർ ഡോണിലേക്ക് മാറ്. ഇപ്പോൾ താമസിക്കുന്ന വീടിന്റെ പണി പൂർത്തിയായതിനു ശേഷം തിരിച്ചുവരാം."

ബോസ് തന്നെ പുതിയ റൂം കണ്ടെത്തിയിരിക്കുന്നു.
മാഫണ്ണു ജില്ലയിലെ ബുറൂസു മാഗു എന്ന പ്രധാന വഴിക്കു സമീപമുള്ള കമ്പനിയുടെ തന്നെ ഫ്ളാറ്റാണ് എയർ ഡോൺ.
ഇപ്പോൾ അവിടെ കമ്പനിയുടെ ഷോപ്പിലെ ഫിലിപൈനിൽ നിന്നുമുള്ള സ്റ്റാഫുകളാണ് താമസിക്കുന്നത്.
ഓഫീസിൽ നിന്നും അൽപം ദൂരം കൂടുതലുണ്ട് എയർ ഡോണിലേക്ക്, നടന്നുപോകാവുന്ന ദൂരമാണെങ്കിൽ പോലും.  


ബോസ്സ് നിർത്താതെ പറയുകയാണ്, അശ്വതിനു അറിയുമോ, 'അവളുമാരെ ഒറ്റയ്ക്ക് താമസിപ്പിച്ചാൽ ശരിയാവില്ല. എല്ലാത്തിനും ഒരു നിയന്ത്രണം വേണം. പാതിരാത്രി ആവോളം സുഹൃത്തുക്കളോടപ്പം കറങ്ങി നടക്കുകയാണ്, ജോലിക്കു ശരിയായ സമയത്തു എത്താറുമില്ല. തല്ക്കാലം അശ്വതും ആ ഫ്ലാറ്റിലേക്ക് മാറുകയാണെങ്കിൽ, എല്ലാത്തിനും നിയന്ത്രണങ്ങൾ ഉണ്ടാവും. സന്ദർഷകരുടെ സാന്നിധ്യം ഉണ്ടാവില്ല. അന്ത്യയാമങ്ങളിലേക്കു നീങ്ങുന്ന പാർട്ടികളുമുണ്ടാവില്ല.

ബോസ് ദീർഘനിശ്വാസം എടുത്തു.

ഫിലിപൈനിൽ നിന്നുമുള്ള സ്റ്റാഫുകൾ താമസിക്കുന്ന ഫ്ളാറ്റിലേക്കാണ് മാറേണ്ടത് എന്ന നിർദേശം വന്നപ്പോൾ, ആ പഴയ സംഭവം ഓർത്തു.

അന്നും. 
കുറച്ചു മാസങ്ങൾക്കു മുൻപ് ബോസ്സിന്റെ നിർദേശ പ്രകാരം, എയർ ഡോണിലേക്ക് താൽക്കാലിമായി താമസം മാറാനുള്ള ഉദ്ദേശവുമായി അവിടെ എത്തിയതും അതിൽ പരാജയപ്പെട്ടതും ഇപ്പോഴും ഓർമയിലുണ്ട്.

പത്തു നില റെസിഡൻഷ്യൽ കെട്ടിടമാണ് എയർ ഡോ, അതിന്റെ ഒന്നാം നിലയിലാണ്, കമ്പനിയുടെ ഫ്ലാറ്റ്. രാജ്യത്തെ പ്രധാനപ്പെട്ടൊരു കാബിനറ്റ് മന്ത്രിയുടെ ഉടമസ്ഥയിൽ ഉള്ളതാണീ കെട്ടിടം. ഞങ്ങളുടെ തന്നെ കമ്പനിയിലെ രണ്ടു പെൺകുട്ടികളാണ് ഒരു റൂമിൽ താമസിക്കുന്നത്, സമീപത്ത് മറ്റൊരു മാലി കുടുംബവും.

അതിനു അടുത്ത വീട്ടിൽ താമസിക്കാനാണ് എനിക്ക് നിർദേശം കിട്ടിയത്.
യഥാർത്ഥത്തിൽ, അതൊരു താൽക്കാലിക സംവിധാനം മാത്രം ആയിരുന്നു, ഞാനിപ്പോൾ താമസിക്കുന്ന വീടിന്റെ അറ്റകുറ്റപണികൾ തീരുന്നിടം വരെ മാത്രം.

അങ്ങനെയാണ് ആ വീട് നോക്കാനായി, ഓഫീസ് സുഹൃത്തായ ഹസ്സനുമൊപ്പം പോയത്. താരതമ്യേന കാറ്റും വെളിച്ചവും കിട്ടുന്ന, ഭംഗിയായ കിടപ്പുമുറിയും സ്വീകരണ മുറിയും അടുക്കളയും. മാലിയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ, ഇങ്ങനെ ഉള്ള സൗകര്യങ്ങൾ ആഡംപരം ആണ്.

ഞാൻ ആ വീട്ടിലേക്കു വരുന്നു എന്ന വാർത്ത ആ പെൺകുട്ടികളെ ചെറുതായിട്ടൊന്നുമല്ല അലോസരപെടുത്തിയത്.
പ്രേതെയ്കിച്ചു, അവിടുത്തെ  ഷാറ മോണ എന്ന പെൺകുട്ടിക്ക്.
അവൾ കഴിവതും, എന്റെ വരവിനെ പ്രതിരോധിക്കാൻ ശ്രമിച്ചു.

"വളരെ കുറച്ചു നാളത്തേക്കാണെങ്കിൽ പ്രശ്നമില്ല സാർ, പക്ഷെ അതിലും കൂടുതൽ ദിവസത്തേക്ക് ആണെങ്കിൽ, വിഷമമാണ് സാർ."

"  സാറ് പുറത്തുനിന്നുമുള്ള ഒരാളാവുമ്പോൾ....,  അത് ഞങ്ങളുടെ കീഴ്വഴക്കങ്ങൾക്കും ആചാരങ്ങൾക്കും മഹിമക്കും ദൈവ വിശ്വാസത്തിനും എതിരാണ്. കുടുംബാംഗമല്ലാത്ത ഒരാളെ വീട്ടിൽ താമസിപ്പിക്കുന്ന പതിവ് ഞങ്ങൾക്കില്ലാത്തതുകൊണ്ടാണ്."

മുഖത്തെ പുഞ്ചിരി നിലനിർത്തിക്കൊണ്ടാണ് ഷാറ അവളുടെ അഭിപ്രായം പറഞ്ഞത്.
അവളുടെ ആ സത്യസന്ധമായ തുറന്നുപറച്ചിലിനെ അതെ തലത്തിൽ തന്നെ ബഹുമാനിച്ചുകൊണ്ടു, അംഗീകരിച്ചുകൊണ്ട്, അവിടെ നിന്നും ഇറങ്ങി.

വീട് മാറാനായി, എയർ ഡോണിലേക്ക് പോയെതും അവിടുത്തെ താമസക്കാരുടെ വൈമനസ്യവും ബോസ്സിനോട് പങ്കുവെച്ചു.
പകരം, മറ്റൊരു സംവിധാനം നൽകണമെന്ന് ബോസ്സിനോട് അഭ്യർത്ഥിച്ചു.

എന്നാൽ, ആ പെൺകുട്ടികളുടെ അഭിപ്രായം ബോസ്സിനൊട്ടും രസിച്ചില്ല. 
"കമ്പനിയാണ് വാടകയും ചിലവും വഹിക്കുന്നത്, അപ്പോൾ ഞാൻ പറയുന്നതുപോലെയാണ് ചെയ്യേണ്ടത്.
അവളുമാരുടെ അഭിപ്രായമല്ല, കമ്പനിയുടെ തീരുമാനങ്ങൾ"  എന്ന് ബോസ് പറഞ്ഞുവെങ്കിലും, വീട് മാറുന്നതിൽ വീണ്ടും കാലതാമസം ഉണ്ടായി.
അന്ന് എയർ ഡോണിലേക്ക് മാറുന്നതിൽ ഞാനും താല്പര്യം കാട്ടിയില്ല എന്ന് പറയുന്നതാവും ശരി.

ആശ്ചര്യമെന്നു പറയട്ടെ, കൃത്യം ഒരാഴ്ച്ചകഴിഞ്ഞില്ല, ഷാറ അവളുടെ പുരുഷ സുഹൃത്തിനൊപ്പം കൈകൾ ചേർത്തുപിടിച്ചു, 
മാലിയിലെ പ്രധാന പാതയായ മജീദി മാഗുവിലൂടെ നടന്നു പോകുന്നത് ഞാൻ തന്നെ കാണേണ്ടി വന്നു. 
അവൻ ഫിലിപൈൻ സ്വദേശിയാണെങ്കിലും അവളുടെ കുടുംബാംഗം ആയിരുന്നില്ല, എന്നാണ് എന്റെ ഉത്തമ വിശ്വാസം.


                                                                  *******************************

കമ്പനിയിൽ ആദ്യമായിട്ടാണ് ഫിലിപൈൻസിൽ നിന്നും സ്റ്റാഫിനെ ജോലിക്കായി എടുത്തത്.
രണ്ടു പെൺകുട്ടികളാണ് തുടക്കത്തിൽ വന്നത്, സ്റ്റെഫി ക്രിസ്  ജബ്രിക്കയും, ഷാറ മോണ സലർഡെയും.
സ്റ്റെഫിയെ ഓഫീസിലെ മാർക്കറ്റിംഗ് ഡിപാർട്ട്മെന്റിലും ഷാറയെ ഷോപ്പിലെ സെയിൽസ് ഡിപ്പാർട്മെന്റിലും ആണ് നിയമിച്ചത്.
സ്റ്റെഫി, ഭർത്താവിൽ നിന്നും വേർപെട്ടു ജീവിക്കുന്ന മൂന്നു കുട്ടികളുടെ അമ്മയാണ്.
ഷാറ, അവിവാഹിതയും മൂന്ന് വയസുള്ള ഒരു പെൺകുട്ടിയുടെ അമ്മയും.
അവരെത്തി കുറച്ചു മാസങ്ങൾക്കു ശേഷമാണു, ഷാറയുടെ സഹോദരിയായ ഷീലാ മേ സലർഡെയും ഷോപ്പിലെ സെയിൽസ് ഗേൾ ആയി എത്തുന്നത്.
ജീവിതത്തെ ഇത്രയേറെ ആസ്വദിക്കുന്ന കൂട്ടുകാരെ അതുവരെയും കണ്ടിട്ടുണ്ടായിരുന്നില്ല.
വലിയ ഹോട്ടലുകളിലെ ആഹാരവും ആഴ്ച്ചയവസാന അവധി ദിവസങ്ങളിലെ ആഘോഷങ്ങളും മുന്തിയ റിസോർട്ടുകളിലേക്കുള്ള സന്ദർശനവും 
മറ്റും ഫിലിപൈൻ സ്വദേശികളെ മറ്റുള്ള ഓഫീസ് സ്റ്റാഫുകളിൽ നിന്നും വ്യെത്യസ്തരാക്കിയിരുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി ഞാനിവിടെ ഉണ്ടെങ്കിലും, നമ്മൾ കയറാത്ത കോഫീ ഷോപ്പുകളും റെസ്റ്റോറന്റുകളും നമുക്ക് പരിചയമില്ലാത്ത ആളുകളും ഒക്കെ അവർക്ക് ചിരപരിചിതമായി.
 

ആഴ്ച്ച അവധി കഴിഞ്ഞു തുടങ്ങുന്ന ആദ്യ ജോലിദിവസമായ ഞാറാഴ്ച്ച, അതിരാവിലെ തന്നെ,  പതിവില്ലാതെ സ്റ്റെഫിയോടപ്പം, ഷോപ്പിലെ ഷീലാ മേ എന്ന ആ പുതിയ പെൺകുട്ടി ഇരിക്കുന്നത് കണ്ടപ്പോൾ, ഓഫീസിലേക്കുള്ള അവളുടെ വരവിൽ പ്രേത്യേകിച്ചു സംശയമൊന്നും തോന്നിയില്ല.
ഷോപ്പിലെ മാനേജറായ നിഷാൻ, ഷീലയുമായി നീണ്ട ചർച്ചകൾ നടത്തുന്നത് കണ്ടപ്പോഴും അസ്വാഭാവികമായി എന്തെങ്കിലുമുണ്ടെന്നും തോന്നിയില്ല.
പിന്നീട് ആ മീറ്റിംഗ്, ബോസിന്റെ ക്യാബിനിലേക്കു നീണ്ടപ്പോഴും, എന്തെങ്കിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്നും തോന്നിയില്ല.
തനതു വേഷത്തിനു മീതെ ശരീരം മുഴുവൻ മറക്കുന്ന ശീലയുമിട്ട്, തലകുനിച്ചു ഷീലാ ബോസ്സിന്റെ ക്യാബിനിൽ നിന്നും ഇറങ്ങിയപ്പോഴും, മറ്റൊന്നും തോന്നിയില്ല.

പക്ഷേങ്കിലും ഉള്ളിലെ ഷെർലേക് ഹോംസ് വെറുതെ ഇരുന്നില്ല.
മാനേജർ നിഷാനോട് കാര്യം അന്നെഷിച്ചപ്പോഴാണ്, ബോസ്സിന്റെ സ്വരമുയർന്നതിനും രോഷത്തിനും പിന്നിലുള്ള കാരണം മനസ്സിലായത്.

ഷീല മേ ഗർഭിണി ആണ്, മൂന്ന് മാസം വളർച്ച!
നിഷാൻ ആവിശ്യപ്പെട്ടപ്രകാരം, ഷോപ്പിലെ ജോലിയിൽ നിന്നും അവൾ രാജിവെച്ചു.

                                                *******************************

മുപ്പതു വയസ്സുള്ള ഷീലാ മേ  അനുജത്തിയപ്പോലെ അവിവാഹിതയാണ്!
അവൾ മാലിയിൽ എത്തിയിട്ട്, എട്ടോളം മാസം ആയിട്ടുണ്ടാവും.
കമ്പനിയുടെ തന്നെ ഷോപ്പിലെ സെയിൽസ് ഡിവിഷനിലാണ് ജോലി ചെയ്യുന്നത്.
ഷീലയും താമസിക്കുന്നത് എയർ ഡോണിലാണ്.
ഷീലക്കു ഷാറ ഉൾപ്പടെ മൂന്ന് സഹോദരികളും ഒരു സഹോദരനും കൂടിയുണ്ട്.

കൂടുവിട്ട് പറന്ന പറവയെ പോലെ ആയിരുന്നു അവൾ.
മാലിയിലെത്തി, ഒരു പുരുഷ സുഹൃത്തിനെ കണ്ടെത്താൻ, അധികം അലയേണ്ടിവന്നില്ല.
തുർക്കി സ്വദേശി ഇസ്‌കോൻ അവളുടെ ഹൃദയത്തെ കീഴടക്കിയത് എങ്ങനെ ആയിരിക്കുമെന്ന് പലപ്പോഴും ആലോചിട്ടുണ്ട്.
ചെറിയ ഉടലും, എന്നാൽ വലുതും വൃത്താകൃതിയിലുള്ള മുഖവുമാണ് ഷീലയുടെ പ്രേത്യേകത.
മുഖവുമായി ഒട്ടും യോജിക്കാത്ത ശരീര ഘടന. 
കാഴ്ച്ചയിൽ നാൽപ്പതിൽ കൂടുതൽ പ്രായം തോന്നുന്ന ഇസ്‌കോൺ, അവളെക്കാളും ഏറെ നീളവും അതിനൊത്ത വണ്ണവും ഉള്ളയാളാണ്. 

അഞ്ചോ അല്ലെങ്കിൽ ആറോ മാസത്തെ പരിചയവും, ആ പരിചയം, ഗർഭം ധരിക്കാനുള്ള ബന്ധമായി വളർന്നതും, എന്റെ ചെറിയ മനസ്സിന് ഉൾകൊള്ളാവുന്നതിലും വലുതായിരുന്നു.
ഞാൻ ആലോചിച്ചത്, അവിവാഹിതയായ ആ പെൺകുട്ടിയുടെ ഭാവി?
ജനിക്കാൻ പോകുന്ന കുട്ടി, അതിന്റെ നാളെകൾ?
മുന്നിലെ ശൂന്യതയിൽ ആര് ആരെ തിരയും എന്നുള്ളത്, എന്നെ വീണ്ടും വീണ്ടും ചിന്താദ്ധീപനാക്കി.

അവളുടെ വളരെ ലാഘവത്തോടെയുള്ള ശരീരഭാഷയും, പ്രേതെയ്കിച്ചു ഒന്നും സംഭവിച്ചിട്ടില്ലെന്ന സമീപനവും,
അതിലും വലിയ ചിന്താകയത്തിലേക്ക് തള്ളിയിട്ടു.


                                            **********************************************


ആ കാർന്നോരുടെ കണ്ണിൽ നിന്നും കണ്ണീരു വന്നില്ലന്നെ ഉള്ളു!
എന്റെ തോളിൽ പിടിച്ചുകൊണ്ടു കരയുക ആയിരുന്നു, അദ്ദേഹം.
ചാഞ്ഞുകിടക്കുന്ന പൂവരശിന്റെ ശിഖരത്തിൽ ചാരി തണലത്തു നിൽക്കുമ്പോഴും ഉപ്പുരസമുള്ള കാറ്റ് ദേഹത്തെ തണുപ്പിച്ചു കൊണ്ടിരുന്നു.
വെള്ളിയാഴ്ച അവധി ആഘോഷിക്കാനായി, ജനവാസമില്ലാത്ത തൊട്ടടുത്ത ദ്വീപിൽ ആയിരിക്കുമ്പോഴാണ്, ഹൃദയ വേദനയോടെ, ഭാരമേറിയ മനസ്സോടെ, എനിക്ക് മനസ്സിലാവുന്ന ദിവേഹിയിൽ മുറിഞ്ഞുപോകുന്ന ഇംഗ്ലീഷ് കൂട്ടിച്ചേർത്ത്, യാസിർഭായി ഗദ്ഗദകണ്ഠനായത്.

ഈ വരുന്ന മേയിൽ 50 വയസ്സ് തികയും സുലൈമാൻ യാസിർ എന്ന യാസിറുഭായിക്ക്.
കമ്പനിയിലെ കാര്യനിർവഹണ വകുപ്പിലെ മേൽനോട്ടക്കാരനാണ്, വളരെ സീനിയറായ യാസിർഭായ്.

ആ ഫിലിപ്പൈൻ പെൺകുട്ടി മാലിയിൽ എത്തിയിട്ട്, അതായതു ഞങ്ങളുടെ ഓഫീസിൽ എത്തിയിട്ട്, ഒൻപതു മാസം ആയിരിക്കുന്നു.
അവൾക്കു ആദ്യമായി ഒരു സുഹൃത്തിനെ കിട്ടുന്നത് യാസിർഭായിയാണത്രേ.
അന്ന് മുതൽ ക്യാഷായും വസ്ത്രങ്ങളായും ആഭരണങ്ങളായും മറ്റും ധാരാളം സമ്മാനങ്ങളാണ് യാസിർഭായി അവൾക്കു നൽകുന്നത്.
യാസിർഭായിയുടെ സ്ത്രീകളോടും കൊച്ചുപെണ്കുട്ടികളോടുമുള്ള സ്നേഹവും അനുകമ്പയും എങ്ങനെ ഉള്ളത് ആന്നെന്നും, അത് ഏതൊക്കെ നിലയിലേക്ക് പോകുമെന്നുള്ളതും എനിക്ക് നല്ല ബോധ്യമുള്ളതുകൊണ്ടു, അദ്ദേഹം പറഞ്ഞത് വിശ്വസിക്കാതെ തരമില്ലായിരുന്നു.

ഇച്ഛാഭംഗമുള്ള എന്നാൽ ആസക്തനായ ഒരു മധ്യവയസ്‌കൻ, കാമപൂർത്തീകരണത്തിനും പ്രേമസല്ലാപത്തിനും എന്തെല്ലാം ചെയ്യുമോ, അതെല്ലാം യാസിർഭായിയും ചെയ്യും.

എല്ലാ ദിവസവും ചോക്ലേറ്റും ജ്യൂസും മറ്റും അവകാശം പോലെ അവൾക്ക് നൽകാറുണ്ട്.
വിദേശത്തു നിന്നും കൊണ്ടുവന്ന വസ്ത്രങ്ങളും രത്‌നക്കല്ലുകളും ആഭരണങ്ങളും ഏറ്റവും പുതിയ ആപ്പിൾ ഐ ഫോൺ വരെയും സമ്മാനമായി നൽകിയിരിക്കുന്നു.
എത്ര ക്യാഷാണ് ഇത്രയും നാളുകൾക്കുള്ളിൽ കൊടുത്തിരിക്കുന്നത്?
ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങളാണ് അവൾക്ക് കൊടുത്തിരിക്കുന്നത്?

അപ്പോഴൊക്കെ വേറെ എന്തെങ്കിലും ആഗ്രഹിച്ചിരുന്നോ?
ഒന്നുമില്ല, വല്ലപ്പോഴും ഓരോ ചുംബനം!
അവളുമായി ലൈംഗിക ബന്ധം ആഗ്രഹിക്കുന്നില്ലെങ്കിലും അധരഭോഗത്തിനു വളരെയേറെ കൊതിക്കുന്നുണ്ട് സുലൈമാൻ യാസിർ.
യാസിർഭായിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ, "ഫക്കിങ് ഈസ് സക്കര (മോശമാണ്), ഒൺലി സക്കിങ്"

പക്ഷെ, ഇതുവരെയും അയാളുടെ ആഗ്രഹങ്ങൾ ഒന്നും നടന്നിട്ടില്ല.
വല്ലപ്പോഴും കൊടുക്കാറുള്ള  ചുംബനമൊഴിച്ചു, മറ്റെന്തിനും അവളെ സമീപിക്കുമ്പോഴൊക്കെ നിഷേധ പ്രതികരണമായിരുന്നു.

ഇപ്പോൾ യാസിർഭായിയുടെ സമനില തെറ്റിയിരിക്കുന്നു.
ഇനിയും കാത്തിരിക്കാൻ വയ്യാത്രെ.
എന്താണ് അവൾക്കു തന്നോട് ഇത്രയും സ്നേഹക്കുറവ് എന്നാണ് ചോദ്യം.
ഇനി എന്താണ് അയാൾ, അവൾക്കുവേണ്ടി ചെയ്യേണ്ടത് എന്നാണ് ചോദിക്കുന്നത്.
വേറെ ആര് അവളെ ഇങ്ങനെ പരിപാലിക്കും? യാസിർഭായി ചോദ്യം സ്വയം ചോദിച്ചു കുഴഞ്ഞു.

എന്റെ തോളിലേക്ക് ചാഞ്ഞു, ഇടറിയസ്വരത്തിൽ പുലമ്പുന്നുണ്ട്, അയാൾക്ക്‌ ഭ്രാന്ത്  പിടിക്കുന്നുവെന്ന്.
ഒരു കാമുകന്റെ ശബ്ദങ്ങളൊക്കെ അദ്ദേഹത്തിന്റെ സംസാരത്തിൽ നിറഞ്ഞു നിന്നു.
യാസിർഭായിയുടെ സ്റ്റെഫിയോടുള്ള ഈ പ്രേമം ബോസിന് അറിയാമോ എന്നും പേടിയുമുണ്ട്.
ഓഫിസിൽ മറ്റാരെങ്കിലും അറിഞ്ഞാൽ അയാൾ  പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലത്രേ.

ഇങ്ങനെ ഇത്രയും അഗാധ പ്രണയത്തിൽ പൂണ്ടു കിടക്കുന്ന ഒരു മാലിക്കാരനെ ആദ്യമായിട്ടാണ് കാണുന്നത്.

ആളുകളുമായുള്ള സംസാരത്തിൽ വളരെ പിശുക്ക് കാണിക്കുന്ന, സ്റ്റെഫി ജബ്രിക്ക, എങ്ങനെ ദിവേഹി മാത്രം അറിയാവുന്ന യാസിർഭായിയുടെ കാമവലയത്തിലേക്കു നടന്നു അടുത്ത് എന്നത് വീണ്ടും ചിന്തിക്കാനുള്ള വിഷയമായി. മാലിയിലെത്തിയ സ്റ്റെഫിയുടെ ആദ്യപ്രണയം, ഒരു ഇന്ത്യൻ യുവാവുമായിട്ടായിരുന്നു. അന്തർദേശിയ ഫാസ്റ്റ് ഫുഡ് സ്റ്റോർ ഫ്രാഞ്ചൈസിയുടെ മാനേജർ ആയ മലയാളി. ആ ബന്ധത്തെ ഇല്ലായ്മ ചെയ്യുന്നതിൽ യാസിർഭായിയാണ് നായകത്വം വഹിച്ചതെന്നു, യാസിർഭായിയുടെ ഈ ഏറ്റുപറച്ചിലിൽ നിന്നും മനസ്സിലാവുന്നു.

നന്നെ നീളം കുറഞ്ഞ, മുപ്പതുവയസുകാരിയോടുള്ള ഒരു മധ്യവയസ്സുകാരന്റെ വ്യാജ പ്രണയം, തീർപ്പുള്ള തിളച്ചുപൊന്തുന്ന കാമമോഹം, ഒളിഞ്ഞു നിന്ന് നോക്കിക്കണ്ടു.

                                               *********************************
ആലോചിക്കുക ആയിരുന്നു, ഓരോരുത്തരുടെയും  സാംസ്‌കാരിക ജീവിത പരിസരങ്ങൾ!
ഷീലാ ഗർഭിണി ആയപ്പോൾ, അതും വിവാഹം കഴിക്കാതെ, മറ്റൊരു രാജ്യക്കാരനിൽ നിന്നും, അയാളുടെ കുടുംബത്തെക്കുറിച്ചോ അയാളെകുറിച്ചോ അവൾക്കു എന്തറിയാം?  എന്നിട്ടുപോലും അവൾ സന്തോഷവതി ആണ്!
മുറതെറ്റിവരുന്ന മാസമുറകൾക്കിടയിൽ പേറിയ ഗർഭം, അവളൊട്ടും പ്രതീക്ഷിച്ചതല്ലത്രേ. 
സംഭവിച്ചതൊക്കെ തെറ്റാണെന്നോ അല്ലെങ്കിൽ, അതിനെക്കുറിച്ചുള്ള കുറ്റബോധമോ ഒന്നും അവൾക്കില്ല.
ആദ്യമായി അമ്മയായതിലുള്ള സന്തോഷവും സംതൃതിയും മാത്രം !!!

ഷീലയുടെ അച്ഛനും അമ്മയും വേർപിരിഞ്ഞാണ് ജീവിക്കുന്നത്.
മൂത്തവളായ ഷീല അമ്മയോടപ്പവും, ഇളയവളായ ഷാറ അച്ഛനൊപ്പവും.
ഷാറക്കു 22 വയസ്സ് കഷ്ടി തികഞ്ഞിട്ടുണ്ടാവും, അവിവാഹിതയായ അവൾക്കും 3 വയസ്സുള്ള ഒരു പെണ്കുട്ടിയുണ്ട്. 
ഇപ്പോൾ ഷാറക്കുമുണ്ട് കാമുകൻ, വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഒരു യുവാവ്. അതെ പണ്ട്, അവളുടെ കൈചേർത്തു പിടിച്ചു നടന്ന അതെ ഫിലിപൈൻ യുവാവ്.
.
ഷീലയുടെ ഗർഭധാരണത്തിന് എടുത്ത വേഗതയാണ് ആശ്ചര്യമുളവാക്കിയത്.
അവൾ മാലിയിൽ എത്തിയിട്ട്, ഏഴോ എട്ടോ മാസങ്ങളെ ആയിട്ടുള്ളു.
അതിനിടയിൽ ഒരു തുർക്കി സ്വദേശിയുമായി സൗഹ്രദത്തിൽ ആവുകയും, അത് ശരീരികബന്ധം ഉണ്ടാകുവാൻ തക്ക നിലയിലേക്ക് വളരുകയും ചെയ്തു.
.
ആശ്ചര്യങ്ങൾ അവസാനിക്കുന്നില്ല.
അവിവാഹിതയായ മകൾ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ, അവളുടെ അമ്മക്ക് അതിയായ സന്തോഷം തോന്നിയത്രേ!
'ഷീലക്കു ഇപ്പോൾ മുപ്പതു വയസായി.
ഇനിയും അവൾ കുട്ടികളോ, കുടുംബമോ ഇല്ലാതെ ഇങ്ങനെ നിൽക്കുന്നതിനേക്കാളും നല്ലതു, ഗർഭിണിയായതു തന്നെയാണ്.
എത്രയും വേഗം ഇങ്ങു വീട്ടിലേക്കു, ഫിലിപൈൻസിലേക്കു വരുക.
ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാനായി കാത്തുനിൽക്കുന്നു." ഷീലയുടെ അമ്മയുടെ വാക്കുകൾക്ക് നിർവൃതി.

യാസിർഭായിയുടെ സ്വന്തം സ്റ്റെഫിയും ഭർത്താവുമായി വേർപിരിഞ്ഞാണ് ജീവിക്കുന്നത്.
ആ ബന്ധത്തിൽ മൂന്ന് കുട്ടികളും ഉണ്ട്.
ബന്ധമൊഴിയാത്ത സ്റ്റെഫിയുടെ ഭർത്താവ് മറ്റൊരു പെണ്കുട്ടിയോടപ്പമാണ് ഇപ്പോൾ ജീവിക്കുന്നത്, അതിൽ അയാൾക്ക്‌ ഒരു കുട്ടിയുമുണ്ട്.

ഫിലിപൈൻ നിയമ പ്രകാരം നിയമപരമായി വേർപിരിയണമെങ്കിൽ സർക്കാരിലേക്ക് നല്ലൊരു തുക പിഴ കൊടുക്കണം.
അത് ഒഴിവാക്കാൻ വിവാഹമോചനത്തിന് ആരും ശ്രമിക്കാറില്ല. പകരം വേർപിരിഞ്ഞു ജീവിക്കുകയാണ് ചെയ്യുക.

മേൽപറഞ്ഞതൊന്നും കഥകൾ അല്ലാ, ഒരു മാനവ സമൂഹത്തിൽ നിലനിൽക്കുന്ന നടപ്പുശീലങ്ങൾ ആണ്.
ഫിലിപ്പൈൻ കുടുംബ ജീവിതം, ഇങ്ങനെ ഒക്കെ ആണോ, അതോ ഷീലയും ഷാറയും സ്റ്റെഫിയുമൊക്കെ ഒരു അപവാദം മാത്രമാണോ ?

രാജിവെച്ചുവെങ്കിലും ഷീലാ മുടങ്ങാതെ ഷോപ്പിലേക്ക് ജോലിക്കായി പോകുന്നുണ്ട്.
ആ കാരണത്താൽ, ഷോപ്പിലെ തദ്ദേശീയരായ സ്ടാഫൊക്കെ ദേഷ്യത്തിലും നിസ്സഹരണത്തിലുമാണ്.
അവരിൽ പലരും അരിശം തുറന്നു പ്രകടിപ്പിക്കുയും, പ്രവർത്തിക്കുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് സദാചാര ബോധം ഒരു തമാശയും സന്ദർഭത്തിനു അനുസരിച്ചു പ്രയോഗിക്കാനുള്ള പുരുഷാധിപത്യ ആയുധമാണെന്നും തോന്നിയത്. സ്വന്തം കുടുംബ - ലൈംഗികജീവിതത്തിലെ കാപട്യങ്ങൾ മറച്ചുവെച്ചുകൊണ്ടാണ്, അതിൽ ചിലരൊക്കെ ഷീലയ്ക്ക്മേൽ പടവാൾ ഊങ്ങിയതെന്നു അറിഞ്ഞപ്പോൾ അറിയാതെ ചിരിച്ചുപോയി.

ഷീലയുടെ വൺവെ ടിക്കറ്റ് കമ്പനി എടുത്തുകൊടുത്തു.


                                               **********************************

തുടങ്ങിയിടത്തേക്ക് തിരിച്ചെത്താനുള്ള യാത്ര ആണോ ഓരോ മനുഷ്യന്റെയും ജീവിതം?

ഫിലിപൈനിലെ ദാവോയിൽ നിന്നും ജോലി തേടി മാലിയിലെത്തിയ ആ പെൺകുട്ടി, അതെ ലക്ഷ്യവുമായി തുർക്കിയിൽ നിന്നും എത്തിയ യുവാവിനോട് അനുരക്തനായ വിവേകം എന്താണ്?
ഇന്ത്യൻ മഹാസമുദ്രത്തിലെ മനുഷ്യ നിർമ്മിത ദ്വീപിൽവെച്ച്, അയാളുടെ ബീജവും പേറി തിരികെ, ഒന്നായിവന്നു രണ്ടായി നാട്ടിലേക്കു പോകേണ്ടി വന്ന നിയോഗമെന്താണ്?

രണ്ടായിരത്തി ആറിന്റെ അവസാനം ജോലിക്കുള്ള വിസയുമായെത്തി, മാലിയിലെ ജീവിതം തുടങ്ങിയത്  മാഫണ്ണു ജില്ലയിലുള്ള, ഇതേ ബുറൂസു മാഗു എന്ന വഴിക്കരികിലെ 'നല്ലരീതിഗെ' എന്ന ഫ്ലാറ്റിലാണ്. ഇതിനിടയിൽ അവിടെ നിന്നും മറ്റു രണ്ടു വീടുകളിൽ മാറി താമസിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് പോകുകയും വരുകയും ചെയ്ത അതെ വഴികളിലൂടെ ആണ് ഇപ്പോഴും സഞ്ചാരം. അന്ന് കണ്ടു പ്രാർത്ഥിക്കുന്ന മൂന്നുകൂടുന്ന വഴിക്കരികിലെ മാവെ മാഗു പള്ളി, പുനരുദ്ധാരണത്തിനായി പൊളിച്ചിരിക്കുന്നു എന്നത് ഒഴിച്ച്, വഴിയും വഴിവക്കുകളും കാഴ്ച്ചകളും നിറഭേദമില്ലാതെ നിൽക്കുന്നു.
കരിയർ ബ്രേക്ക് എന്ന് തന്നെ വിളിക്കാവുന്ന, നീണ്ട അവധിയും വാങ്ങി നാട്ടിലേക്ക് പോകാമെന്നു വിചാരിക്കുന്ന ഈ വേളയിൽ, വീണ്ടും അതെ സ്ഥലത്തേക്കും അതെ വഴിക്ക് അരികിലേക്കും എത്തിപ്പെടേണ്ടി വന്ന നിയോഗം എന്താണ് ?

ഉപനിഷത് വാക്യങ്ങൾ ഓർമ്മപെടുത്തുന്നതുപോലെ, ഓരോ മനുഷ്യനും തുടങ്ങിയിടത്തു തന്നെ എത്തിച്ചേർക്കുന്ന ഈ മായാജാലം എന്താണ് ?

"ലോകം കാക്കുന്ന നാഥൻ നിന്റെ മേൽ സമാധാനം ചൊരിയട്ടെ!!!"



                                                         *******************************

(ഗബ്രിയേൽ ഗാർസിയ മർക്കസിന്റെ, കേട്ടുമാത്രം പരിചയമുള്ള " കോളറക്കാലത്തെ പ്രണയം" നൽകിയ സ്വാധീനത്തിനു നന്ദി)

Monday, April 3, 2017

ദേവിക്കൊരു ചാന്താട്ടം


കവിത :പാർവതി ദേവിയെന്ന പ്രണയിനി  
കവി: ആദിമനയത്ത് ആദി ശേഷൻ ഇളയത് 


വേണ്ട വേണ്ടാ എന്ന് ഉറക്കെ, 
നിരന്തരം പറയുന്ന സ്ഥൈര്യത്തിനും 
നിശ്ചയദാർഢ്യത്തിനും പാദനമസ്കാരം!!!

സപ്തവർഷങ്ങൾ, സപ്തതി ആകുമെന്ന പൂർവ വിശ്വാസത്തെ 
വെറുപ്പിന്റെ, അന്യതയുടെ, വിരോധാഭാസങ്ങളുടെ കറുപ്പ് വിരിച്ചു 
മദോന്മത്തയായി പെയ്യുമ്പോൾ വിശ്വാസങ്ങളിലെ കടും നിറത്തിനു-
നിശ്വാസങ്ങളുടെ തണുപ്പ്മൂടി പൊലിമയറ്റുന്നു,ദേവിക്കൊരു കൊറ്റൻ!!!

ഒന്നുമില്ലായ്‌മകളിൽ അഭിരമിച്ചിരുന്ന 
സംഭാഷണ നിമിഷങ്ങളിൽ വെറുപ്പിന്റെ കഠിനതയും  ചൂടും-
പകരാതെ പകർന്ന ആ വലിയ മനസ്സിന് പുഷ്പാജ്ഞലി!!!

ആലംബമില്ലാതെ അലയുന്ന, അന്യനോട് പോലും
കരുണയും സ്നേഹവും ചൊരിയുന്ന അമ്മക്കിളിക്കൂടാണ്- 
സ്ത്രീ മനസ്സെന്ന പൊതുബോധ നിർമ്മിതിയെ,
വാർപ്പുമാതൃകകളെ തച്ചുടച്ച നഷ്ട-മാതൃമനസ്സിന് വന്ദനം!!!

ഇടർച്ചകളില്ലാതെ, തുടർച്ചയായി സൃഷ്ടിച്ചെടുത്ത അപസർപ്പകഥകളിലെ
വന്യലോകവും അതിൽ നഷ്ട നായികയായി സ്വയം രൂപാന്തരപ്പെട്ടു,
വിളറി,താനൊരു അനർഹയായി പോയെന്ന ചിന്തകളുടെ- 
തമസ്കരണത്തിനായൊരു വടമാല!!!

രക്ത ധമനികളിൽ പിടഞ്ഞൊഴുകുന്ന പിതൃ കണികകളെ,
അവഞ്ഞയോടെ ഭർസിച്ചു തിലോഹോമം ചെയ്തു ഉപേക്ഷിച്ചു, 
മോക്ഷം നേടാമെന്ന നവജ്ഞാനത്തെ പുഷ്പവിഷ്ടി ചെയ്തു അനുമോദിക്കാൻ
കാലം പാണൻമാർക്കു കളമൊരുക്കാതെയിരിക്കാനൊരു മൃത്യഞ്ചയപൂജ!!!

"ഇനി നമ്മൾ മാത്രം" എന്ന് പാടിയ പ്രിയ കവിയുടെ 
ഇഷ്ടകവിതയോടു ഇത്രയും അടുപ്പം തോന്നിയത് 
അഗസ്ത്യ സൂചനയായിരുന്നുവെന്ന ബോധത്തിന് ശ്രീരുദ്രന് ധാര!!!

Saturday, April 1, 2017

രാധയെ സ്നേഹിച്ച അബ്ദുള്ള

ഉറക്കമുണരുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു.
പുറത്തെ മഴയുടെ കലപില നാലുഭിത്തികൾ തുളച്ചു കാതുകളിൽ ചിലമ്പിച്ചു.

തോർന്നു തുടങ്ങുന്ന മഴയുടെ ആഴം പുറം കാഴ്ചകളിലെ വെള്ളകെട്ടുകളിൽ നിറഞ്ഞു നിന്നു.
ഓരം ചേർന്ന് ഓഫീസിലേക്ക് നടന്നു.

മഴ പെയ്തുകഴിഞ്ഞാൽ മാലി മാഗുകളിൽക്കൂടി നടക്കുക ബുദ്ധിമുട്ടേറിയതാണ്.
നടപ്പാതയുടെ മുകളിലേക്ക് ഇറക്കി കെട്ടിയിരിക്കുന്ന ചുമരിൽ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നുണ്ടാവും, മഴ പെയ്തു തോർന്നാലും തോരാതെ.
ഒരു ചെറിയ മഴയ്ക്ക് പോലും മാലി മാഗുകളെ വെള്ളം നിറക്കാൻ പറ്റുന്നതരത്തിലുള്ള ദുഷ്‌കരമാണോ സെവെജ്‌ പരിപാലനം എന്നും തോന്നിപോയി.

ചിന്താമുറിക്കുള്ളിലെ നിശ്ശബ്ദതയിലേക്ക് അരിച്ചിറങ്ങുന്ന ഇരുട്ടിൽ തനിച്ചിരിക്കുമ്പോഴാണ് രാധയെ കുറിച്ച് ഓർത്തത്.
പണ്ട് കാളിന്ദിതടത്തിലോ യമുനയിലോ വൃന്ദാവനത്തിലോ മധുരഗാനം ആലപിച്ചു കണ്ണനെ ഓർത്തു വിലപിച്ചു നടന്ന രാധയല്ലിത്.

രാധാ സലാം.
ഇരുനിറമുള്ള, കൗമാരം വിട്ട പെൺകുട്ടി. മാലിദ്വീപിലെ ദേശിയ ചാനലിലെ വാർഷിക ഗാന മത്സര പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുന്ന പെൺകുട്ടിയാണ് രാധ.
അറിയപ്പെടുന്ന പാട്ടുകാരി.
ഇപ്പോൾ അവൾ വളർന്ന്, സ്വന്തമായി സംഗീത ആൽബങ്ങളും മറ്റും ചെയ്യാവുന്ന രീതിയിലേക്ക് മുതിർന്നിരിക്കുന്നു.

രാധയോടു തോന്നിയ ഇഷ്ടം, അവളുടെ പാട്ടുകളോടുള്ള ഇഷ്ടം ആയിരുന്നില്ല.
പ്രായത്തിനുതകാത്ത അമിതവളർച്ചയെത്തിയ ശരീരത്തോട് തോന്നിയ ആകർഷണം, അങ്ങനെ പറയുന്നതാവും സത്യം. 
രാധയുടെ പാട്ടുകൾ ശരാശരി മാത്രം ആയിരുന്നുവെന്നാണ്, സംഗീതബോധത്തെ തീരെ ബോധ്യമില്ലാത്ത എന്നിലെ ആസ്വാദകന്റെ അഭിപ്രായം. അവൾ പാടുക ആയിരുന്നില്ല, മറിച്ചു മുഖം കൊണ്ടുള്ള അഭിനയം ആയിരുന്നു. കാഴ്ചക്കാർക്ക് അരോചകമുണ്ടാവുന്ന തരത്തിലുള്ള ആ അമിതാഭിനയ ഭ്രമം, അവളുടെ പാട്ടുകളെ തന്നെ വധിക്കുന്ന തരത്തിലേക്ക് എത്തുമോ എന്നും ഭയന്നു.

പക്ഷേങ്കിലും, അവളുടെ ചിരിയും നോട്ടവും പ്രേക്ഷകരിൽ പ്രീതി ജനിപ്പിക്കുന്നതും ആരാധകരെ സൃഷ്ടിക്കാവുന്നതും ആയിരുന്നു.
അതായിരുന്നു, രാധയിൽ എനിക്ക് തോന്നിയ ആകർഷണവും.

ഓഫീസിലെ ഒഴിവേളകളിൽ പലരുടെയും സംഗീത ശേഖരങ്ങളിൽ മുഴങ്ങിയത് രാധ ആലപിച്ച വീഡിയോ ഗാനങ്ങൾ ആയിരുന്നു.

ആ പാട്ടുകൊളൊക്കെ ഒരു ഇടവേളക്ക് ശേഷം അവൾ അവതരിപ്പിച്ച പാട്ടുകൾ ആയിരുന്നു.

ഓഫീസിലെ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്, ഞാനവളുടെ ആരാധകൻ ആണെന്നുള്ളത്. അവളുടെ ബാഹ്യ സൗന്ദര്യവും അംഗലാവണ്യ സൗകുമാര്യവും ആണതിനുപിന്നിലെ  കാരണമെന്നും എന്നിൽ നിന്നും തന്നെ അറിഞ്ഞു, സുഹൃത്തുക്കൾക്കും നിശ്ചയമുണ്ട്.

കൗമാരം വിട്ടൊഴിയുന്നതിനു മുൻപ് തന്നെ അവൾക്കൊരു 'ബിട്ടു' ഉണ്ടായിരുന്നു, ആൺ സുഹൃത്ത്. കാമുകൻ എന്ന് മലയാളം.
സന്ദർഭവശാൽ, അവനും ഒരു പാട്ടുകാരൻ ആയിരുന്നു.
ഒരു പെൺകുട്ടി അവളുടെ കാമുകനെയോ പുരുഷനെയോ കണ്ടെത്തുന്നതും ഒരുമിച്ചു ജീവിതം തുടങ്ങുന്നതും ഒന്നും നമ്മുടെ നാട്ടു ആചാരങ്ങളുടെ തുലാസിൽ തുല്യം നിൽക്കുന്ന തരത്തിലൊന്നുമല്ലാ. അങ്ങനെ ഒന്നും പ്രതീക്ഷിക്കുയയും അരുത്.

സ്‌കൂൾ കാലഘട്ടത്തിലോ അത് കഴിയുമ്പോൾ തന്നെയോ ഓരോരുത്തരും അവരവരുടെ സുഹൃത്തുക്കളെ കണ്ടെത്തിക്കഴിഞ്ഞിരിക്കും. ആദ്യം ഉള്ള ആളിനെ തന്നെ ആവണമെന്നില്ല, കല്യാണം കഴിക്കുന്നതും, അവസാനം വരെ കൂടെ ജീവിക്കുന്നതും. ആൺകുട്ടിക്ക് അവന്റെ ഭാര്യയെയും പെൺകുട്ടിക്ക് അവന്റെ പുരുഷനെയും കണ്ടെത്തുവാൻ കുടുംബവും സമൂഹവും പൂർണ സ്വാതന്ത്ര്യവും സഹായവും ചെയ്യുന്നുണ്ട്.

എന്നാൽ, പിന്നീട് രാധയുടെ ആ കുടിലതയാണ് കേൾവിക്കാരനെ ആശ്ചര്യപെടുത്തിയത്.
തരളസുന്ദരമായി ഒഴുകിയ ആ പ്രേമഗാനാലാപത്തിലേക്ക് അവൾ ഒരു രഹസ്യ കാമുകനെയും ചേർത്തുവെച്ചു.
ജീവിത മേളക്കൊഴുപ്പിന്റെ താളം തെറ്റുവാൻ മറ്റൊന്നും വേണ്ടിയിരുന്നില്ല.
രാധ രഹസ്യ കാമുകനിൽ നിന്നും ഗർഭംധരിച്ചു എന്ന വാർത്ത വിശ്വസിക്കാൻ കാതുകൾക്ക് കഴിഞ്ഞില്ല.
അത്രമാത്രം അവളെ ഇഷ്ടപ്പെട്ടിരുന്നു.
അവൾ അയാളെ വഞ്ചിക്കുക ആയിരുന്നു എന്നുള്ളത് ഏതൊരു ചെറുപ്പകാരനെയും പോലെ അയാളെയും രോഷാകുലനാക്കി.
അവൻ അവളിൽ നിന്നും ഓടി ഒളിച്ചു.

നിന്നെ അവൻ ചതിച്ചാൽ, അവനെ ദൈവം ശിക്ഷിക്കും എന്നുള്ളത് മനുഷ്യകുലം ഉണ്ടായതു മുതലുള്ള സങ്കല്പം ആണെന്ന് തോന്നുന്നു.
രഹസ്യ കാമുകനും അവളെ ഉപേക്ഷിച്ചപ്പോൾ ഗർഭം അലസിപ്പിക്കുകയല്ലാതെ അവളുടെ മുന്നിൽ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല.

ഒരു ഇടവേളയ്ക്കു ശേഷം പൊതുസദസ്സുകളിൽ പ്രേത്യക്ഷപെട്ട രാധക്ക് ശാരീരികമായ കുറെയേറെ മാറ്റങ്ങൾ ഉണ്ടായിരുന്നു.
അതൊക്കെ ഗർഭാവസ്ഥയിൽ സ്ത്രീകൾക്ക് ഉണ്ടാകുന്ന ഹോർമോൺ വ്യെതിയാനങ്ങൾ ആണെന്ന് മനസ്സിലാക്കാൻ മറ്റാരുടെയും സഹായം വേണ്ടിയിരുന്നില്ല.


പുതുവർഷത്തിലെ വാർഷിക ഗാനമത്സര പരിപാടിക്കാണ് രാധ ദേശിയ ടെലിവിഷനിൽ വീണ്ടും സന്ദർശക ആയിപോയത്.
അവിടെ വെച്ചാണ്,മത്സരാർത്ഥിയും എയർപോർട് ഉദ്യോഗസ്ഥനുമായ അലിയെ പരിചയപ്പെടുന്നത്.
മുടി നീട്ടിവളർത്തിയ, രാധയെക്കാളും പ്രായം തോന്നിക്കുന്ന, കാഴ്ച്ചയിൽ അഴക് കുറഞ്ഞ ഒരു ചെറുപ്പക്കാരൻ.
രാധ അവനുമായി പ്രണയത്തിലാണെന്നുള്ള വാർത്ത, ഒരു അശ്ലീലമായാണ് കേട്ടത്.
അവളോടുള്ള ആകർഷണവും ഇഷ്ടവും ഒക്കെ അതോടെ തീർന്നു.
എന്നാലും എന്റെ രാധയെ, എന്റെ മൊഞ്ചേ,നിനക്ക് എങ്ങനെ തോന്നി, 
ആ വഷളനെ, വിവാഹിതനും അതിലൊരു കുട്ടിയുമുള്ള ഒരു മുടിയനെ പ്രേമിക്കാൻ?

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...