Sunday, July 30, 2017

ആദ്യപുത്രൻ



ആമുഖം 


നമസ്കാരം!

ഒരു സുഹൃത്തിന്റെ ജീവിത അനുഭവക്കുറിപ്പുകൾ, ലഘു ഇലക്ട്രോണിക് സന്ദേശമായി കൈമാറിവന്നപ്പോൾ, വാക്കുകളെ തനിമ നഷ്ടപ്പെടാതെ വാക്യങ്ങളായി മാറ്റുവാനാണ് 'ആദ്യപുത്ര'നിലൂടെ ശ്രമിച്ചത്. കഥപറച്ചിലിൽ അതിസൂക്ഷ്മമായ ഉപമേയങ്ങളുടെയും ആലങ്കാരിക പദപ്രയോഗങ്ങളുടെയും അതിപ്രസരം, തനതു കഥയിൽ കൂട്ടിച്ചേർക്കലുകൾ സംഭവിച്ചുവെന്നും കൃത്രിമപെട്ടുമെന്നുമുള്ള  തോന്നൽ  ഉണ്ടാക്കിയേക്കാമെന്നുള്ള ഭീതിയിൽ, തുനിഞ്ഞിട്ടില്ലാ എന്ന് ഉറപ്പു പറയുന്നു. ഒപ്പം, സുഹൃത്ത് പങ്കുവെച്ച വികാരങ്ങൾ, അയാൾ കടന്നുപോയ ജീവിത മുഹൂർത്തങ്ങൾ, അവയൊക്കെ അതെ അർത്ഥത്തിൽ പകർത്തുവാൻ കഴിഞ്ഞിട്ടുണ്ടോ എന്നുള്ളതിൽ സംശയമുണ്ട്. എങ്കിലും, ഏതു നഷ്ടപെടലുകളുടെയും വേദന, അത് ആരുടെതെയാലും സ്വന്തം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത് ആണെങ്കിൽ ഒരുപോലെ ആയിരിക്കും എന്നുള്ളതുകൊണ്ട്, കൂട്ടുകാരിയുടെ മനോവികാരങ്ങളെ ഉൾക്കൊള്ളുവാൻ ശ്രമിച്ചിട്ടുണ്ട്, മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് തീർപ്പ്. എന്നാൽ വായനയിൽ അത്തരം വികാരനഷ്ടങ്ങൾ ഉണ്ടാകുന്നുവെങ്കിൽ, അതെന്റെമാത്രം പരാജയം എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.


നന്ദിയോടെ 

സുനിൽ കെഎം 


*********************************************************
ഒന്ന് 

ചാഞ്ഞു പെയ്യുന്ന ഇടവ മാസ പെരുംമഴയുടെ പെരുക്കങ്ങൾക്കിടയിലൂടെയാണ് രഞ്ജിനി ചേച്ചിയും മോഹനൻ ചേട്ടനും ഗേറ്റു തുറന്നു വീട്ടിലേക്കു വന്നത്. ചേച്ചിയുടെ മകളുടെ കല്യാണമാണ്, അതിനു ക്ഷണിക്കാനായിട്ടാണ് ഇരുവരും ബാംഗ്ലൂരിൽ നിന്നും എത്തിയിരിക്കുന്നത്.
കോലായിലെ കസേരക്ക്മേൽ അലസമായി കിടന്ന കല്യാണ ക്ഷണക്കത്താണ്, ഓർമകളുടെ കൂടു തുറന്നു, കണ്ണീരുതൂകി, അവശേഷിക്കപ്പെട്ട പുഞ്ചിരിയായി നിരാലംബനായ ഒരു ബാല്യക്കാരന്റെ മുറ്റത്തെ തുളസിത്തറക്ക് അരികിൽ കളിപ്പാട്ടങ്ങൾ ഉപേക്ഷിച്ചു നിൽക്കുന്ന ചിത്രം ഓര്മപെടുത്തിയത്. കല്യാണക്കുറിമാനത്തിലെ, അവസാനം കാണുന്ന ആശംസയിൽ, മുഴുവിപ്പിക്കാനാകാതെ പോയ ജീവിതം.
മണികണ്ഠൻ!

എന്റെ വിവാഹവും കഴിഞ്ഞു, രഞ്ജിത്തിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിലേക്കു ചെന്ന് കയറുമ്പോൾ, വീടിന്റെ അകത്തളങ്ങളിൽ മുട്ടിലിഴഞ്ഞും നടന്നും ഓടിയും ബഹളമുണ്ടാക്കി കളിക്കുന്ന പ്രായമായിരുന്നു മണികണ്ഠന്. രഞ്ജിത്തിന്റെ ജ്യേഷ്ഠസഹോദരി രഞ്ജിനി ചേച്ചിയുടെ രണ്ടാമത്തെ കുട്ടിയാണ് മണികണ്ഠൻ.
രഞ്ജിത്തും ചേച്ചിയും ഒക്കെ, കേരളത്തിൽ നിന്നും കുടിയേറിയ രണ്ടാം തലമുറ പ്രവാസി മലയാളികളായ ബാംഗ്ലൂർവാസികളുടെ പ്രതിനിധികൾ ആണ്. ഭാഷയും നാടും നന്നേ അന്യം നിന്നുപോകുന്ന, മിശ്രിത സാംസ്‌കാരിക രൂപകങ്ങൾ.
മണികണ്ഠന്റെ അച്ഛൻ മോഹനൻ ചേട്ടൻ, ചെന്നൈയിലാണ് ജനിച്ചതും വളർന്നതും. രഞ്ജിനി ചേച്ചിയുടെ ബന്ധത്തിലെ മാതുലൻ ആയി വരും മോഹനൻ ചേട്ടൻ. രഞ്ജിത്തിന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം രഞ്ജിനി ചേച്ചിയും അവരുടെ രണ്ടു മക്കളും ആണ് ആ വീട്ടിൽ ഉണ്ടായിരുന്നത്. മോഹനൻ ചേട്ടൻ, ജോലി സംബന്ധമായി മിക്കപ്പോഴും ചെന്നൈയിൽ തന്നെ ആവും തങ്ങുക.

ശൈശവം പിന്നിട്ടു വരുന്ന മണികണ്ഠൻ എന്റെയും പ്രിയപ്പെട്ടവനായി മാറുവാൻ മാറുവാൻ അതിക സമയമെടുത്തില്ല. ഭർത്വ ഗൃഹത്തിലെ, ഏക കൂട്ടും ആശ്വാസവും ആലംബവും ആയിരുന്നു മണികണ്ഠൻ. ചേച്ചി എന്നും മണികണ്ഠനെ എന്നെ ഏൽപ്പിച്ചിട്ടു നഗരത്തിലേക്ക് ജോലിക്കു പോയി കഴിഞ്ഞാൽ, അവന്റെ കളിക്കൂട്ടുകാരിയും പോറ്റമ്മയും തന്നെ ആയിരുന്നു ഞാൻ. 
രാത്രി വൈകി, ചേച്ചി തിരിച്ചെത്തുന്നതുവരെയും അവൻ എന്റെ കൂടെ ആവും കഴിയുക.
മണികണ്ഠന്റെ ഊണിലും ഉറക്കത്തിലും കളികളിലും ഒക്കെ, കളികൂട്ടുകാരിയായും അമ്മയായും മാമിയായും ഒക്കെ ഞാൻ നിറഞ്ഞു നിന്നു. കളിക്കാനും കഥപറയാനും കുളിപ്പിക്കാനും പുത്തൻ ഉടുപ്പുകൾ അണിയാനും ഉറക്കാനും ഉമ്മറത്തിരിക്കാനും ഒക്കെ ഞാൻ തന്നെ ആയിരുന്നു അവന്റെ അമ്മ.
ചുണ്ടുകൾ വിടർത്തി മാമി എന്നുള്ള അവന്റെ നീട്ടിവിളിയിൽ അമ്മയോളം അലിഞ്ഞു ചേരുന്ന ഊഷ്മളത ആയിരുന്നു നിറഞ്ഞു നിന്നത്. കൊച്ചരിപ്പല്ലുകൾ ഞെരിച്ചുള്ള അവന്റെ വിളി പലപ്പോഴും കേൾവിക്കാരിൽ മമ്മി എന്നാണോ വിളിക്കുന്നത് എന്ന് ശങ്ക ഉണർത്തുമായിരുന്നു.
ആളുകൾക്കിടയിൽ ഉണ്ടാകുന്ന ആ തെറ്റിദ്ധാരണയിൽ ഉള്ളാലെ ഞാനും സന്തോഷിച്ചിരുന്നു.

                                                     *********************************************************


രണ്ട് 


പറഞ്ഞു പഴകിയ ഗ്രാമീണ വശ്യതയുടെ കുളിരും തണുപ്പും ഉപേക്ഷിച്ചു ബാംഗ്ലൂർ നഗരത്തിലേക്ക് രഞ്ജിത്തിന്റെ വധുവായി കുടിയേറി പാർത്തപ്പോൾ, നഗരത്തിരക്കുകൾ പോലെ തന്നെ തിരക്കേറിയതായിരുന്നു വീടും. ആൾക്കൂട്ടത്തിൽ  തനിച്ചയായിപോയ എനിക്ക് കൂട്ട് എപ്പോഴും ചേച്ചിയുടെ മോൻ മണികണ്ഠൻ ആയിരുന്നു, പ്രേത്യകിച്ചു രഞ്ജിത് ജോലിക്കു പോയി കഴിഞ്ഞാൽ.

മൂന്നു നാലു വയസ്സുകഴിഞ്ഞിരിക്കുന്ന മണികണ്ഠനു തണലായി മാറാനും കൂടെ കളിക്കാനും കഥപറഞ്ഞു കൊടുക്കാനും എനിക്കും കഴിഞ്ഞിരുന്നു.ബാംഗ്ലൂർ നഗരത്തിന്റെ  മെട്രോ പൊളിറ്റൻ സംസ്കാരത്തിനും രീതികൾക്കും മുത്തശ്ശിയും മുത്തച്ഛനും തുളസിത്തറയും കൽവിളക്കുകളും സന്ധ്യാനാമങ്ങളും അന്യമാവാം. അത്തരം അന്യതകളിൽ വളരുന്ന മെട്രോ നഗര ബാല്യത്തിന്, ഞാൻ പങ്കുവെക്കുന്ന കുട്ടികഥകൾ പലപ്പോഴും അത്ഭുതവും അതിശയവും ആയിരുന്നു.അവന്റെ വിടർന്ന കണ്ണുകളിലേക്കും ചിരിയൊതുക്കാത്ത ചുണ്ടുകളെയും ചേർത്ത് നിർത്തി,എന്റെ ഓര്മയിലുള്ള കഥകൾ പറഞ്ഞു കൊടുത്തുകൊണ്ടേയിരുന്നു 

വൈകിട്ട്, പതിവായുള്ള ക്ഷേത്ര ദർശനത്തിനു, അവനും എന്റെ ഒപ്പം കൂടും. വഴിപാടു ശീട്ടാക്കാനും, ചുറ്റമ്പലങ്ങളിൽ തിരി തെളിക്കാനും പ്രസാദം വാങ്ങാനുമൊക്കെ ഞാൻ കാട്ടുന്ന ഉത്സാഹത്തിൽ, അവനും ചേർന്ന് നിന്നിരുന്നു. വലത്തെ കൈയ്യിലേക്ക് ഇറ്റിച്ചുകൊടുക്കുന്ന വഴിപാടു പ്രസാദത്തിന്റെ രുചിയും ശിഷ്ടവും ചുണ്ടിൽ പടർത്തി,' മാമി' എന്ന് എന്നെ ഉറക്കെ വിളിക്കുമ്പോൾ കേട്ട് നിൽക്കുന്നവർക്ക്, 'മമ്മി' എന്ന് വിളിക്കുന്നതാണെന്നു തോന്നും.ടെലിവിഷൻ പരസ്യത്തെ ഓർമിപ്പിക്കുന്നതുപോലെ, തിരിഞ്ഞു, നിന്നു, 'മോനെ മണികണ്ഠാ,' എന്ന് വിളിക്കുമ്പോൾ,എന്റെ ഉള്ളിലെ ഇനിയും ജനിക്കാത്ത മാതൃത്വം, അവനെ വാരിപുണരുവാൻ കൊതിക്കുമായിരുന്നു.

ഞങ്ങൾ ശരിക്കും അമ്മയും മകനും തന്നെ ആയിരുന്നു.ഗർഭിണി ആകുന്നതിനു മുൻപുതന്നെ അമ്മയായി മാറിയ പുണ്യമായിരുന്നു, എനിക്കവന്റെ സാന്നിധ്യവും സ്നേഹവും. എന്റെ കരുതലും സ്നേഹവും വാത്സല്യവും ഒരു അമ്മയുടെ തലോടൽ തന്നെ ആയിരുന്നുവെന്ന്, അവൻ എന്നോട് കാണിക്കുന്ന സീമകളില്ലാത്ത അടുപ്പത്തിൽ നിന്നും മനസ്സിലായിരുന്നു.

മണികണ്ഠൻ, എനിക്ക് പിറക്കാതെ പോയ മകനായിരുന്നു.എന്റെ ചുരിദാറിന്റെ ഉത്തരീയത്തിന് അറ്റത്തെ കെട്ടിൽ, പിണഞ്ഞു കിടക്കുന്ന അവനൊരിക്കലും എന്നിൽ നിന്നും വിട്ടു മറ്റൊരു ലോകം ഇല്ലായിരുന്നു. ആ സമയങ്ങളിലൊക്കെ ആലോചനകൾ, എന്റെ ഉദരത്തിൽ വളരുന്ന നാമ്പിനെ കുറിച്ചായിരുന്നു.
മണികണ്ഠനെ പോലെ ഒരു ആൺകുഞ്ഞായിരിക്കുമോ അതും?
ലിംഗഭേദങ്ങൾ ഇല്ലായിരുന്നുവെങ്കിലും, ജനിച്ചത് ആൺകുഞ്ഞു തന്നെ ആയിരുന്നു.
എന്റെ കുഞ്ഞിന് കളിക്കുവാൻ, അവനോളം വളരുവാൻ ഒരു ചേട്ടൻ കാത്തിരിക്കുന്നുവെന്ന സത്യം എന്നെ ഏറെ സന്തോഷിപ്പിച്ചു.
എന്നാൽ മണികണ്ഠനു അങ്ങനെ ആയിരുന്നില്ല!
കേശുമോൻ ജനിച്ചപ്പോഴേക്കും, അവനു വലിയ സങ്കടമായതുപോലെ. ഞങ്ങളുടെ ഇടയിലേക്ക് മറ്റൊരാൾ വന്നിരിക്കുന്നതിൽ മണികണ്ഠൻ അസ്വസ്ഥനായതുപോലെ.
ഞങ്ങളുടെ ലോകത്തേക്ക് ക്ഷണിക്കാതെ വന്നൊരു അഥിതിയെ പോലെ, അവനാ ആ കുഞ്ഞിനെ കണ്ടു.
എങ്കിലും, പതുക്കെ വളർന്നു, സ്‌കൂളിൽ പോയി തുടങ്ങിയപ്പോഴേക്കും, മണികണ്ഠന്റെ വിഷമങ്ങളും കുറഞ്ഞു വന്നു.


കേശു ജനിച്ചു, ഏറെ നാളുകൾ കഴിയും മുൻപേ, ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. അതിൽ ഏറ്റവും കൂടുതൽ വിഷമവും മണികണ്ഠനായിരുന്നു.
മണികണ്ഠനെ പരിച്ചയപെടുന്ന ആർക്കും പെട്ടെന്നൊന്നും അവനെ മറക്കാൻ കഴിയുമായിരുന്നില്ല. ബാല്യത്തിന്റെ കുസൃതികൾക്കൊപ്പം മിടുക്കനും ശ്രദ്ധേയനും ആയിരുന്നു അവൻ. കിൻഡർ ഗാർഡനിലെ അധ്യാപകരുടെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥി. സഹപാഠികളുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കൂട്ടുകാരൻ 

യൂകെജി കഴിഞ്ഞു ഒന്നാം ക്ലാസ്സിലേക്കുള്ള വേനലവധി സമയത്താണ്, ഏറെ നാളുകൾക്കു ശേഷം മണികണ്ഠൻ ഞങ്ങളോടപ്പം താമസിച്ചത്.
കേശുമോനോടപ്പം ഒരുപാടു നേരം കളിച്ചു. അയൽ വീടുകളിലെ സൗഹ്രദ സദസ്സുകളിൽ പാട്ടും നൃത്തവുമായി രണ്ടുപേരും കയറിയിറങ്ങി. അടുക്കള ഭരണികളിൽ പൊതിഞ്ഞു വെച്ചിരിക്കുന്ന ബിസ്ക്കറ്റും ജിലേബിയും രണ്ടുപേരും പങ്കുവെച്ചു കഴിച്ചു.

"മാമി എന്റെ പിറന്നാളാണ്...പത്താം തീയതി....നല്ല ഭംഗിയുള്ള പൂക്കളുള്ള ഉടുപ്പ് വേണം...നിറയെ പോക്കറ്റുള്ള പാന്റ്സ് വേണം...." മുട്ടായി വേണം...കേക്കും ബലൂണും വേണം..." കുഞ്ഞു പല്ലുകൾ തെളിയുന്ന മോണകാട്ടി അവൻ പറഞ്ഞുകൊണ്ടിരുന്നു.

അന്നത്തെ സന്ദർശനവും കഴിഞ്ഞു, മനസ്സില്ലാ മനസ്സോടെയാണ്, അവൻ ഞങ്ങളുടെ വീടിന്റെ പടി ഇറങ്ങിയത്. നാളെ വരാം മാമി എന്നും പറഞ്ഞു, കേശുമോന് ഉമ്മയും കൊടുത്തു മണികണ്ഠൻ ചേച്ചിയോടപ്പം നിരത്തിലേക്ക് ഇറങ്ങി.

                                                  *********************************************************
മൂന്ന് 


ഏപ്രിൽ നാലാം തീയതി, ആ ദിവസം പുലരാതിരുന്നുവെങ്കിൽ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഓർക്കുമ്പോൾ ഇപ്പോഴും ഹൃദയ താളം നിലക്കുന്ന നിമിഷങ്ങളാണ്.
അടുത്ത വീട്ടിലെ അയ്യർ സാറുടെ വാക്കുകൾ കാതുകളിൽ നിന്നും വിട്ടുപോകുന്നില്ല.
" ഹോഗ് ബിട്ടവന്നേ , പാപ്പാ "

രാവിലെ ആറരക്ക് കടയിലേക്ക് പോയതാണ് മണികണ്ഠൻ.
വേനലവധിയുടെ കളിയാഘോഷങ്ങളിൽ ക്ഷീണിച്ചു അലസമായി ഉറങ്ങുക ആയിരുന്ന മണികണ്ഠനെ, വിളിച്ചുണർത്തി കടയിൽ അയച്ചത് ചേച്ചി തന്നെയായിരുന്നു. ഓഫീസിൽ പോകുന്നതിനു മുൻപ് അടുക്കള ജോലികൾ തീർത്തുവെക്കണം. സമയം കുതിരയെപോലെ കുതിച്ചുകൊണ്ടിരിക്കുന്നു.

നന്നേ നീളം കുറവായതുകൊണ്ട് അതിക ചക്രങ്ങൾ ഘടിപ്പിച്ച സൈക്കിൾ ആയിരുന്നു മണികണ്ഠൻ ഉപയോഗിച്ചിരുന്നത്. അഞ്ചു മിനിട്ടു കൊണ്ട് പോയിവരാവുന്ന ദൂരമേ ആ കടയിലേക്ക് ഉള്ളുവെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞും മണികണ്ഠൻ തിരിച്ചു വന്നില്ല.

കടയിൽ അതിരാവിലെ ഇത്രവലിയ തിരക്കായിരിക്കുമോ ?
അതോ റോഡിൽ എന്തെങ്കിലും കുഴപ്പങ്ങൾ ?
വരുന്ന വഴിയിലാണ് ക്രിക്കറ്റ് ഗ്രൗണ്ട് ഉള്ളത്, അവിടെ  ചെറുപ്പക്കാരുടെ  കളിയും കണ്ടു നിൽക്കുക ആയിരിക്കുമോ?

ചേച്ചി അപ്പോഴേക്കും ജോലിക്കുപോകുവാൻ വേണ്ടി തയ്യാറായി കഴിഞ്ഞിരുന്നു.
മണികണ്ഠൻ ആദ്യമായിട്ടൊന്നുമല്ല സൈക്കിളിൽ കടയിൽ പോകുന്നത്. എന്തെങ്കിലും ആവിശ്യത്തിന് വിട്ടാൽ പെട്ടെന്ന് തന്നെ കൃത്യം നിർവഹിച്ചു  തിരികെ വരാറാണ്‌ പതിവ്. ഇതിപ്പോൾ എന്ത് പറ്റിയതാവോ?

ചേച്ചിയുടെ നിർത്താതെ ഉള്ള ഫോൺ വിളികൾ എന്റെയും രഞ്ജിത്തിന്റേയും മൊബൈലിൽ വരുമ്പോഴാണ്, കേശൂന് രാവിലത്തെ ആഹാരം കൊടുക്കുക ആയിരുന്ന എന്റെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞത്. ജോലിക്കു പോകുവാനുള്ള ധൃതിയിൽ രഞ്ജിത് ആഹാരം കഴിച്ചോണ്ടു ഇരുന്നതിനാൽ, ഫോണെടുക്കാനും താമസിച്ചു.
രഞ്ജിത് അറ്റൻഡ് ചെയ്ത ഫോണിന്റെ അങ്ങേത്തലക്കൽ നിന്നും നേർത്തതും വിങ്ങുന്നതുമായ ശബ്ദം കേട്ടു, അദ്ദേഹം സംഭ്രമിച്ചിരിക്കുന്നു. രഞ്ജിത്തേട്ടന്റെ ആ മുഖം കണ്ടതുകൊണ്ടാണ് ഞാൻ കുഞ്ഞിനേയും ഒക്കത്തെടുത്തു അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്നത്.

" മണികണ്ഠൻ സാധനം വാങ്ങാൻ പോയതാണ്. ഇതുവരെയും തിരിച്ചുചെന്നില്ലത്രേ. ഇങ്ങോട്ടു വന്നോ എന്ന് ചോദിയ്ക്കാൻ ചേച്ചി വിളിച്ചതാണ്."
കഴിച്ചുകൊണ്ടിരുന്ന ആഹാരം പകുതിയിൽ ഉപേക്ഷിച്ചു ധ്രിതിയിൽ രഞ്ജിത് പുറത്തേക്കിറങ്ങി. 
മണികണ്ഠൻ പോകാവുന്ന വഴികളിലെല്ലാം സ്‌കൂട്ടറിൽ കറങ്ങി നടന്നു അന്നെഷിച്ചുകൊണ്ടിരുന്നു. പരിചയമുള്ള ആളുകളോടും സുഹൃത്തുക്കളോടും ഒക്കെ പരതി. പതിവായി ക്രിക്കറ്റ് കളി കാണുവാൻ മണികണ്ഠൻ നിൽക്കാറുള്ള ഗ്രൗണ്ടിലും പോയി നോക്കി.

കണ്ടില്ല!
എങ്ങും ആരും കണ്ടില്ലാ!
ആരെയും കണ്ടില്ലാ!

അപ്പോഴേക്കും അയലത്തുകാരും നാട്ടുകാരും ഒക്കെ അറിഞ്ഞുതുടങ്ങിയിരുന്നു. 
ഓരോരുത്തരുടെയും താല്പര്യങ്ങൾക്കനുസരിച്ചു കഥകളും ചമച്ചു തുടങ്ങി. പിള്ളേരെ പിടിത്തക്കാർ പിടിച്ചുകൊണ്ടു പോയതാവും എന്നും അപകടത്തിലോ മറ്റോ പെട്ടതായിരിക്കുമോ എന്നും ഒക്കെ.

രഞ്ജിത് തിരികെ ചേച്ചിയുടെ  വീട്ടിൽ ചെല്ലുമ്പോൾ, കൊച്ചുമോനെ അന്നേഷിക്കാൻ ഇറങ്ങാനായി അപ്പുപ്പൻ വേഷം മാറുന്ന തിരക്കിലായിരുന്നു. പക്ഷങ്കിലും  അദ്ദേഹം അന്നെഷിച്ചു പോയ വഴിക്കാണ് മണികണ്ഠൻ ചവിട്ടി പോയ സൈക്കിൾ കണ്ടുകിട്ടിയത്. സൈക്കിളിനു മുന്നിലെ തൂക്കിയിട്ട കവറിൽ അവൻ സാധനം വാങ്ങുവാൻ കൈയിൽ കരുതിയ രൂപയും അതേപോലെ ഉണ്ടായിരുന്നു. കണ്ടുകിട്ടിയ സൈക്കിളും തുകയുമായി അപ്പുപ്പൻ തിരികെ വീട്ടിൽ എത്തി.

എവിടെ മണികണ്ഠൻ?
മണികണ്ഠൻ എവിടെ ?
ഉത്തരങ്ങൾ ലഭ്യമല്ലാതെ ചോദ്യങ്ങൾ പരസ്പരം അന്തരീക്ഷത്തിൽ കൂട്ടിമുട്ടി.
എന്താണ് ആ കുഞ്ഞിന് സംഭവിച്ചത് ?
എവിടെയാണവൻ ?

സൈക്കിൾ കിടന്ന ഭാഗത്തേക്ക് രഞ്ജിത് അതിവേഗം കുതിച്ചു.

കടയിലേക്ക് പോകുന്ന വഴിവക്കിലാണ്, പണി പുരോഗമിക്കുന്ന ഒരു വീട് ഉള്ളത്. അതിന്റെ മുന്നിൽ നിന്നുമാണ് രഞ്ജിത്തിന്റെ അച്ഛന് മണികണ്ഠന്റെ സൈക്കിൾ കിട്ടിയത്. അതിരാവിലെ ആയതു കാരണം, പണിക്കാരാരും അവിടെ ഉണ്ടായിരുന്നുമില്ല. ആ ഭാഗത്തൊക്കെ അവനെക്കുറിച്ചു അന്നെഷിച്ചിരുന്നുവെങ്കിലും, പെട്ടെന്നാണ് ചേച്ചിയുടെ അമ്മയുടെ കണ്ണിൽ വെള്ളം ശേഖരിച്ചു വെക്കുന്നതിനായി പണിത ആൾമറയില്ലാത്ത ജലസംഭരണി ശ്രദ്ധയിൽ പെട്ടത്.
ആ ഭാഗങ്ങളിലൊക്കെ കാർപോർച്ച് വലിപ്പത്തിൽ വലിയ കുഴി, കുഴിച്ചു, കുഴൽ കിണറിൽ നിന്നുമുള്ള വെള്ളം അതിൽ ശേഖരിച്ചു വെയ്ക്കും. ആ വെള്ളമായിരിക്കും വീടുപണിക്ക് ഉപയോഗിക്കുന്നത്. തുടർച്ചയായി പണി നടക്കുന്നതിനാൽ, ആ സംഭരണിക്കുമേൽ മൂടികൾ ഒന്നും ഇട്ടിരുന്നില്ല.

"ഇനി ഇവിടെയും കൂടി മാത്രമേ ഉള്ളു നോക്കുവാൻ" എന്ന് പറഞ്ഞുകൊണ്ടാണ് അമ്മുമ്മ ആ സംഭരണിയിലേക്ക് കുനിഞ്ഞു നോക്കിയത്.
 ഓളപ്പരപ്പുകളില്ലാതെ നിശ്ചലയമായ  ജലസംഭരണിയിൽ, മണികണ്ഠൻ പൂർണ നിശബ്ദനായി കിടക്കുന്നു.
ചേച്ചി അവനെ കൈനീട്ടി വാരിയെടുത്തു.
അവനെ വാരിപ്പുണർന്നു നെഞ്ചോട് ചേർത്തു വെക്കുമ്പോൾ, മണികണ്ഠന്റെ ഹൃദയതാളം നിലച്ചുപോയിരുന്നു.

                                                 *********************************************************
നാല് 


'ശബ്നം, മണികണ്ഠനൊരു അപകടം പറ്റി, നീ നമ്മുടെ കുഞ്ഞുമായി ചേച്ചിയുടെ വീട്ടിലേക്കു വേഗം വരൂ' എന്ന് രഞ്ജിത് വിളിച്ചുപറയുമ്പോൾ എന്റെ ദേഹം വിയർത്തു തുടങ്ങിയിരുന്നു.
ഇത്രയും നേരവും അവനെ കാണുന്നില്ല എന്നതിനപ്പുറം മറ്റെന്തെങ്കിലും കാര്യങ്ങൾ എന്റെ വെറും ചിന്തയിൽ പോലും വന്നിരുന്നില്ല!
തൊണ്ട വരണ്ടു കഴിഞ്ഞിരുന്നു! കൈകാലുകൾ വിറച്ചു തുടങ്ങിയിരിക്കുന്നു!

എന്റെ കരച്ചിൽ കേട്ട് വന്ന അയൽ വീട്ടിലെ സാവിത്രി ചേച്ചിയുടെ തോളിലേക്കു ഒരു ആശ്രയത്തിനായി കൈനീട്ടി. കാര്യം അറിഞ്ഞപ്പോൾ സാവിത്രിചേച്ചിയും എന്നോടൊപ്പം രഞ്ജിനി ചേച്ചിയുടെ വീട്ടിലേക്ക് വന്നു. 

കേശൂനെ സാവിത്രി ചേച്ചി തോളിലിട്ടു നടന്നു, ഞാൻ മുന്നെ ഓടുക ആയിരുന്നു.
സമയത്തിനു വിളിച്ചാൽ ഒരു ഓട്ടോറിക്ഷാ പോലും കിട്ടാത്തതിനെ ശപിച്ചു. ഓടിയും നടന്നും എങ്ങനെ ചേച്ചിയുടെ വീട്ടിൽ എത്തിച്ചേർന്നുവെന്നു ഓർമയില്ല.

അവിടെ എത്തിയപ്പോഴേക്കും വീടിന്റെ മുറ്റവും കടന്നു, അയൽക്കാരുടെയും മറ്റു ആളുകളുടെയും വലിയൊരു കൂട്ടം. ആളുകളെ വകഞ്ഞുമാറ്റി വീടിനകത്തേക്ക് കയറുമ്പോഴും സാവിത്രി ചേച്ചി പറയുന്നുണ്ടായിരുന്നു, ഇത് കുട്ടിയുടെ മാമി ആണെന്ന്. എപ്പോഴത്തെയും പോലെ, അപ്പോഴും ആളുകൾ കേട്ടത് മമ്മി എന്നാണ്!

പൂമുഖ പടി കടന്നു മുറിക്കുള്ളിലേക്ക് കടക്കുമ്പോൾ വെള്ളത്തുണിയിൽ പൊതിഞ്ഞു എന്റെ കുഞ്ഞു മണികണ്ഠന്റെ മൃതശരീരം!

അവൻ പാത്തിരിപ്പ് കളിക്കുമ്പോൾ ഒളിക്കുന്ന മൂലകളിൽ നിശബ്ദയുടെ ചെങ്ങലകെട്ടുകൾ.
എന്റെ തോളിന്മേൽ ആനകയറി കളിച്ച മണികണ്ഠൻ വെറുംനിലത്തുകിടക്കുന്നു. രാവിലെ കുടിക്കാനായി ഉണ്ടാക്കിയ ഹോർലിക്‌സും പാലും ആറിത്തണുത്ത്, ഇനിയൊരിക്കലും തിരിച്ചുവരാത്ത കുഞ്ഞിനെയും കാത്തു ഇരിക്കുന്നു..

ഞാനവനെ ഒരുപാടു വിളിച്ചു, ഉണർന്നില്ല. എന്റെ വാക്കുകൾ കേൾക്കാതെ പിണങ്ങിക്കിടക്കുന്നതുപോലെ.
എന്റെ മണികണ്ഠാ ...നീ ഒന്ന് എണീക്കുമോ....?
പൊട്ടിയൊലിച്ച പുഴപോലെ കണ്ണീർ പൊഴിച്ചുകൊണ്ടു, ഞാൻ അവന്റെ കുഞ്ഞു ദേഹത്തേക്ക് മുഖം അമർത്തി.
ഇണ്ടിളയപ്പാ ഭഗവാനെ നീ എന്താണ് എന്റെ പ്രാർത്ഥന കേൾക്കാഞ്ഞത്?
പിറന്നാളിന് കാത്തു നിൽക്കാതെ, നാളെ വരാം മാമി എന്ന് വാക്കു പാലിക്കാതെ അവൻ നിശബ്ദനായി തണുത്തു കിടക്കുന്നു!
ഏപ്രിൽ പത്തിലെ പിറന്നാൾ സൂര്യോദയം കാണാൻ നിൽക്കാതെ, ഇരുളറകളിലേക്കു അവൻ മടങ്ങിപ്പോയി!

തലയിൽ കൈവെച്ചു, അയലത്തെവീട്ടിലെ അയ്യര് സാറു വിലപിച്ചു കൊണ്ടിരുന്നു, " ഹോഗ് ബിട്ടവന്നേ , പാപ്പാ "


വെള്ളത്തുണിയിൽ പൊതിഞ്ഞു കിടക്കുന്ന അവന്റെ മൂക്കിൽ നിന്നും വായിൽ നിന്നും അപ്പോഴും പതപോലെ വെള്ളം വരുന്നുണ്ടായിരുന്നു. വെള്ളത്തിൽ മുങ്ങിയുള്ള മരണമെന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ട്! പ്രേത്യേകിച്ചു അന്നേഷണ താല്പര്യങ്ങൾ ഒന്നുമില്ലാതെ പോലീസും ആ ഫയൽ അടച്ചു.

മണികണ്ഠന്റെ വിടവാങ്ങൽ  വല്ലാത്തൊരു ശൂന്യതയാണ് സൃഷ്ടിച്ചത്. അത് എന്നിൽ മാത്രമല്ല, സ്വാഭാവികമായും ചേച്ചിയുടെ കുടുംബത്തിലും ഓളങ്ങൾ ഉണ്ടാക്കി. ചരടഴിഞ്ഞ പുസ്തകം പോലെ, ജീവിത സന്തോഷങ്ങൾ നഷ്ടപ്പെട്ടും വിലപിച്ചും പോയ്കൊണ്ടേയിരിക്കുന്നു ഓരോ ദിവസങ്ങളും. പണത്തിനും ആസ്തികൾക്കും മാത്രമായി ജീവിതം അഭിനയിച്ചു തീർക്കുന്നവർക്കു മുന്നിൽ രക്തബന്ധങ്ങളും മാനുഷിക മൂല്യങ്ങളും വെറും തമാശകളാണ്. സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി പലതും ചെയ്തപ്പോ ചേച്ചിക്ക് നഷ്ടപെട്ടത് ലോകത്തിലെ എന്ത് കൊടുത്താലും തിരിച്ചു കിട്ടാത്ത സന്തോഷമായിരുന്നു.

ഒരിക്കൽ അവർ അവന്റെ ജനനം നിഷേധിക്കാൻ ശ്രമിച്ചതാണ്. വിധിവൈപരീത്യം എന്ന് പറയട്ടെ, അതിനെ വെല്ലുവിളിച്ചുകൊണ്ടാണ് മണികണ്ഠൻ ജനിച്ചതും വളർന്നതും. പക്ഷെ അതെ വിധി തന്നെ, അവനെ തട്ടിപ്പറിച്ചിരിക്കുന്നു.

പിന്നീട് പലപ്പോഴും എന്റെ സ്വപ്നങ്ങളിൽ, ഞാനെന്റെ മണികണ്ഠനെ കാണാറുണ്ടായിരുന്നു.
ഒരുപക്ഷെ ദിവസവും അവനെപ്രതി ചിന്തിച്ചു ഉറങ്ങുന്നതുകൊണ്ടാവാം. എന്തെക്കെയോ പറഞ്ഞു ചിരിച്ചു, കുറുമ്പ് കാട്ടി നിൽക്കുന്ന മണികണ്ഠൻ. ഉണരുമ്പോൾ, രാത്രിയിൽ കണ്ട സ്വപ്‌നങ്ങൾ ഒന്നും ഓര്മയിലും ഉണ്ടായിരുന്നില്ല.

കളിപറയാനും കഥപറയാനും ശണ്ഠകൂടാനും ഒന്നും ഇനി മണികണ്ഠൻ ഉണ്ടാവില്ല. ആ നീറുന്ന സത്യത്തിൽ ഞാൻ വെന്തുരുകി. ആദ്യാക്ഷരങ്ങൾ പറഞ്ഞുകൊടുത്തും ആഹാരം വാരിക്കൊടുത്തും കുളിപ്പിച്ച് പാട്ടുപാടി ഉറക്കാനും, അമ്മയാവാതെ, അവന്റെ അമ്മയാകുവാൻ എനിക്ക് കഴിഞ്ഞിരുന്നു.

അവൻ എന്റെ മകനായിരുന്നു!

ശവകുടീരത്തിനു മേലുള്ള മാർദ്ദവമൊത്ത മാർബിൾ ഫലകത്തിനു കീഴിൽ മമ്മിയെന്നു എന്നെ അക്ഷരം തെറ്റിവിളികേട്ട, എനിക്ക് അവകാശപെടാനാവാതെ പോയ കുഞ്ഞു ഹൃദയത്തിനു മേൽ അക്ഷര തെറ്റില്ലാതെ കുറിച്ചുവെച്ചു, " You Are My First Son n Will Be....".

                                           *********************************************************

Friday, July 14, 2017

അശ്വതിനു അയച്ച കത്തുകൾ - ആഞ്ചലോ ജിറോണ


ആമുഖം 

എഴുതുവാൻ ശ്രമിച്ചു വഴിതെറ്റി നിൽക്കുന്ന കഥയാണ് നിരഞ്ജന്റെ ജീവിതം.ആ ജീവിതത്തിലേക്ക് ക്ഷണിക്കാതെ കടന്നുവന്നതാണ് ആഞ്ചലോ!
അപ്രതീക്ഷിതമായ ആ കടന്നുവരവ്, അയാളുടെ ജീവിതത്തിൽ പ്രേതെയ്കിച്ചു ഒരു ചലനവും സൃഷ്ടിക്കുവാൻ  അവൾക്കു കഴിഞ്ഞില്ലാ, എങ്കിലും...! മറ്റുള്ളവരുടെ, പ്രേത്യേകിച്ചു സഹപ്രവർത്തകരായ സഹോദര രാജ്യക്കാരുടെ ജീവിതചുറ്റുപാടുകളെയും ചര്യകളെയും വീക്ഷണങ്ങളെയും കുറിച്ചു അറിയുവാനും മനസ്സിലാക്കുവാനും ഉതകുന്നതായിരുന്നു, സ്റ്റെഫിയെയും ആഞ്ചലോയെയും പോലെ ഉള്ളവരുമായുള്ള സൗഹൃദങ്ങൾ.

എന്റെ കൂട്ടുകാരിയോട് തമാശയായി പറഞ്ഞതാണ്, എനിക്കൊരു പുതിയ വനിതാ സുഹൃത്തിനെ കിട്ടിയിട്ടുണ്ടെന്ന്. അതാരാണെന്നുള്ള നിർബന്ധിച്ചുള്ള അവളുടെ അന്ന്വേഷണങ്ങളിൽ, ഞാൻ മനഃപൂർവം മൗനം പാലിച്ചു.
അതുവരെയും ഉത്തരം പറയാതെ ഒളിപ്പിച്ചുവെച്ചതു ഒന്നോ രണ്ടോ വാചകങ്ങളിൽ മൊബൈൽ ഫോൺ സന്ദേശമായി പറഞ്ഞു ഒഴിയാമായിരുന്നു. ഫോണിൽ റ്റൈപ്പ് ചെയ്യാനുള്ള മടികൊണ്ട് മാത്രം അവളുമായി പങ്കുവെച്ചില്ല എന്നുള്ളതാണ് സത്യം. എങ്കിലും, അവൾ ആരാണെന്നുള്ളത് സ്വകാര്യ ഈ-ഡയറിയിൽ കുറിച്ചിട്ടിരുന്നു.
ഈച്ചക്കോപ്പിയായി ആ കുറിപ്പുകൾ കൂട്ടുകാരിക്ക് അയച്ചുകൊടുക്കാമെന്നും പറഞ്ഞിരുന്നു.

അവൾക്കു അയച്ചുകൊടുക്കുന്നതിനു മുൻപ്, വെറുതെ ഒരു തവണ കൂടി വായിച്ചു നോക്കി.
എഴുതിയത് നീണ്ടു പോയിരിക്കുന്നു!
ഒരൽപം വെട്ടിത്തിരുത്തലുകളും സാഹിത്യ ഭംഗിയുള്ള വൃത്താന്തങ്ങളും കൂടി ഉൾക്കൊള്ളിച്ചാൽ,  ഈ കത്തുകൾ ചെറുകഥയുടെ ലക്ഷണം കാണിച്ചേക്കില്ലേ എന്നൊരു തോന്നൽ.
ചെറുകഥയുടെ ലക്ഷണശാസ്ത്രത്തെ നിർവചിക്കുവാൻ ഞാനാളായോ എന്ന പരിഹാസം കലർന്നൊരു ചോദ്യം എന്നിൽ നിന്നും തന്നെ ഉയർന്നുവെങ്കിലും, ഒന്ന് ശ്രമിച്ചേക്കാം എന്നൊരു മറുപടിയും അതിനുണ്ടായി.

ആശയദാരിദ്ര്യത്തിന്റെ കൊടും വളവിലെ നിലയില്ലാ കയത്തിൽ സുഷുപ്തിയിലാണ്ട ഹൈപ്പോതലാമസിലേക്ക് ഊർജ്ജപ്രവാഹത്തിന്റെ പ്രസരണ ബിന്ദുവായി എത്തിയ താമരക്കണ്ണി ബീവാത്തുമ്മാ, നിനക്ക് ഈ സതീർധ്യന്റെ പ്രേത്യേക നന്ദി.😘😍😦


സുനിൽ കെ എം 
ജൂലൈ 10, 2017 


***************************************************************************************************************************





മാലെ 
മാർച്ച് 16  

അതിവിരസമായ ഒരു ഓഫീസ് വൈകുന്നേരമാണ്, സഹപ്രവർത്തക സ്റ്റെഫിയുടെ സ്നേഹസല്ലാപം തുടങ്ങുന്നത്.
"സാറ് ഫ്രീ ആണോ, നമുക്കൊരു കോഫീ കുടിക്കാൻ പോയാലോ?

എന്റെ തൊട്ടടുത്ത് നിൽക്കുകയായിരുന്ന ഓഫീസ് മാനേജർ ഹസ്സൻ വഹീദും ആ ചോദ്യത്തോടെ യോജിച്ചപ്പോൾ, 'ഒഡഗെല്ലാ കോഫീ ' എന്ന പേരിൽ  പുതിയതായി തുടങ്ങിയ റെസ്റ്റോറന്റിൽ 'കണമധു കേക്കും മസ്‌റോഷിയും കഴിക്കാൻ പോകാമെന്നു തീരുമാനിക്കുകയുണ്ടായി.

സ്‌കൂൾ പറമ്പിലും മറ്റും ലഭ്യമായിരുന്ന തല്ലിതേങ്ങ എന്ന ഇന്ത്യൻ അൽമാൻഡ് ചേർത്ത ഏറ്റവും രുചിയേറിയ ഒരുതരം കേക്കാണ്, കണമധു കേക്ക്.  പ്രാദേശിക ഭാഷയിൽ കണമധു എന്നാൽ നാടൻ ബദാം എന്നാണ് അർത്ഥം. ഇവിടെ മാൽദിവ്‌സിലെ ദ്വീപുകളിൽ സുലഭമായി കാണുന്ന ഒന്നാണ് തല്ലിതേങ്ങ മരവും ഏറ്റവും വിലയേറിയ ബദാമും.

അതുപോലെ, കട്ടിയേറിയ ഒരു തരം അപ്പമാണ് മസ്‌റോഷി! മസ് എന്ന ദിവേഹി വാക്കിനു മീനെന്നാണ് മലയാള പരിഭാഷ. മാലിദ്വീപിലെ മിക്ക വിഭവങ്ങളിലും മീനോ മീൻ പുഴുങ്ങിയ വെള്ളമോ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. പുഴുങ്ങി പൊരിച്ച ചൂര മീൻ, നാളികേരവും ഇലകളും എരിവുള്ള മുളകും ചേർത്ത് പാകം ചെയ്‌തെടുക്കുന്ന സ്വാദേറിയ വിഭവമാണ് മസ്‌റോഷി.
ചെറുചൂടോടെ മസ്‌റോഷിയും, അതിനു കൂട്ടായി കട്ടൻചായ എന്ന കളുസായും കഴിക്കുന്നതും കുടിക്കുന്നതും ഓരോ മാലിദ്വീപീയന്റെയും ആഹാര സംസ്കാരത്തിന്റെ ഭാഗമാണ്. നമ്മളും അതിനോട് ചേർന്ന് നിൽക്കുന്നു.

രണ്ടു ആണുങ്ങൾക്കൊപ്പമുള്ള യാത്രയിൽ അസൗകര്യമുള്ളതു കൊണ്ടാണോ എന്തോ, സ്റ്റെഫി അവളുടെ കൂട്ടുകാരിയേയും കൂടെ കൂട്ടിക്കോട്ടെ എന്ന് ചോദിച്ചു. ആ കൂട്ടുകാരി മറ്റാരും ആയിരുന്നില്ല, ആഞ്ചലോ ജിറോണ എന്ന പേരുള്ള മറ്റൊരു ഫിലിപൈൻ സ്വദേശി ആയിരുന്നു.
കൊലുന്നനെയുള്ള ശരീരവും വരിയൊത്ത മനോഹരമായ പല്ലുകളും നിറംപിടിപ്പിച്ച വെട്ടിയൊതിക്കിയ മുടിയും, അവളുടെ സ്വാഭാവിക സൗന്ദര്യത്തിന്റെ മാറ്റുകൂടിപ്പിച്ചു.
തലസ്ഥാന ദ്വീപിലെ  ഒരു കമ്പനിയിൽ മാർക്കറ്റിംഗ് വകുപ്പിലാണ് അവളുടെ ജോലി.
സ്റ്റെഫിയുടെ ഏറ്റവും അടുത്ത സുഹൃത്തും ആണ്, ഏതാണ്ട് മുപ്പത് വയസ്സോളം പ്രായമുള്ള ആഞ്ചലോ.

ആഞ്ചലോ ജിറോണയെ എനിക്ക് പരിചയമുണ്ട്!
സ്റ്റെഫി ഡെ സലറല്ലേ പോസ്റ്റ് ചെയ്യുന്ന പല ഫെയ്സ്ബൂക്സ്റ്റാറ്റസുകളിലും ആഞ്ചലോ ഒരു പങ്കാളി ആയിരുന്നു. അവിടങ്ങളിൽ ആഞ്ചലോയുടെ സാന്നിദ്യം ഷെയറായോ ലൈക്കായോ കമെന്റായോ ഒക്കെ ശ്രദ്ധിച്ചിട്ടുമുണ്ട്.
സ്റ്റെഫി ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച ഒരു ഫോട്ടോയിലൂടെയാണ് ആഞ്ചലോയുമായി ആദ്യമായി സംവദിക്കുന്നതെന്നു വേണമെങ്കിൽ പറയാം, ആ സംവാദം, വെറുമൊരു ലൈക് ആയിരുവെങ്കിലും.

അതിനുശേഷം പലപ്പോഴും ഞാൻ സ്റ്റെഫിയോടു ആഞ്ചലോയെക്കുറിച്ചു അന്ന്വേഷിക്കുമായിരുന്നു.
ആരാണ് ആ പെൺകുട്ടി ....?
സുഖമാണോ അവൾക്കു...!
എന്ത് ചെയ്യുന്നു...?
എവിടെയാണ് താമസം...?
വിവാഹിതയാണോ...?

എന്നിങ്ങനെ പോകുമായിരുന്നു എന്റെ ചോദ്യങ്ങൾ.
ആ ചോദ്യങ്ങളിൽ മുഴച്ചു നിൽക്കുന്ന കുശലത സ്റ്റെഫി മനസ്സിലാക്കിയിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.

സ്റ്റെഫി പലപ്പോഴും പറയാറുണ്ട്...
'നമുക്കൊരു കോഫിക്ക് പോയാലോ...?
നമുക്ക് ലഞ്ചിന്‌ പോയാലോ...? ഡിന്നറിനു പോയാലോ...?
ചിലപ്പോൾ ചോദിക്കാറുണ്ട്, "സാറ് എന്തിനാണ് ഇങ്ങനെ ഒറ്റക്ക് കഴിയുന്നത്...ഏതെങ്കിലും സുഹൃത്തുക്കളെ സമ്പാദിക്കരുതോ, വൈകിട്ട് പുറത്തേക്കൊക്കെ ഇറങ്ങരുതോ?

പക്ഷെ ഞാൻ ഒരിക്കലും അവരോടു ഒന്നിനും കൂടെ കൂടിയിട്ടില്ല.
മാലിയിൽ എത്തിയ ഉടനെ പുരുഷ സുഹൃത്തിനെയും, അതോടപ്പം ആഘോഷങ്ങളെയും കൂടെ കൂട്ടുകയും ജീവിതം തിമിർത്തു ആസ്വദിക്കുകയും ചെയ്യുന്ന സ്റ്റെഫിക്കും മറ്റും, ഓഫീസും വീടും, വീണ്ടും വീടും ഓഫീസും മാത്രമായി കഴിയുന്ന എന്നോട് സഹതാപമാണോ സന്താപമാണോ എന്നറിയില്ല.
മേലുദ്യോഗസ്ഥൻ എന്ന നേർത്ത ബഹുമാന പടികളുടെ മുകളിൽ നിൽക്കുന്നതുകൊണ്ടാവാം, ലൗകിക വിഷയങ്ങൾ സംഭാഷണത്തിലേക്ക്, നിലതെറ്റി കടന്നു വരാറില്ലായിരുന്നു.

ഒരു ദിവസത്തെ കുനിഷ്ട് ചോദ്യങ്ങൾക്കിടയിലാണ്, സ്റ്റെഫി ആ രഹസ്യം പങ്കുവെച്ചത്.
ആഞ്ചലോയ്ക്ക് ഒരു പുരുഷ സുഹൃത്തുണ്ട്. അവളുടെ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന ആ സുഹൃത്തിനു ഭാര്യയും കുട്ടികളും ഉണ്ട്.
പക്ഷെ, അതൊന്നും ആയിരുന്നില്ല എന്നെ അതിശയിപ്പിച്ചത്, അയാൾ ഒരു മലയാളിയും കൂടി ആയിരുന്നു!

ആഞ്ചലോയുടെ ഫെയ്സ്ബൂക് പേജിലൂടെ കറങ്ങി നടക്കുമ്പോൾ, അവളുടെ ഫോട്ടോകൾ പരതുമ്പോൾ, അതിലെ ചുമന്നു തുടുത്ത ചില ഫോട്ടോകൾ കാണുമ്പോൾ, അവളോട് എനിക്കൊരു ആകർഷണം തോന്നിയിരുന്നു.
അത് ഇഷ്ടമാണോ? 
അല്ലാ എന്ന് നിസംശയം പറയാം!
എന്നാൽ ആകർഷണം തോന്നിയ ആ ഫോട്ടോകളിൽ എന്റെ കണ്ണുകൾ ഉടക്കി കിടന്നിരുന്നു.

സ്റ്റെഫിയോടു അനുവാദം ചോദിച്ചിട്ടാണ്, അവളുടെ കൂട്ടുകാരിക്ക് ഫെയ്‌സ്‌ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത്.
" സാർ ഞാനും അവളോട് റെക്കമെന്റ് ചെയ്യാം, സാറിന്റെ ഫ്രണ്ട് റിക്യുസ്റ് എത്രയും പെട്ടെന്ന് അക്സപ്റ് ചെയ്യുവാൻ'
മധുരവാക്കുകളായി സ്റ്റെഫി അങ്ങനെ പറയുമ്പോൾ, അവളുടെ മുഖത്തു പതിവായി വിരിയാറുള്ള കള്ളത്തരങ്ങൾ ചുമന്നു തുടുത്തു നിൽക്കുന്ന മുഖക്കുരുകളുടെ മേൽ പുഞ്ചിരി വിരിയിച്ചു.

ആഞ്ചലയോടു ആകർഷണം തോന്നിയിരുന്നു.
ഏതൊരു പുരുഷനും കാഴ്ചയിൽ ഭംഗി തോന്നുന്ന ഒരു സ്ത്രീയോട് തോന്നുന്ന എന്തോ ഒന്ന്!... അത് തന്നെ.
ഈസ്റ്റ് കോസ്റ്റ് വിജയൻ ചേട്ടൻ പാടിയ അതെ ആകർഷണം!
ഒന്നിനുമല്ലാതെ ...
അവൾക്കായി ...എന്തിനോ തോന്നിയ എന്തോ ഒന്ന്!

പക്ഷേങ്കിലും, ആ ആകര്ഷണത്തിൽ ചിലതു എനിക്ക് ദഹിക്കാതെയും കിടന്നിരുന്നു.
ഫെയ്‌സ്‌ബുക്കിൽ കിടക്കുന്ന ഒരു ഫോട്ടോയിൽ മദ്യക്കുപ്പിയുമായി ഇരിക്കുന്ന ആഞ്ചലയുടെ ചിരിക്കുന്ന മുഖം!
എത്രയുമൊക്കെ പുരോഗമനം പറയുമെങ്കിലും ചിലകാര്യങ്ങളിലേക്ക്എ എത്തുമ്പോൾ ഇപ്പോഴും കാപട്യം തന്നെയാണ്.
ഒരു തനിനാട്ടിൻപുറത്തുകാരന്റെ പ്രതിലോമ താല്പര്യങ്ങളും വാശികളും നുരഞ്ഞു പൊന്തിവരും.
കേൾവിയിൽ സ്ത്രീവിരുദ്ധമെന്നു ആരോപിച്ചേക്കാമെങ്കിലും ഒരു പെൺകുട്ടിയുടെ മദ്യപാനം ഒട്ടും ഉൾകൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല.
അതിൽ എനിക്കുള്ള ന്യായീകരണം, മാനസിക വളർച്ചയുടെ കുറവ് എന്നുകണ്ട് ക്ഷമിച്ചേക്കുക എന്നെ എനിക്ക് നിന്നോട് അഭ്യർത്ഥിക്കാനുള്ളു.

ആഞ്ചലോ അവളുടെ ജോലിതീർത്ത് വരുന്നതിനായി, ഞാനും സ്റ്റെഫിയും, ഓഫീസിനു വെളിയിൽ കാത്തു നിന്നു.
ഇതിനിടയിൽ എന്തോ അത്യാവശ്യ കാര്യത്തിൽ പങ്കെടുക്കേണ്ടതിനാൽ ഹസ്സന് ഞങ്ങളോടപ്പം കൂടുവാനും  കഴിഞ്ഞില്ല.
ആദ്യമായാണ് ആഞ്ചലോയെ നേരിട്ട് കാണുന്നത്!
ഫോട്ടോകളിൽ കണ്ട ആ ലാസ്യ ഭംഗി, നേർകാഴ്ചയിൽ തിരിച്ചറിയാൻ കഴിഞ്ഞില്ല.
ഒരു നിമിഷം, അവൾ തന്നെ ആണോ ഇവളെന്ന ഉൽപ്രേക്ഷാലംകൃതി മനസ്സിൽ ഉയരുകയും ചെയ്തു.

'ഒഡഗെല്ലാ കോഫീ   ഷോപ്പിൽ  'കണമധു കേക്കും മസ്‌റോഷിയും പിന്നെ മിൽക്ക് ഷേക്കും കഴിച്ചു ഇരിക്കുമ്പോഴാണ്, സ്റ്റെഫിയും ആഞ്ചലോയും അവരുടെ വ്യെക്തിപരമായ കാര്യങ്ങളും ജോലി സംബന്ധമായ പ്രശ്നങ്ങളും പങ്കുവെക്കുന്നത്.
എന്റെ ശ്രദ്ധ മുഴുവൻ ആഞ്ചലോയിൽ ആയിരുന്നു.

പതുങ്ങിയ ശബ്ദത്തിൽ അവളുടെ ജീവിതം വെളിപ്പെടുത്തുമ്പോൾ ഞാനതെല്ലാം ശ്രദ്ധാപൂർവം കേട്ടിരുന്നു.
ആഞ്ചലോ മാലിയിൽ എത്തിയിട്ട് ഏകദേശം എട്ടോ ഒൻപതോ മാസങ്ങളെ ആയിട്ടുള്ളു.
സഹപ്രവർത്തകരും ഒരേവീട്ടിൽ കഴിയുന്നവരുമായ അവളുടെ കൂട്ടുകാരികളുമായി സ്വരച്ചേർച്ചയിൽ ഒന്നും അല്ലാ.
അതിനു പിന്നിലുള്ള അസൂയ നിറഞ്ഞ കാരണം ,എന്നെ തെല്ലു അലോസരപ്പെടുത്തിയിരുന്നു.
ആഞ്ചലോയ്ക്ക് ആ മലയാളി പുരുഷ സുഹൃത്തുമായുള്ള പ്രണയ ബന്ധം ഉണ്ടോ എന്ന കാര്യത്തിൽ അവർക്കേവർക്കും സംശയമുണ്ട്.
അത്തരം ഒരു ബന്ധം അവരുടെ കമ്പനിയുടെ ഉദ്യോഗസ്ഥ നിയമനങ്ങൾക്കും അച്ചടക്കത്തിനും വിരുദ്ധവും നിഷിദ്ധവും ആയതിനാൽ പലപ്പോഴും കൂട്ടുകാരികളിൽ നിന്നും ശകാരവും ഏഷണിയും ഉണ്ടാവുക പതിവായിരുന്നു. അതുകൊണ്ടു തന്നെ, ഓഫീസ് ജോലി കഴിഞ്ഞതിനു ശേഷം അവൾ പെട്ടെന്നൊന്നും വീട്ടിലേക്ക് പോകുവാറില്ലത്രേ.
നഗരം കണ്ടുകൊണ്ടു...
പല റസ്റ്റോറന്റുകൾ സന്ദർശിച്ചു കറങ്ങിനടക്കും.
ആ ഒറ്റപെടലുകളുടെ ഒടുവിലാണ്, ആഞ്ചലോ സ്റ്റെഫിയെ കണ്ടുമുട്ടുന്നതും അവരിരുവരും ഏറ്റവും നല്ല സൃഹുത്തുക്കൾ ആയി മാറുന്നതും.

ആഞ്ചലോയുടെ തന്നെ വെളിപ്പെടുത്തലിൽ, ആ മലയാളി പുരുഷ സുഹൃത്തുമായി അവൾക്കു ഗാഢവും ദൃഢവുമായ ബന്ധമാണുള്ളത്. അയാളുടെ പൗരത്വമോ കുടുംബമോ മതമോ വിശ്വാസമോ ഒന്നും, അവളെ സംബന്ധിച്ച് തടസ്സങ്ങളെ അല്ലാ.
ആഞ്ചലോ മദ്യം രുചിക്കുന്നവൾ മാത്രമല്ലാ, പതിവായല്ലങ്കിലും പുകവലിയും ഉണ്ട്.

എന്റെ പരിഗണനകൾക്കൊന്നും പൊരുത്തപ്പെടാത്ത, എന്റെ താൽപര്യ ഗണനകളുടെ എണ്ണം പിഴപ്പിക്കുന്ന ആഞ്ചലോയെ എനിക്കെങ്ങനെയാണ് പ്രണയിക്കുവാൻ കഴിയുക?
ഇഷ്ടപെടുവാൻ കഴിയുക?
എങ്കിലും എന്തുകൊണ്ടാണ്, അവളോട് എനിക്ക് ആകർഷണം തോന്നിയത് ?

വളരെയേറെ നേരം കഥകൾ പറഞ്ഞു ഇരുന്നതിനു ശേഷമാണു, ഞങ്ങൾ പിരിഞ്ഞത്.
ആ കൂടിക്കാഴ്ച സത്യം പറഞ്ഞാൽ, അവളുടെ മേൽ എനിക്ക് തോന്നിയ ആകർഷണത്തെ നശിപ്പിക്കുന്നതായിരുന്നു.
എന്നുവരുകിലും, ആഞ്ചലോ പോസ്റ്റ് ചെയ്യുന്ന പുതിയ ഫോട്ടോകൾക്ക് വേണ്ടി സാകൂതം അവളുടെ ഫെയ്‌സ്‌ബുക്കിലും ഇൻസ്റാഗ്രാമിലും കയറി ഇറങ്ങി. അവരുടെ ഓരോ ആഴ്ച്ചാവസാന അവധി ആഘോഷങ്ങളും സോഷ്യൽ മീഡിയാ അകൗണ്ടുകളിൽ പങ്കുവെക്കുമായിരുന്നു.
അർദ്ധനഗ്നയായി കടൽത്തീരത്ത് ഉല്ലസിക്കുന്നതും യാത്രകളും വൈവിധ്യമാർന്ന ആഹാരങ്ങളുടെ ചിത്രങ്ങളും  ഒക്കെ അവൾ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. മനസ്സിൽ കുളിരു കോരിയിടുന്ന, ഞരമ്പുകളെ ചൂടുപിടിപ്പിക്കുന്ന, മോഹിപ്പിക്കുന്ന ആ ഫോട്ടോകളിൽ മാത്രമായി എന്റെ ശ്രദ്ധ.

ആ കൂടിക്കാഴ്ചക്ക് ശേഷം ആഞ്ചലയോ നേരിട്ട് കണ്ടിട്ടില്ല.
മറ്റൊരു പുരുഷനെ സ്നേഹിക്കുകയും അതിനു വേണ്ടി ജീവിക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ ഞാൻ എന്തിനു കാമിക്കണം ? അതും സാംസ്കാരികപരമായോ ജീവിത നിലപാടുകളിലോ ഭാഷയിലോ ആഹാര രീതികളിലോ ഒന്നും സമരസപ്പെടാൻ ഒരു സാധ്യതയും ഇല്ലാത്ത ഒരു പെൺകുട്ടിയെ?

വല്ലപ്പോഴും കമ്പ്യൂട്ടർ മൗസ് വഴി പറയുന്ന ലൈക്കിലോ കമന്റിലോ മാത്രമായി ചുരുങ്ങിയിരുന്നു, എനിക്ക് അവളിൽമേൽ ഉണ്ടായ ഭ്രമവും ആകർഷണവും.

***************************************************************************************************************************


ജൂലൈ ആറ് 
മാലൈ 


സ്റ്റെഫിയുടെ വാഗ്‌ദാനം ആയിരുന്നു, 'ദി മൻഹാട്ടൻ ഫിഷ് മാർക്കറ്റ്' എന്ന ഉത്തരാധുനിക സീഫുഡ് റെസ്റ്റോറന്റിൽ നിന്നും ട്രീറ്റ് തരാമെന്നുള്ളത്. അവളുടെ ആന്വൽ ലീവിനു കമ്പനിയിൽ നിന്നും അംഗീകാരം കിട്ടിയതും,സ്വന്തം നാടായ ഫിലിപൈൻസിലേക്ക് 
പോയിവരാനുള്ള വിമാന ടിക്കറ്റ് ലഭ്യമാക്കിയതിലുമുള്ള കൈമടക്കയിരുന്നു ആ ഡിന്നർ വാഗ്‌ദാനം. 
സത്യം പറഞ്ഞാൽ, സ്റ്റെഫിയുടെ പുരുഷ സുഹൃത്തായ യാസിർ ഭായിയാണ്, അവളുടെ ടിക്കറ്റിനു വേണ്ടി വാദിച്ചതും, സ്വാധീനം ചെലുത്തിയതും. യാസിർഭായിയുടെ പൂർത്തിയാക്കാൻ കഴിയാതിരുന്ന മുൻവാഗ്ദാനം ആയിരുന്നു മാൻഹാട്ടനിൽ നിന്നുമുള്ള ഡിന്നർ. പിന്നീട്, സ്റ്റെഫിക്കു മാലൈയിൽ നിന്നും ഫിലിപൈൻസിലേക്കും, അവിടെ നിന്ന് തിരിച്ചുമുള്ള ടിക്കറ്റു ലഭ്യമാക്കുകയാണെകിൽ ആ പഴയ ഡിന്നർ വാഗ്ദാനം ഇപ്പോൾ സാധ്യമാക്കിത്തരാമെന്നു ഓര്മപെടുത്തിയതും യാസിർ ഭായിയാണ്.

യാസിർഭായിക്ക് സ്റ്റെഫിയോടുള്ള പ്രണയം വിവാഹത്തിലേക്ക് നീങ്ങുകയാണ്.
നാട്ടിൽ പോയി വരുന്ന സ്റ്റെഫി മറിയം എന്ന പേരിലാവും യാസിർ ഭായിക്കൊപ്പം കൂട്ടായി ഉണ്ടാവുക.
അവളുടെ മൂന്ന് കുട്ടികളുടെയും, മാതാപിതാക്കളുടെയും ഉത്തരവാദിത്വങ്ങളും, പിന്നെ അവൾക്ക് നാട്ടിലൊരു വീടും വാങ്ങണം. അത്തരം അടിസ്ഥാന ആവശ്യങ്ങളുടെ സാക്ഷാൽക്കാരത്തിനാണ് സ്റ്റെഫി ഫിലിപൈൻസിൽ നിന്നും കഴിഞ്ഞ വർഷം മാലിദ്വീപിലേക്ക് വിമാനം കയറിയത്.

ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആ പഴയ സൂര്യ നമ്പുതിരിപ്പാടാണ് യാസിർ ഭായ്. 
സ്റ്റെഫിയുടെ നോട്ടത്തിലും ചിരിയിലും  അയാൾ മതിമറന്നു സന്തോഷിച്ചു. അതിനു വേണ്ടി അയാൾ എന്തും ചെയ്യുവാൻ തയ്യാറായിരുന്നു. അതുമനസ്സിലാക്കിയ സ്റ്റെഫി അയാളെ സാമ്പത്തികമായി ചൂഷണം ചെയ്തുകൊണ്ടിരുന്നു.ഒരു നോട്ടത്തിലോ ചിരിയിലോ, ചുമ്പനത്തിനപ്പുറത്തേക്കോ പോകാത്ത അവളുടെ കപട പ്രണയത്തിൽ അയാൾ വശംവദനായിരിക്കുന്നു. അവളൊരു 'നൈജീരിയൻ' കെട്ടുകഥ ആണെന്ന സത്യം നിങ്ങൾ എന്ന് തിരിച്ചറിയുമെന്ന് ഞാൻ യാസിർഭായിയോട് ചോദിക്കാറുണ്ട്. പ്രേമത്തിന് കണ്ണ് മാത്രമല്ല ബുദ്ധിയും വിവേകവും ഇല്ലാ. അയാളുടെ പ്രേമലക്ഷ്യം, കാമപൂർത്തീകരണം മാത്രമാണ്, അവളുടെ പ്രേമം പണസമ്പാദനവും.

നമ്മുടെ കമ്പനിയുടെ തീരുമാനം, അവധിക്കു പോകുന്ന വിദേശ ജോലിക്കാർക്ക്, 
സ്വദേശത്തേക്ക് പോകുന്നതിനുള്ള ടിക്കറ്റു മാത്രമേ കൊടുക്കാറുള്ളു എന്നാണ്. അവർ തിരിച്ചു വന്നതിനു ശേഷമാണു തിരികെവന്ന ടിക്കറ്റിന്റെ തുക കൈമാറുന്നത്. എന്റെ യാത്രകൾക്ക് അത് ബാധകമാകാറില്ലെങ്കിലും മറ്റുള്ള എല്ലാവർക്കും, അവർ തിരിച്ചുവന്നതിനു ശേഷമാണു ടിക്കറ്റു തുക കൊടുക്കാറ്.
മാലിയിൽ നിന്നും ഏതാണ്ട് എട്ടര മണിക്കൂറോളം യാത്ര ചെയ്യേണ്ടേ ഫിലിപൈൻസിലേക്കുള്ള ടിക്കറ്റ് തുക മറ്റുള്ള അയൽ രാജ്യങ്ങളെക്കാളും ചെലവേറിയതാണ്. അതുകൊണ്ടായിരുന്നു, ആ രണ്ടു ടിക്കറ്റും മാലിയിൽ നിന്നും പോകുമ്പോൾ തന്നെ കമ്പനിയിൽ നിന്നും ലഭ്യമാക്കുന്നതിനുള്ള സാദ്ധ്യതകൾ അവർ ആരാഞ്ഞത്. 
ബോസ്സിനോട് അവളുടെ ആവിശ്യം അവതരിപ്പിക്കുമ്പോൾ, സത്യം പറഞ്ഞാൽ ഞാൻ പ്രേതെക താല്പര്യം ഒന്നും എടുത്തിരുന്നില്ല, മറിച്ചു അവൾ തിരിച്ചു വരുമോ ഇല്ലയോ എന്ന സംശയത്താലും ടിക്കറ്റ് തുകയിലെ അന്തരവും കാരണം ഫിനാൻഷ്യൽ കൺട്രോളർ എന്ന നിലയിൽ ഒരു ടിക്കറ്റു കൊടുത്താൽ മതിയെന്നായിരുന്നു എന്റെ തീരുമാനം, അത് അല്പം മയപ്പെടുത്തിയാണ് പറഞ്ഞത്, എന്നുവരികിലും ബോസ്സിന്റെ പ്രേത്യേക താല്പര്യത്തിലാണ് അവൾക്കു രണ്ടു ടിക്കറ്റും കൊടുക്കുവാൻ നിർദേശം ഉണ്ടായതു.

ബുധനാഴ്ച്ച വൈകിട്ട് ആറര ആകുമ്പോഴേക്കും ഡിന്നറിനു പോകാം എന്നാണ് സ്റ്റെഫി പറഞ്ഞിരുന്നത്. ആരൊക്കെ ഉണ്ടാവുമെന്നോ എങ്ങനെ പോകുമെന്നോ മാറ്റോ അവൾ പറഞ്ഞിരുന്നില്ല. എങ്കിലും അവളുടെ കൂട്ടുകാരി, ആഞ്ചലോ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ഏറെ വൈകിയിട്ടും സ്റ്റെഫിയുടെ അന്ന്വേഷണങ്ങളോ സന്ദേശങ്ങളോ ഇല്ലാതായപ്പോൾ ഞാൻ കരുതി, പരിപാടി ഉപേക്ഷിച്ചിട്ടുണ്ടാവുമെന്ന്. അങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോഴാണ്, സ്റ്റെഫിയുടെ ഫോൺ സന്ദേശം എത്തുന്നത്. അവളും ആഞ്ചലോയും ഫെറിയുടെ അടുത്തുണ്ട്. താങ്കൾ സുലൈമാൻ യാസിറിനെയും കൂട്ടി ഹുളുമാലെ ദ്വീപിലേക്ക് വരാമോ എന്നായിരുന്നു ചോദ്യം. 

മാൻഹാട്ടൻ റെസ്റ്റോറന്റ് സ്ഥിതിചെയ്യുന്നത്, മാലൈ ദ്വീപിൽ നിന്നും പത്ത് മിനുട്ട് ബോട്ടിൽ യാത്ര ചെയ്തു എത്തേണ്ട ഹുളുമാലെ ദ്വീപിലാണ്. ബോട്ട് ഇറങ്ങി, വീണ്ടും അഞ്ചു മിനിട്ടു നടന്നുവേണം റെസ്റ്റോറന്റിൽ എത്തുവാൻ.
മാലെയിലെ സാമാന്യം വലിപ്പമുള്ള സെൻട്രോ മാളിലെ ഏറ്റവും മുകളിലത്തെ നിലയിലായിലാണ് മാൻഹാട്ടൻ ഫിഷ് മാർക്കറ്റ്. വിവിധയിനം മൽസ്യ വിഭവങ്ങളും ചിക്കനുമാണവിടുത്തെ പ്രേത്യകതകൾ. ആ ടെറസ് റെസ്റ്റോറന്റിന്റെ മുകളിൽ നിന്നും നോക്കിയാൽ  കടലിന്റെയും ദ്വീപുകളുടെ സൗന്ദര്യകാഴ്ചകൾ ആവോളം നുകരാം.
വിമാനങ്ങൾ വരുന്നതും പോകുന്നതും, കുരുവികളെ പോലെ എപ്പോഴും ശബ്ദമുണ്ടാക്കി പറന്നിറങ്ങുന്ന സീപ്ലെൻ എന്ന കടലിൽ ഇറങ്ങുന്ന വിമാനങ്ങളും നിത്യ കാഴ്ചകളാണ്.

സുലൈമാൻ യാസിർ വന്നപ്പോഴേക്കും രാത്രി ഏതാണ്ട് എട്ടുമണി കഴിഞ്ഞിരുന്നു.
അതുവരേയും ഞാൻ ഓഫീസിൽ കാത്തിരുന്നു. അദ്ദേഹം എത്തിയ ഉടനെ ഞങ്ങൾ ഹുളുമാലെ ദ്വീപിലേക്ക് തിരിച്ചു.

സ്റ്റെഫിയും ആഞ്ചലോയും ഞങ്ങളെയും പ്രതീക്ഷിച്ചു റെസ്റ്റോറന്റിൽ ഇരിപ്പുണ്ടായിരുന്നു.
ടീഷർട്ടും ഓവർകോട്ടും നന്നേ ഇറക്കം കുറഞ്ഞ ഷോർട്സും അണിഞ്ഞാണ് സ്റ്റെഫി വന്നത്. അവൾക്കരികിൽ സീബ്രാ വർണ്ണമുള്ള ജീൻസും ടീഷർട്ടും ധരിച്ചു ആഞ്ചലോയും.
ഞങ്ങൾ ചെല്ലുമ്പോഴേക്കും അവരിരുവരും ഭക്ഷണം കഴിച്ചു തുടങ്ങിയിരുന്നു.കാത്തിരിപ്പിന്റെ 
മുഷിപ്പ് രണ്ടുപേരുടെയും മുഖങ്ങളിൽ പ്രതിഫലിച്ചിരുന്നു.ഞങ്ങളെ കണ്ടമാത്രയിൽ 
ആഞ്ചലോക്കു പരിഭ്രമമോ പതർച്ചയോ ഉള്ളതായി തോന്നി.

ഞങ്ങളും ആഹാരം ഓർഡർ ചെയ്തു, കഴിക്കാനിരുന്നു.
യാസിർ ഭായി ഞങ്ങളുടെ സംഭാഷണങ്ങൾ ശ്രദ്ധയോടു കേട്ടിരുന്നു.

സ്റ്റെഫി എന്റെ കൈകൾ കവർന്നു നന്ദി പറഞ്ഞു.
ഫിലിപൈൻസിൽ നിന്നും തിരിച്ചുള്ള വരവിലേക്കു ടിക്കറ്റ് കിട്ടിയതിന്റെ സന്തോഷം അവൾക്കു പറഞ്ഞറിയിക്കാൻ ആവാത്തതുപോലെ. 
അവൾ തിരിച്ചു വരുമ്പോൾ സിംഗപ്പൂരിൽ ഇറങ്ങി, ആഞ്ചലോയുമായി സിംഗപ്പൂർ സിറ്റിയിൽ കറങ്ങിയാലോ എന്ന് ആഗ്രഹമുണ്ടത്രേ.

ആഞ്ചലോയും ആഗസ്റ്റിൽ വാർഷിക അവധിക്കു പോകുകയാണ്.അവളുടെ നാടും ഫിലിപൈൻസ്  ആണെങ്കിലും, സ്വന്തം വീട്ടിലേക്കു പോകുന്നില്ല.മാലെയിൽ നിന്നും യാത്ര തിരിച്ചു,ആദ്യം സിംഗപ്പൂരിൽ ഇറങ്ങി അവിടെ നിന്നും തായ്‌ലാൻഡിലേക്കാണ് പോകുന്നത്.
പിന്നീട് വിയറ്റ്നാം, ശേഷം കംബോഡിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുക എന്നതാണ് ഉദ്ദേശം.

ബാക്ക്പാക്കിങ് ട്രിപ്പ്.
ഈ യാത്രകൾ ഒക്കെ തനിച്ചും ബസ്സിലും ട്രെയിനിലും ആയി പൊതു ഗതാഗത മാർഗങ്ങളെ ആശ്രയിച്ചു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഓരോ രാജ്യത്തും പത്തു ദിവസത്തോളം തങ്ങി...
സ്ട്രീറ്റ് ഫുഡ് കഴിച്ചു...
ആവോളം സുരപാനം നടത്തി....
ചരിത്ര സ്‌മാരകങ്ങൾ സന്ദർശിച്ചു...
സന്യാസിവര്യന്മാരോട്  സംസാരിച്ചു....
പാചക പരീക്ഷണങ്ങൾ നടത്തി...
ശരീര സൗന്ദര്യ ക്ലിനിക്കുകളിൽ സന്ദർശിച്ചു....
യോഗയും പരിശീലിച്ചുള്ള ബാക്ക്പാക്കിങ് സഞ്ചാരം.

ബാക്ക്പാക്കിങ് സഞ്ചാരം, ഒരു ഫിലിപൈനിയെ സംബന്ധിച്ച് പുതിയ കാര്യമല്ലത്രെ.
എന്നാൽ എന്നെ സംബന്ധിച്ച് അതൊരു പുതിയ അറിവായിരുന്നു. "ഉണ്ണിക്കത്ഭുതം ആഹ്ലാദം' എന്നുപറയുന്നതുപോലെ അവളുടെ യാത്രാപരിപാടിയെക്കുറിച്ചു കേട്ടിരുന്നു.

ഇണയില്ലാതെ, കൂട്ടില്ലാതെ വളരെ കുറച്ചു യാത്രാസാമഗ്രികളുമായി കൂടുവിട്ടിറങ്ങും.
മിക്കപ്പോഴും താമസിക്കുന്ന രാജ്യത്തു നിന്നോ ജോലി ചെയ്യുന്ന രാജ്യത്തു നിന്നോ തൊട്ടടുത്തേക്കുള്ള രാജ്യത്തേക്കാവും സഞ്ചാരം. പരമ്പരാഗതമായതോ സ്ഥാപനവൽക്കരിക്കപ്പെട്ടതോ നിയതമയോ ചട്ടക്കൂടുകൾ ഉള്ളതൊന്നും ആവില്ല, പത്തു ദിവസത്തിൽ കുറയാതെ നിൽക്കുന്ന ഓരോ യാത്രകളും.

ഏറ്റവും ചെലവ് കുറഞ്ഞ ഹോട്ടലുകളിലോ ടെന്റുകളിലോ ഹോസ്റ്റലുകളിലോ തങ്ങി, സ്ട്രീറ്റ് ഫുഡും ഇടത്തരം ഹോട്ടലുകളിലെ ആഹാരവും കഴിച്ചു, ആധിഥേയ ദേശത്തെ ജനങ്ങളിലേക്കു ഇറങ്ങി ചെന്നു, അവരുടെ ജീവിതം കൂടി മനസ്സിലാക്കാൻ വേണ്ടിയുള്ളതാണ് ബാക്ക്പാക്കിങ് സഞ്ചാരങ്ങൾ.
യാത്രക്കായി ഇറങ്ങുന്നത് പലപ്പോഴും ഒറ്റക്കാവും.യാത്രകളിൽ കണ്ടുമുട്ടുന്നതാവും പങ്കാളിയെ.
അത് സൗഹ്രദമായോ ചിലപ്പോൾ വിവാഹത്തിലോ എത്താവുന്ന ബന്ധങ്ങളിലേക്കും വളർന്നേക്കും.
ഫിലിപൈൻസിൽ, ഇത്തരം യാത്രകളും കണ്ടുമുട്ടലുകളും വിവാഹങ്ങളും സാധാരണമാണ് എന്ന നിലക്കാണ് ആഞ്ചലോ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ആഞ്ചലോ പറയുമ്പോൾ അവളുടെ കണ്ണുകളിൽ തിളക്കമോ അതിശയമോ ഒന്നും ഉണ്ടായിരുന്നില്ല. അത് മുഴുവൻ എന്റെ ഉള്ളിലും മുഖത്തും ആയിരുന്നു.

ആഞ്ചലോയുടെ സൗകര്യത്തിനും ഇഷ്ടത്തിനും ആരെയെങ്കിലും കിട്ടിയാൽ, യാത്രയിൽ അയാളെയും കൂടെ കൂട്ടണം എന്നുണ്ട്. അതിപ്പോൾ ഏതു രാജ്യക്കാരനായാലും ഉൾകൊള്ളാൻ തടസ്സങ്ങൾ ഒന്നുമില്ല. അയാളുടെ മതമോ ജാതിയോ വർഗ്ഗമോ അവളുടെ ഇഷ്ടത്തിന് പ്രതിബന്ധങ്ങളുമല്ല.
ആഞ്ചലോ, അവളുടെ ഇഷ്ടങ്ങൾ പറഞ്ഞു നിർത്തി.

ആഞ്ചലോയുടെ താല്പര്യങ്ങളെ സ്വാധീനിക്കുവാൻ, മതമോ രാഷ്ട്രമോ നിറമോ ഭാഷയോ തടസ്സമല്ലാ എന്നുള്ളത് അവളിലേക്ക്‌ വീണ്ടും എത്തിനോക്കുവാൻ എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
അവളുടെ പുരുഷന് സ്നേഹിക്കാനും പ്രേമിക്കാനും കഴിയണം!
ഒരു ജോലി ഉണ്ടാവണം!
അത്രമാത്രം.!!!

നാലുരാഷ്ട്ര യാത്രയും കഴിഞ്ഞു, ആഞ്ചലോ നേരെ ഹോങ്കോങ്ങിലേക്കാണ് പോകുന്നത്.
അപ്പോഴേക്കും അവിടെ അവളുടെ ചേച്ചിയുടെ അൻപതാം പിറന്നാൾ ആഘോഷിക്കാൻ മറ്റു കുടുംബാംഗങ്ങൾ ഒത്തുകൂടിയിട്ടുണ്ടാവും.അവളും അവരോടപ്പം ഹോങ്കോങ്ങിൽ തങ്ങും.
ആ ആഘോഷങ്ങളും കഴിഞ്ഞേ ഉള്ളു, ആഞ്ചലയുടെ മാലിയിലേക്കുള്ള തിരിച്ചുവരവ്.

ആഞ്ചലോയുടെ കാമുകൻ മലയാളി ആണെന്ന് പറഞ്ഞിരുന്നുവല്ലോ.
അമീർ അലി എന്ന അയാൾക്ക്  നാട്ടിൽ ഭാര്യയും കുട്ടികളും ഉണ്ടെന്നുള്ളതും പുതു അറിവല്ലല്ലോ.
ഡിന്നറിനു പോകുന്നതിനു മുൻപാണ്, സ്റ്റെഫി പറഞ്ഞു അറിഞ്ഞത്, ആഞ്ചലോയുടെ, അമീർ അലിയുമായുള്ള സൗഹ്രദം നഷ്ടപ്പെട്ടുവെന്ന്.
ആഞ്ചലയോടുള്ള എന്റെ ആകർഷണത്തെ പ്രതി,ദൗർഭാഗ്യകരമായ ആ വാർത്ത, സന്തോഷത്തിനു ഇടനൽകുന്നത് ആണെങ്കിലും, എനിക്ക് വലിയ ആഹ്ലാദം ഒന്നും തോന്നിയില്ല.

സംഭാഷണമധ്യേ ഞാൻ ആഞ്ചലോയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ത്യയുടെ കുറച്ചു ഭാഗമെങ്കിലും നമുക്കൊരുമിച്ചു സന്ദർശിക്കാമെന്നു പറഞ്ഞു. ആലോചനകൾ ഒന്നുമില്ലാതെ, അവളതിനോട് യോജിച്ചു. അവൾക്കു വരാൻ വളരെ അധികം താല്പര്യം ഉണ്ടെന്നും, സന്തോഷത്തോടെ തലയാട്ടികൊണ്ടു പറഞ്ഞു.

എന്നോടപ്പം എവിടെ വരാനും അവൾ തയാറായി നിൽക്കുന്നു.
വിസയെ കുറിച്ചും സ്ഥലങ്ങളെ കുറിച്ചും ഒക്കെ അവളുടെ അന്നെഷണങ്ങൾ ആയി.
ഇന്ത്യയും ഫിലിപൈൻസും സുഹൃത് രാഷ്ട്രങ്ങൾ ആണെന്നും, ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് അതിഥിയായി എത്തുവാൻ പോകുന്നത് നിങ്ങളുടെ സ്വന്തം പ്രിയപ്പെട്ട പ്രസിഡന്റ്റ് ആണെന്നും ഒക്കെ ഞാൻ പറഞ്ഞു കൊണ്ടിരുന്നു. രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹ്രദം, താഴെതട്ടിലേക്ക് വളർന്നു പൗരന്മാരുടെ ഇടയിലേക്കും പടരണമെന്നും ഞാൻ പറഞ്ഞുവെച്ചു.

"ആഞ്ചലോ, നിനക്ക് എന്തുകൊണ്ട് ഇന്ത്യയുടെ മരുമകൾ ആയിക്കൂടാ?"
അവളത് കേട്ടില്ല എന്ന് തോന്നി.

പതുക്കെ അവളുടെ സംഭാഷണം, ചതുർ രാഷ്ട്ര സന്ദര്ശനത്തിലേക്കായി.
ആഞ്ചലോ പറഞ്ഞു വരുന്നത്, അവൾക്കു ആ യാത്രയിൽ ഒരു പങ്കാളി വേണമെന്നാണ്.

"നിരഞ്ജൻ, നിങ്ങൾ തയ്യാറാണോ?"

മുഖവുരകൾ അന്യമായ ആ ഡിന്നർ ടേബിളിൽ, ഏറ്റവും പ്രിയമായ  ചീസി ബേകിഡ് ഡോറി എന്ന കടൽ മൽസ്യവിഭവവും രുചിച്ചുകൊണ്ടു അവൾ ചോദിച്ചു.

" നിരഞ്ജൻ, നമുക്കൊരുമിച്ചു ഈ യാത്ര പോയാലോ?"

ആ ചോദ്യം കേട്ട മാത്രയിൽ, സത്യത്തിൽ ഞാൻ പതറി പോയിരുന്നു. പെട്ടെന്നൊരു ഉത്തരം പറയാനുള്ള താമസവും തളർച്ചയും.
 
എന്റെ ചുണ്ടുകളിൽ പതിവായി വിരിയുന്ന ആ പുഞ്ചിരി ഉണ്ടല്ലോ, അതിപ്പോൾ കൃത്രിമമായി ഉണ്ടാക്കി, ചുണ്ടുകൾക്ക് മേൽ ഉറപ്പിച്ചു.
ഓരോ രാജ്യത്തും പത്തുദിവസത്തോളം തങ്ങിയുള്ള, ആ വലിയ ബാക്ക്പാക്കിങ് യാത്രയ്ക്ക്, നിരഞ്ജൻ  നിങ്ങൾ തയാറാണോ എന്നാണ് വീണ്ടും വീണ്ടും ആഞ്ചലോ ചോദിക്കുന്നത്.

തീരുമാനത്തെക്കുറിച്ചും ഉത്തരത്തെക്കുറിച്ചും ഉറച്ച ബോധം ഉണ്ടായിരുന്നു. എങ്കിലും ഞാനൊന്നും പറഞ്ഞില്ല. ഒന്നും!
എന്റെ പുഞ്ചിരി അതുപോലെ തന്നെ സൂക്ഷിച്ചുകൊണ്ടു മാൻഹാട്ടനിൽ നിന്നും ഇറങ്ങി

ചാരെ വന്നൊന്നു നിന്ന്, തോളിൽ തലോടി, ചൂടുനിശ്വാസം പകർന്നൊരു, ചുംബനം നൽകി, കൂടെ ഉണ്ടാവുമെന്ന് ഉറക്കെ പറയാൻ, കൈകൾ കോർത്ത് പിടിക്കാൻ ആരെങ്കിലും ഉണ്ടാകണമെന്ന് ആഗ്രഹിച്ചുപോകുന്നു.
ആ ആഗ്രഹം ഉണ്ടായത് ഒറ്റപെട്ടു പോയതുകൊണ്ടാണ്. ആരുമില്ലാ, തനിച്ചാണെന്നുള്ള തോന്നൽ പ്രബലമായ് മനസ്സിൽ കനലുകൾ  പോലെ എരിയുന്നുണ്ട്.ചുമന്നുപഴുത്തൊരു വേദന മുളച്ചുപൊന്തുന്നുമുണ്ട്.
എന്തുചെയ്യണമെന്നറിയാതെ തണുത്തുവിറച്ചൊരു ശരീരം! നാളെകൾ, പ്രഭാതങ്ങൾ എന്നെ പേടിപ്പെടുത്തുകയും ചെയ്യുന്നു.ഓടിയൊളിക്കാൻ കൊതിക്കുന്നുവെങ്കിലും, ഇല്ലാ, കഴിയുന്നില്ലാ. ഞരമ്പുകളിൽ പിടയുന്ന രക്ത കണികകളിലെ മാതൃസ്പർശം  അത്തരം തീരുമാനങ്ങളിൽ നിന്നുമെല്ലാം എന്നെ പിൻവലിപ്പിക്കുന്നു.

അവിടേക്ക്, മനസ്സിൽ കയറികൂടിയിരിക്കുന്ന ഈ ഫിലിപൈൻ ദേവതയെ തിരസ്‌കരിക്കുവാൻ, രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല.

*************

നല്ലൊരു സായാഹ്നം ആയിരുന്നു.

ഒറ്റപ്പെടലിന്റെ വേദനയിൽ നിന്നും കുറച്ചൽപ്പം മോചനം.
ആഞ്ചലോയുടെ കൈകളിൽ പിടിച്ചു, നെഞ്ചൊത്തോട് ചേർത്ത് നടക്കണം എന്നും അവൾക്കു ചുംബനം കൊടുക്കണം എന്നും എന്നിലെ പ്രണയാതുരമായ പട്ടിണിക്കാരൻ
കൊതിച്ചുവെങ്കിലും എല്ലാം അടക്കി പിടിച്ചു. ഫെറിയിൽ അവളുടെ അടുത്ത സീറ്റിൽ ഇരിക്കുമ്പോൾ എന്റെ കൈയിലേക്ക് ഒട്ടുന്ന അവളുടെ വലത്തെ കൈ, എന്നിലെ കുഞ്ഞുമനസ്സിൽ  പ്രകമ്പനം ഉണ്ടാക്കുന്നു എന്നും തോന്നി.
അപ്പോഴും സ്വയം നിയന്ത്രിച്ചു ഞാനിരുന്നു

എന്ത് സഹായത്തിനും കൂട്ടായി, ആളായി യാസിർ ഭായി ഉണ്ടായിരുന്നു.
എന്റെ എന്ത് ആഗ്രഹവും സാധിപ്പിക്കുവാൻ.

നല്ലൊരു സായന്തനത്തിനു സ്റ്റെഫിക്കും യാസിർഭായിക്കും പിന്നെ എന്റെ ചാപല്യങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിച്ച  ആഞ്ചലയോക്കും നന്ദിപറഞ്ഞു പിരിഞ്ഞു.

അപ്പോഴും അവളുടെ ചോദ്യം, അവൾക്കു ഉത്തരം കൊടുക്കാതെ കിടന്നു.

നിന്നെ നിരാശപെടുത്തിയതിൽ ക്ഷമിക്കണം സുഹൃത്തെ!
ഈ എരിഞ്ഞടങ്ങുന്ന രാത്രിക്കുമപ്പുറം പകലുകൾ ഉണ്ട്!
തീരം വിട്ടൊഴിയുന്ന തിരമാലകൾ വീണ്ടും വീണ്ടും അതെ തീരത്തെ പുൽകാറുമുണ്ട്!

നിനക്ക് തരുവാൻ എന്റെ കൈയ്യിൽ വാഗ്ദാനങ്ങൾ ഒന്നും അവശേഷിക്കുന്നില്ലാ.
ഒരു വേള ഇരുൾപടർത്തിയൊരു പേടകത്തിനുള്ളിലാണ് ജീവിതം!
എങ്കിലും, നാളത്തെ പുലരികളിൽ ഞാൻ എന്റെ ശ്വാസവും വിശ്വാസവും ജീവനും പ്രതീക്ഷകളും സ്വപ്നങ്ങളും കാണുന്നു!
കാത്തിരിക്കുന്നത് എന്റെ പ്രാർത്ഥനകളാണ്!
എന്റെ കാത്തിരിപ്പ് തുടരുക തന്നെയാണ്!!!






നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...