Monday, April 30, 2018

ഇനി ഞാൻ ഉറങ്ങട്ടെ

വാൻ പാർക്ക് ചെയ്തിരുന്നത്, സ്വസഹോദരി ലക്ഷ്മി വാടകക്ക് താമസിച്ചിരുന്ന വീടിന്റെ കിഴക്ക് വശത്തെ ഇടവഴിയിലാണ്. ആ ഇടവഴി ചെന്ന് ചേരുന്നിടത്താണ് റോഡ് അവസാനിക്കുന്നത്.
വിജനമാണവിടം.
ആ ഇടവഴിക്ക് ഇടതുവശം തേക്കുമരങ്ങൾ ഇടതൂർന്നു വളരുന്ന പുരയിടം ആണ്. അവിടെ ഇപ്പോൾ ഒരു റിസോർട് നിർമ്മിക്കാനുള്ള പണികൾ പുരോഗമിക്കുകയാണ്. കറുത്ത പെയിന്റ് പൊട്ടിച്ചു തുരുമ്പ് വെളിയിലേക്ക് വന്നിരിക്കുന്ന ഗേറ്റിന്റെ കമ്പികൾക്ക് ഇടയിലൂടെ അകത്തേക്ക് നോക്കിയാൽ ശബ്ദം പോലും നിലച്ച പുരയിടവും തേക്ക് മരങ്ങളും മാത്രമാണ് കാണാനാകുക.
അതിനും അപ്പുറം കായലാണ്.
അഷ്ടമുടിക്കായലിന്റെ കൈവഴിയാണത്, അവൾ ശബ്ദം നിലച്ചു മയങ്ങുകയാണ്.
അതിനു ഇടതുവശമാണ് അന്തോണിയാസ് പുണ്യാളന്റെ പള്ളി ഉള്ളത്. അപ്പുപ്പനോളം പ്രായമുള്ളൊരു പുളിമാവിന്റെ മുന്നിലെ ടാറിട്ട റോഡിൽ നിന്നും ഇറങ്ങിച്ചെല്ലുന്നതു പള്ളിയിലേക്കാണ്. കൂറ്റൻ മണി ഉയർത്തിയ പള്ളി മേടയുടെ അരികിലെ പുണ്യാത്മാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന ഇടങ്ങളെ വലംവെച്ചു പുറകിലേക്ക് ഇറങ്ങാം.
അന്തോണിയസ് പുണ്യാളന്റെ പള്ളിയിൽ നിന്നും മുന്നിലെ പടിക്കെട്ടുകൾ ഇറങ്ങി ചെല്ലുന്നതു ചെറു ദ്വീപുപോലെ തോന്നിക്കുന്ന തെങ്ങിൻകൂനകളിലേക്കാണ്. ചെറു അരുവികൾ നിറഞ്ഞൊരു പ്രദേശം.
കണ്ടൽക്കാടുകൾ തിങ്ങി നിറഞ്ഞു അരുവിളികളിലേക്ക് ചാഞ്ഞു വീണു കിടക്കുന്നു.
ആ അരുവികൾ ചെന്ന് ചേരുന്നത് കായലിലേക്കാണ്.
ലക്ഷ്മിയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകളും സൽക്കാരവും കഴിഞ്ഞു, വീട്ടിലേക്ക് പോകുവാൻ ഇറങ്ങുമ്പോൾ വെള്ളിയാഴ്ച രാത്രി ഏതാണ്ട് അവസാനിക്കാറായിരുന്നു.
വാൻ പാർക്ക് ചെയ്തിരിക്കുന്ന ഇടവഴിയിലേക്ക് നടന്നു.
കുറ്റാകൂരിരുട്ട്!
നിശാപക്ഷികൾ പറന്നു നടക്കുന്നു!
മുന്നോട്ടു നടക്കുംതോറും വെളിച്ചം ഇല്ലാണ്ടായിരിക്കുന്നു.
ചീവീടുകളുടെ ശബ്ദം മൂർദ്ധന്യവസ്ഥയിലാകുന്നുണ്ട്.
വേലിപടർപ്പുകളുടെ മുകളിലേക്ക് ചാഞ്ഞു കിടക്കുന്ന കൈതമുൾ ചെടികളിൽ സ്പർശിക്കാതെ വാനിനുള്ളിലേക്ക് കയറി.
വാൻ സ്റ്റാർട്ടാക്കാൻ തുടങ്ങുമ്പോൾ ആരോ അരികിൽ നിൽക്കുന്നതുപോലെ.
വേലിക്കപ്പുറത്തു നിന്നും ആരോ ശ്വാസം വേഗത്തിൽ ഉള്ളിലേക്ക് എടുക്കുന്നതുപോലെ.
അതിന്റെ വേഗത കൂടിക്കൊണ്ടിരുന്നു.
ആരോ അപ്പുറത്ത് കിടന്നു അണക്കുന്നതുപോലെ തോന്നിയോ?
മിന്നാമിനുങ്ങിന്റെ വെട്ടംപോലും അവിടെ ഇല്ല.
വാനിന്റെ വെട്ടത്തിൽ അങ്ങ് ദൂരെ ഒരു കരിമ്പൂച്ചയുടെ തിളങ്ങുന്ന കണ്ണുകൾ കാണാറായി.
പുറമെ നിന്നും കേൾക്കുന്ന ശ്വാസമിടിപ്പിന്റെ വേഗത കൂടുന്നുണ്ട്.
എന്റെയും !
വണ്ടി റിവേഴ്‌സ് ഗിയറിലൂടെ വരുമ്പോൾ, വേലിക്കകത്തുള്ള ജലനിധിയുടെ തറനിരപ്പിലുള്ള ടാപ്പ് ഊർദ്ധ്വം വലിക്കുന്ന പോലെ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു.
അതിൽ അധികം ശ്രദ്ധ കൊടുക്കാതെ വണ്ടിയുടെ വേഗത കൂട്ടി.
പന്ത്രണ്ടു മണി അടുക്കുന്നതുകൊണ്ടാകും റോഡ് വിജനമാണ്.
മുകുന്ദപുരം കയറ്റം ഇറങ്ങി കയറുന്നത് മാടൻനടക്കു മുന്നിലൂടെയാണ്.
അവിടെ എത്തിയപ്പോഴാണ്, കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ എഴുന്നള്ളത് എടുക്കുന്ന ശരവണൻ സ്വാമി പറഞ്ഞ, മാടൻസ്വാമിയുടെ കഥകളെക്കുറിച്ചു ഓർത്തത്.
അല്ലെങ്കിലും, അങ്ങനെ ആണല്ലോ, ഭയവും ഭീതിയും ഒക്കെ ക്ഷണിക്കാതെ വരുന്ന അതിഥികൾ ആണല്ലോ.
കത്തിജ്വലിക്കുന്ന ഭൂഗോളം താഴെ വീണു ഉടയുകയും അതിൽ നിന്നും ഭൂതഗണങ്ങൾ കണക്കെ ചിലത് ചിതറി ഓടുന്നതും, ഭീമാകാരനായ ഒരു സ്വത്വം, കൈകളിൽ തിളങ്ങുന്ന ഉടവാളും ഭീമൻഗദയും കാൽച്ചിലമ്പും അണിഞ്ഞു അമ്പലത്തിനു മുന്നിലൂടെ കിഴക്കോട്ടു നടക്കാറുള്ളതും, ശരവണൻ സ്വാമി അതിനു ദൃക്‌സാക്ഷി ആയിട്ടുണ്ടെന്നും, പുലർച്ചെ അഗ്നിഗോളം വീണ സ്ഥലം പരിശോധിക്കുമ്പോൾ, തലേരാത്രിയിലെ സംഭവങ്ങളുടെ അവശിഷ്ടങ്ങൾ ഒന്നും തന്നെ അവിടെ ഉണ്ടാകാറില്ല എന്നും പറഞ്ഞു നിർത്തിയത്, ഓർമയിലേക്ക് വന്നത്,  ക്ഷണിക്കാതെയും ആഗ്രഹിക്കാത്ത സമയത്തും ആണ്.
വാനിലെ ഇടത്തെ സീറ്റിലേക്ക് ഒന്ന് പാളി നോക്കി, ആരെങ്കിലും ഉണ്ടോ ? ഇല്ലാ ! ആരും ഇല്ലാ !
പുറകിലേക്ക് നോക്കുവാൻ മനോബലം അനുവദിച്ചില്ല. എങ്കിലും, പുറകിൽ ആരെങ്കിലും ഉണ്ടാവുമോ ?
വലതു വശത്തുകൂടി പരതി.
തൂങ്ങിക്കിടക്കുന്ന കറുത്ത സീറ്റ് ബെൽറ്റിന്റെ ഇടയിലൂടെ നോക്കുമ്പോൾ,.... ഇല്ലാ ...ആരും ഇല്ല!
മാടൻസ്വാമി, അടിയനെ കാത്തുരക്ഷിക്കണെ ....
 ടിപ്പിക്കൽ പ്രേതസിനിമകളെ സാക്ഷ്യപെടുത്തുമാറ്,  എന്റെ മുന്നിൽ ഇപ്പോൾ വെള്ള സാരി അണിഞ്ഞൊരു രൂപം, എന്റെ പേലും അനുമതി വാങ്ങാതെ വാനിനുള്ളിലേക്ക് കയറുമോ?
അതോ വാനിന്റെ മുന്നിൽ പ്രത്യക്ഷപെടുമോ?
തളിർവെറ്റിലയും ചുണ്ണാമ്പും ചോദിക്കുമോ?
ഇടത്തെ സീറ്റിലേക്ക് ഇടംകണ്ണിട്ടു നോക്കി, ഇല്ലാ, അങ്ങനെ ഒരു രൂപം അവിടെ ഇല്ലായെന്നു ഉറപ്പുവരുത്തി.
കൊട്ടുകാട് ജമാഅത്ത് പള്ളിയുടെ മുന്നിലൂടെ വണ്ടി മുന്നോട്ടു പോയി.
കബറിടങ്ങളിൽ, ജുമാ നിസ്കാരം കഴിഞ്ഞു ഇറങ്ങിയവരുടെ അടയാളങ്ങൾ.
ഉച്ചയൂണും കഴിഞ്ഞു, വാനിലിങ്ങനെ പതുക്കെ വീട്ടിലേക്ക് പോകുമ്പോയായിരുന്നു, വീട്ടുവേഷം ധരിച്ചൊരു സ്ത്രീ, അഴിച്ചിട്ട മുടിയും സിന്ദൂര രേഖയിലെ ചിതറിയ കുംകുമ പടർപ്പുകളുമായി അലമുറയിട്ടു കരഞ്ഞുകൊണ്ടു കരാറ്റാ കടവിലേക്ക് ഓടിപോകുന്നത് കണ്ടത്.
വാഹനം നിർത്തി, കാര്യം അന്നെഷിച്ചപ്പോളാണ്, അവരുടെ മൂത്ത ജ്യേഷ്ഠൻ,കടവിൻ വക്കത്തെ പുളിമരക്കൊമ്പിൽ തൂങ്ങി നിൽക്കുന്ന വാർത്തയുടെ യാഥാർഥ്യം തേടിയാണ് ആ സ്ത്രീ ഓടുന്നത് എന്ന്.
തൂങ്ങിമരിച്ചയാൾ ആരാണെന്നറിയില്ല, ഇറങ്ങിനോക്കുവാനും നിന്നില്ല, അല്പം കഴിയുമ്പോൾ, നടപ്പാതകളിലെ വൈദ്യുതി പോസ്റ്റുകളിൽ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖം പ്രത്യക്ഷപെടാതിരിക്കില്ലല്ലോ.

പേരറിയാത്ത അയാൾ തൂങ്ങി നിന്ന സ്ഥലത്തെ വളവിലെ കമ്മ്യൂണിസ്റ് ചെടിയുടെ മുകളിലൂടെ വണ്ടിയും ഓടിച്ചു, തെക്കിനി കാവിനു മുന്നിലൂടെ അറക്കൽ അമ്പലത്തിനു മുന്നിൽ എത്തി. 

അമ്പലവും പരിസരവും ഉത്സവക്ഷീണത്തിൽ ഉറങ്ങുകയാണ്.
കൊടുങ്ങല്ലൂർ വാഴുന്ന പൊന്നുതമ്പുരാട്ടി,അറക്കലമ്മ, കണ്ടങ്കാളി 'അമ്മ മാതാവ്,ലോകം വാഴുന്ന പൊന്നുതമ്പുരാട്ടി, തോറ്റവും കേട്ട് പള്ളിവാളും കാൽച്ചിലമ്പുകളും അണിഞ്ഞു ദാരിക നിഗ്രഹവും കഴിഞ്ഞു, ഉത്സവ രാവുകളുടെ ആഘോഷ തിമിർപ്പുകൾ കഴിഞ്ഞു പള്ളിയുറക്കത്തിലാവും.
ശരവണൻ സ്വാമി പറഞ്ഞത്, പിന്നെയും ഓർത്തു.
കൊറ്റൻകുളങ്ങര കൊച്ചുഭദ്രകാളി ഭഗവതി, മീനമാസം പത്തും പതിനൊന്നിലെയും ചമയവിളക്ക് ഉത്സവനന്തരം, 16 ദിവസത്തെ പുലവാലായ്മയും കഴിഞ്ഞേ ക്ഷേത്രത്തിൽ കയറുവത്രെ.
ആ 16 ദിവസവും രാത്രിയാമങ്ങളിൽ ദേവി,ക്ഷേത്ര പരിസരത്തെ വീടുകളിൽ ചെന്നുകയറുകയും, അന്നേദിവസങ്ങളിൽ എല്ലാ വീട്ടിലെയും വരാന്തകളിലും കിണർചുവട്ടിലും മൊന്തയിലും കിണ്ടിയിലും മറ്റും വെള്ളം കരുതാറുണ്ടെന്നും പറഞ്ഞു. ദേവിക്ക് ശരീരശുചിക്കായി വെക്കുന്ന വെള്ളമാണ് അതെന്നും അത്തരത്തിൽ വെള്ളം കരുതാത്ത വീടുകളെ ശപിക്കുമെന്നും പറഞ്ഞുവെച്ചു ശരവണൻ സ്വാമി.
അറക്കൽ അമ്പലത്തിനു മുന്നിലൂടെ വരുമ്പോൾ ആലോചിക്കുക ആയിരുന്നു, അറക്കലമ്മയും അതുപോലെ 16 ദിവസവും ക്ഷേത്രത്തിനു പുറത്തായിരിക്കുമോ?
അറക്കൽ ദേവിയും അയൽ വീടുകൾ സന്ദർശിക്കുമോ?
വെള്ളത്തിനായി പരതുമോ?
വെള്ളം കിട്ടിയില്ലെങ്കിൽ ശപിക്കുമോ?
പെട്ടെന്നാണ് തോറ്റംപാട്ടിലെ ഓരോ പദം പാട്ടും ഓർമ വന്നത്.
"അറക്കൽ വാഴും പൊന്നു തമ്പുരാട്ടിയെ മറന്നെന്നാൽ, തോറ്റംപാട്ട് അങ്ങാടിപ്പാട്ടായി പാടിയെന്നാൽ, ഈ ഈഴവനാട് മുടിയും, ദേവി ശപിച്ചീടും, വസൂരിക്കല വന്നു നരകിക്കും"
കൃഷ്ണകുമാറിനെ കുറിച്ച് ഓർത്തത് പെട്ടെന്നാണ്.
അറക്കൽ അമ്പലത്തിനു പുറകുവശമാണ്, സുഹൃത്തായ കൃഷ്ണകുമാറിന്റെ വീട്.
അദ്ദേഹത്തിന്റെ മകന് വസൂരി ആയിരിക്കുന്നു.
ഉത്സവം കഴിഞ്ഞു രണ്ടു ദിവസമായപ്പോഴാണ് ആ കുഞ്ഞിന്റെ ശരീരം തീപൊള്ളൽ പോലെ ഉരുണ്ടു കയറിയത്.
ആകെ അവശനും ക്ഷീണിതനുമായ അവൻ, ഇപ്പോൾ വേപ്പിൻ ഇല ഉടയടക്കിയാണ് കിടക്കുന്നത്.
ഇത്തരത്തിൽ വല്ല ശാപദോഷവും ആണോ, കൃഷ്ണകുമാറിന്റെ മകന് പെട്ടെന്നുണ്ടായ വസൂരിക്ക് കാരണം?
ദേവി എന്നെയും ഭയപെടുത്താനായി വാനിന്റെ മുന്നിലേക്ക് വരുമോ?
അയലത്തുവീട്ടിൽ അമ്പറപ്പൊലി നടക്കെ, ഉറഞ്ഞു വീശിയാടുന്ന മുടിയുടെ രൂപം മൊബൈൽഫോൺ ക്യാമറയിൽ പകർത്തുമ്പോൾ, ക്രുദ്ധയായി നോക്കി, പകർത്തുന്നത് നിർത്താൻ ആവശ്യപ്പെട്ടത് ഇപ്പോഴും ഓർക്കുന്നു. അന്നത്തെ ആ സംഭവത്തിനു ശേഷം, ഒരിക്കലും ഉറഞ്ഞ തുള്ളുന്ന മുടിയുടെ മുന്നിലേക്ക് പോകാറില്ല.
ഇന്ന് മേടത്തിലെ രണ്ടാം വെള്ളിയാഴ്ച ആണ്.
രാത്രിയുടെ അന്ത്യയാമങ്ങളാണ് നടക്കുന്നത്.
ഈ അസമയത്ത് യാത്ര ചെയ്യുന്നത് അപകടകരമാണ്.
വാനിന്റെ വേഗത കൂടി.
വീടിന്റെ മുന്നിൽ എത്തിയിട്ട്, പുറംതിരിഞ്ഞു നോക്കുമ്പോൾ, ഇലക്ട്രിക് പോസ്റ്റിലെ എൽഇഡിയുടെ വെട്ടം വാനിന്റെ കണ്ണാടിയിൽ അരിച്ചിറങ്ങി, ചിരിച്ചു നിൽക്കുന്നു.
എൽഇഡിയുടെ ആ പുഞ്ചിരി വാട്സാപ്പിലെ സ്മൈലിയെ 😝 ഓർമ്മിപ്പിച്ചു.
ഇനി ഞാൻ ഉറങ്ങട്ടെ.....

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...