അങ്ങനെ നീണ്ട മാർച്ച് തുടങ്ങുകയാണ്.
ജനുവരിയും ഫെബ്രുവരിയും എങ്ങനെ കഴിച്ചുകൂട്ടിയെന്നു ലോകനാഥനു മാത്രം അറിയാം! ഓരോ ദിവസവും പിന്നെ ആഴ്ചകളും മാസങ്ങളും എണ്ണിതീർക്കുകയാണ്, ഇനിയുമുണ്ട് ആറേഴു മാസങ്ങൾ!
പതിനൊന്നു വർഷത്തെ സംഭവബഹുലമായ മാലിദ്വീപ് ജീവിതത്തിനു, താൽക്കാലിക വിരാമമാകുകയാണ്.
പതിനൊന്നു വർഷങ്ങൾ !!!
ആലോചിക്കുമ്പോൾ ....
ജീവിതത്തിൽ സംഭവിച്ചിട്ടുള്ള അവിശ്വസനിയമായ കാര്യങ്ങളിൽ ഒന്നാണ്, മാലിവാസം! നാട് ഉപേക്ഷിച്ചു, കയറും കായലും കരിമീനും വിട്ടു മറ്റൊരു കടൽക്കരയിൽ വസിച്ചു എന്നുള്ളത്, ഇപ്പോഴും അത്ഭുതം തന്നെയാണ്. വിദേശത്തു പോകുവാനുള്ള തൃഷ്ണയോ അതിനുവേണ്ടിയുള്ള ശ്രമങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. നാട്ടിലൊരു ജോലി എന്ന സ്വപ്നത്തിനപ്പുറം മറ്റൊന്നും ലക്ഷ്യങ്ങളായിരുന്നില്ല. ഇവിടെ മാലിയിൽ വന്നപ്പോഴും, രണ്ടു വർഷത്തിൽക്കൂടുതൽ നിൽക്കണമെന്ന് ആഗ്രഹമെ ഇല്ലായിരുന്നു.
താരതമ്യേനെ ചെറുതെങ്കിലും, ഈ ചുരുങ്ങിയ ജീവിതകാലയളവിൽ സ്വന്തം
ആഗ്രഹങ്ങളോ ഇഷ്ടങ്ങളോ ഒന്നും അതുപോലെ നടന്നിട്ടില്ല. അതൊരു പ്രകൃതി സത്യമാവാം, അതുകൊണ്ടല്ലേ കവി ആരാധനാലയങ്ങളുടെ പ്രസക്തിയെക്കുറിച്ചു പാടിയത്!
നഷ്ടപെടലുകളെക്കുറിച്ചു ഓർത്തു, ഉള്ളിൽ തളം കെട്ടുന്ന വിഷമവും നിരാശയും ഉണ്ടെങ്കിലും ഒന്നും പുറത്തുകാട്ടാതെ ഒഴുക്കിനു അനുസരിച്ചു മുന്നോട്ട് പോവുകയായിരുന്നു. ആരോടും യുദ്ധം ചെയ്യാതെ, പിടിച്ചടുക്കാൻ ശ്രമിക്കാതെ, മത്സരിക്കാതെ വിദ്വേശങ്ങളില്ലാതെ.
ഈ അടുത്ത സമയത്തെല്ലാം, വീട്ടിൽ നിന്നും എയർപോർട്ടിലേക്ക് ഇറങ്ങുന്നതിന് റെ തലേന്ന്, അമ്മയോട് പറയാറുള്ളതാണ്.
“വയ്യാ അമ്മെ, എനിക്കിനി നാട്ടിൽ നിൽക്കണം"
“നിക്ക്, ഇവിടെ നിക്ക്, എന്തെങ്കിലും ചെറിയ ജോലിയും കണ്ടുപിടിച്ചു, നാട്ടിൽ തന്നെ നിക്കു"
വേറെ ചിന്തകൾക്ക് ഒന്നും അവസരം കൊടുക്കാതെ, അമ്മയുടെ മറുപടി എപ്പോഴും അങ്ങനെആയിരുന്നു. എന്നാൽ, ഇന്നലെ അമ്മയോട് ഫോണിൽ സംസാരിക്കുമ്പോൾ, അമ്മ ആകെ തളർന്നതുപോലെ. വാക്കുകളിൽ കരച്ചിലിന്റെ ഇടർച്ച. കാരണം തിരക്കിയപ്പോൾ, തന്നെ കുറിച്ചുള്ള ചിന്തകളാണ് കാരണമെന്ന് അമ്മ തുറന്നു പറഞ്ഞു.
ഒരു കല്യാണം കഴിച്ചു എന്ന അപരാധമേ അയാൾ ചെയ്തുള്ളു.
അത് ഇത്രമാത്രം പ്രശ്നസങ്കീർണമാകുമെന്നോ, തന്നെത്തന്നെ തകർക്കുമെന്നോ കരുതിയിരുന്നില്ല. ജീവിതത്തെ കശക്കിയെറിയുന്ന തരത്തിലുള്ള ഒരു പരീക്ഷണം നേരിടേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. അല്ലെങ്കിൽ അങ്ങനെയുള്ള
മുൻവിധിയോടെ കല്യാണപ്പന്തലിൽ കയറിയിരുന്നില്ല എന്ന് പറയുന്നതാവും ശരി.
എവിടെയാണ് അശ്വത്, തനിക്ക് പിഴച്ചത്.
എന്ത് തെറ്റാണു അശ്വത്, താൻ ചെയ്തത് ?
എവിടെയാണ് അശ്വത്, താൻ പരാജിതനായത്?
ഉത്തരമറിയാതെ, ഉത്തരം കിട്ടാതെ അയാൾ അലഞ്ഞു.
ഒരു തുലാമാസ പകലിലെ ശുഭ്രവർണ്ണ ശുഭ മുഹൂർത്തത്തിലാണ് കുടുംബ പരദേവത കാവിൽ വെച്ച് ശ്രിപാർവതി ദേവി, അശ്വതിന്റെ അർദ്ധപകുതിയാകുന്നത്.
താല്പര്യപൂർവം, ആലോചിച്ചു ഉറപ്പിച്ച, നാട്ടുമര്യാദകളാൽ ആഘോഷപൂർവം ആയിരുന്നു ആ വിവാഹം .വിവാഹാനന്തരം ഉടൻ തന്നെ അവരിരുവരും അശ്വതിന്റെ ജോലി സ്ഥലമായ മാലിദ്വീപിലേക്ക് പോയി.
നടപ്പുശീലങ്ങളെ മാറ്റിവെച്ചു, മുൻവിധികളും തെറ്റിദ്ധാരണകളും കടുംപിടുത്തങ്ങളും നിറഞ്ഞ പൂർവ്വവർത്തിയായ ജീവിത ശൈലികൾ വിവാഹ ശേഷവും കെട്ടിപുണരാൻ ശ്രമിച്ചത് പലപ്പോഴും ദാമ്പത്യാ ജീവിതത്തിൽ കല്ലുകടി ആയിട്ടുണ്ട്. സ്വർഗ്ഗത്തിലെ കട്ടുറുമ്പുകളായി കറുത്തു നിന്ന അത്തരം മുനമുള്ളുകളെ രാകി ചിന്തേരിട്ടു മെരുക്കുന്നത് വിഫലശ്രമം ആയിരുന്നു. എങ്കിലും ഒന്നും മറ്റാരോടും പങ്കിടാതെ സമരസപെട്ടു ജീവിത ചക്രം ചലിപ്പിച്ചുകൊണ്ടിരുന്നു.
അക്കരയും ഇക്കരയുമായി നിന്ന ആറ് വർഷങ്ങൾ.
ജീവിതത്തിൽ നിരാശ പടർന്നത്, സന്താന സൗഭാഗ്യത്തിന്റെ ശൂന്യത ഓർത്താണ്.
കൂടെ പഠിച്ചവരും കൂട്ടുകാരും അച്ഛനും അമ്മയും ആകുന്നതു കാണുമ്പോൾ, അവളുടെ കണ്ണിൽ പരക്കുന്ന നിരാശ നോക്കിനിന്നിട്ടുണ്ട്. എന്നാൽ അതൊന്നും ആരെയും കുറ്റം പറയാനോ ഒറ്റപെടുത്താനോ ഉള്ള വഴിയായി അയാൾ കണ്ടിട്ടില്ല.
മറിച്ചു കൂടെ നിന്ന് പ്രശ്നപരിഹാരങ്ങളെ കുറിച്ച് കൂട്ടായി ആലോചിക്കുയും സമാശ്വസിപ്പിക്കുകയും ചെയ്യുകയായിരുന്നു, ഇത്രയും നാൾ. അവസാനം, ഇതിനൊരു ആതിന്ത്യകമായ പരിഹാരമായിട്ടാണ്, ജോലിയും ഉപേക്ഷിച്ചു അശ്വത് നാട്ടിലേക്ക് പോയത്.
ഭാഗ്യം അവരോടപ്പം ആയിരുന്നിരിക്കണം.
ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിൽ വസന്തം!!!
പക്ഷെ ആ വസന്തം, മേഘഗർജ്ജനത്തോടെ കൊടും പേമാരിയായി പെയ്തു തീരുവാൻ നാലുമാസങ്ങളെ വേണ്ടിയിരുന്നുള്ളു. പ്രാർത്ഥനകൾക്കും പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും ഒടുവിൽ, മാസം തികയാതെ പിറന്നു വീണത് ജീവനറ്റുപോയ രക്തം ആയിരുന്നു!
ഭാവി ആയിരുന്നു!
പൊട്ടിത്തകരാൻ പോകുന്ന നാളെകൾ ആയിരുന്നു!
പ്രതീക്ഷിക്കാത്തതും സ്വപ്നംപോലും കാണാത്തതുമായ കാഴ്ചകൾക്കും സംഭവങ്ങൾക്കുമുള്ള സൂചന ആയിരുന്നു, ജീവൻ നിലച്ചു പൊതിഞ്ഞു കിട്ടിയ ഓമനമകൻ!.
ആശുപത്രിക്കിടക്കയിൽ നിന്നും ഇറങ്ങിയ പാർവതി, അശ്വതിന്റെ ജീവിതത്തിൽ നിന്നുംകൂടിയാണ് പോയതെന്നറിയാൻ പിന്നെയും മാസങ്ങൾ വേണ്ടി വന്നു.
എന്തുകൊണ്ടാണ് താലികെട്ടിയ പുരുഷനെ, അവന്റെ സ്ത്രീ വെറുക്കുന്നതും ഉപേക്ഷിക്കുന്നതും.അത്തരം വെറുപ്പിൽ പരം അപമാനം വേറെ എന്തെങ്കിലും ഒരു പുരുഷനു അനുഭവിക്കാനുണ്ടോ ? വിവാഹ പൂർത്തീകരണത്തിന്റെ ഏഴുവര്ഷങ്ങൾ കഴിയുന്ന വേളയിൽ, വിവാഹം റദ്ദാക്കുന്നതിലേക്കു നയിക്കുന്ന കാരണം എന്താണ്.
=======================
ആയിരത്തി ഇരുനൂറോളം ദ്വീപുകളിലായി പടർന്നു കിടക്കുന്ന ഏകദേശം നാലു ലക്ഷത്തോളം ആളുകളുടെ ജന്മഭൂമിയാണ് ദിവേഹിരാജ്യം. തദ്ദേശ ജനതയുടെ ജീവസന്താരണം കടലും കടൽ വിഭവങ്ങളും കടൽ സൗന്ദര്യത്തിന്റെ ശീതളിമയുടെ വില്പനയുമാണ്. ലോകത്തെ ഏറ്റവും ചിലവേറിയ മധുവിധു പ്രാപ്യസ്ഥാനമാണ് മാൽദിവ്സ്.
നീല കടലിലെ പവിഴ പൊയ്കകളും അതിവ്യാപകമായ മണൽത്തിട്ടകളും നിറഞ്ഞു സമ്പന്നമായ ശിഞ്ജിതകൃതിയുള്ള ഉഷ്ണമേഖലാ പവിഴദ്വീപിന് ഏതോ മാമുനിയുടെ മഹാശാപം ഉള്ളതുപോലെ തോന്നുന്നു. കാരണം, മാലിദ്വീപിനെ അലോസരപ്പെടുത്തുന്ന ഒരു ലോക റിക്കോർഡ് വായിക്കുമ്പോഴാണ്,
ലോകത്തെ ഏറ്റവും കൂടുതൽ വിവാഹ മോചനം നടക്കുന്ന രാജ്യങ്ങളിൽ പ്രഥമസ്ഥാനമാണ് മാലിദ്വീപിന്റെത്.
ഓരോ ആയിരത്തിലും 10.97 ആണ് വിവാഹ മോചന നിരക്ക്.
വിവാഹ മോചന നിരക്കിൽ തൊട്ടടുത്ത് നിൽക്കുന്ന രാജ്യവുമായുള്ള വ്യെത്യാസം നോക്കുമ്പോഴാണ്, മാലിദ്വീപിന്റെ മേലുള്ള ദോഷപൂർണതയുടെ രൂക്ഷത എത്രത്തോളമുണ്ടെന്ന് അറിയാൻപറ്റുക.
കുടുംബ ജീവിതത്തിലെ ഭദ്രതയില്ലായ്മ. താരതമ്യേന അച്ചടക്കം കുറഞ്ഞതെന്നു തോന്നുന്ന, താളബോധമില്ലാത്ത ജീവിത ശൈലി.പ്രക്യത്യാ ഉള്ളതെന്ന് ആരോപിക്കാവുന്ന ജോലികളോടുള്ള ആത്മാർത്ഥതയും അനുസരണയും കുറഞ്ഞ വ്യെക്തി വൈശിഷ്ട്യം.
ഇത്രയുമൊക്കെ പറയാൻ കാരണം, ഈ ദ്വീപ് മണ്ണിലേക്ക് കുടിയേറിപാർത്തവർക്കും,
ഇതൊക്കെ അനുഭവിക്കാനുള്ള യോഗവും വന്നു ചേരുന്നുവോ ?
എന്ത് കാരണത്താലാണ് തന്റെ കുടുംബ ജീവിതം ഇങ്ങനെ കൈവിട്ടുപോയത് ?
എങ്ങനെയാണ് താളം തെറ്റിയത് ?
എവിടെ, ആർക്കാണ് തെറ്റുപറ്റിയത് ?
ധൂസരവർണം മൂടിയ പകലുകളായി ജീവിതം മാറിയത് എന്തുകൊണ്ടാണ്?
ജോലിയിൽ നിന്നും ഒഴിഞ്ഞു ഒറ്റപ്പെടുന്ന വേളകളിലൊക്കെ അശ്വത് അതുമാത്രം ആയിരുന്നു സ്വയം ചോദിച്ചുകൊണ്ടിരുന്നത്.
മാലിയിലേക്കു ജോലി തേടിയുള്ള യാത്രപോലും യാദുർശ്ചികമായിരുന്നില്ലേ?
ഒരു വിസാ കണ്ടെത്തിതരാൻ തക്ക എന്ത് ബന്ധമാണ് അശ്വതും നാസർസാറും തമ്മിൽ ഉള്ളത് ?
ഒരു ദേശവും വംശവുമാകെ മുഹമ്മദിയ തത്വശാസ്ത്രത്തെ കെട്ടിപ്പുണർന്ന ഈ നാട്ടിലേക്ക് എത്തിപ്പെട്ടത് വെറും യാദുർശ്ചികമായിരുന്നു എന്ന് വിശ്വസിക്കാൻ ഇപ്പോൾ കഴിയുന്നില്ല.
ഇതിലെവിടെയോ പൂർവ്വബന്ധത്തിന്റെ മുറിയാത്ത കണ്ണി ഉണ്ട്.
അല്ലെങ്കിൽ, തനിക്കൊരു മുസ്ലിം പൈതൃകം ഉണ്ടായിരുന്നുവെന്നും, കാലം തന്റെമേൽ ഇപ്പോൾ അത് അടിച്ചേൽപ്പിക്കുന്നുവെന്നും എന്ന ചിന്ത അയാളുടെ ഉപബോധമനസ്സിൽ കയറികൂടിയിരിക്കുന്നു.
അതുമല്ലെങ്കിൽ, ജീവിതത്തിൽ എപ്പോഴെങ്കിലും അനുഭവിക്കേണ്ടതായ സ്വപത്നി വിരോധം, വെറുപ്പ്, വിരഗം, വിഷാദം ഒക്കെ നിറഞ്ഞ പ്രശ്നസങ്കീർണതകളിലൂടെ കടന്നുപോകേണ്ട ജീവിത ശാപം കിട്ടിയിരിക്കുന്നു.
ഇതിൽ അത്ഭുതം എന്ന് പറയേണ്ടത്, ഈ പറഞ്ഞ യോഗം അശ്വതിനു മാത്രമല്ല എന്നുള്ളതാണ്.
=======================
നിയതിയിലോ ഈശ്വരകല്പിത സങ്കൽപ്പങ്ങളിലോ വിശ്വസിക്കുന്നുണ്ടോ ?
അശ്വത് ഒരു വിശ്വാസിയാണ്.
അത് ഈശ്വരനിൽ ആണോ അതോ വിധിനിയോഗ കർമ്മങ്ങളിൽ ആണോ എന്നുള്ളതു അയാൾക്ക് തീർച്ചയില്ല.
പക്ഷെ, എന്തോ എപ്പോഴോ എങ്ങനെയോ കയറികൂടിയിരിക്കുന്നു. മുന്വിധികളില്ലാത്തതും യുക്തിഭദ്രവുമായ ഏതു സങ്കല്പങ്ങളിലും ആശയങ്ങളിലും അഭിവാഞ്ഛയും ഇഷ്ടവും കൂടാറുണ്ട്. എന്നാൽ എപ്പോഴും അങ്ങനെ
സംഭവിക്കുന്നുമില്ല. അങ്ങനെ പറയാൻ കാരണം , മാലി ജീവിതം തന്നെ!!!
അയാളുടെ ചില തോന്നലുകൾ ആണ്.
അശ്വതിനൊരു പൂർവ്വകാലം, പൂർവ്വ ജന്മം ഉണ്ടായിരുന്നുവെന്നും, അതൊരു മുസ്ലിം സാംസ്‌കാരിക പശ്ചാത്തലത്തിലോ അല്ലെങ്കിൽ സ്വഗൃഹത്തിൽ നിന്നും അകലെയുള്ള ഒരു ഭൂമികയിലോ ആയിരുന്നുവെന്നും. ഇങ്ങനെ വിലയിരുത്തുന്നത് എത്രമാത്രം ധാർമികമാണ് എന്നറിയില്ല, അങ്ങനെ ചിന്തിക്കാൻ കാരണം, പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, അശ്വതിനെ സഹായിച്ചതും കൈപിടിച്ച് ഉയർത്തിയതും സൗഹൃദവലയങ്ങളും ഒക്കെ, മുഹമ്മദിയൻ പ്രമാണങ്ങളുടെ അനുയായികളായിരുന്നു.
കുറച്ചു നാളുകൾക്കു മുൻപ് ശ്രി. എമ്മിന്റെ ആത്മകഥ വായിച്ചതിനുശേഷമാണ്, ഇങ്ങനെ ഒരു ചിന്ത അയാളിൽ കടന്നു കൂടിയത്. ആ ദിവസങ്ങളിൽ, വൈകുന്നേരം ഓഫീസ് വിട്ട്, ആർട്ടിഫിഷ്യൽ ബീച്ചിലെ പണിതീരാത്ത സ്റ്റേജിന്റെ പാറപ്പുറത്ത് കടലും നോക്കി ഇരിക്കുക പതിവായിരുന്നു. ചിലപ്പോഴെക്കെ വിദൂരതയിലേക്ക് നോക്കിയിരുന്നു, താനും ഒരു അവധൂതൻ ആണെന്ന് ഒക്കെ ധരിക്കും. യോഗയുടെ ബാലപാഠങ്ങൾ അറിയില്ലെങ്കിലും, ശ്വാസ നിശ്വാസങ്ങളെ കുറിച്ചൊക്കെ ചിന്തിക്കും.
കാലുംപൂട്ടിയിരുന്നു ശ്വാസം ഉള്ളിലേക്ക് എടുക്കയും നിർഗ്ഗമിക്കുകയും ചെയ്യുന്നത്,
അനുകരിക്കും.
ഒറ്റമുറി വീട്ടിലെ കറങ്ങുന്ന ഫാനിലേക്ക് നോക്കികിടക്കുമ്പോൾ, ഇത്തരം ചിന്തകളുടെ വേലിയേറ്റങ്ങൾ ആയിരുന്നു. പഴകി പറഞ്ഞു തിളക്കം നഷ്ടപെട്ട ഉത്തരമില്ലാത്ത അതെ ചോദ്യങ്ങൾ പിന്നെയും അയാളുടെ ഉള്ളിൽ തളം കെട്ടിക്കിടന്നു.
ആരാണ് താൻ ?
ആരായിരുന്നു താൻ ?
ഈ ജീവിത ലക്‌ഷ്യം എന്താണ്? എന്തായിരുന്നു ?
ഒരു ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ അയാൾക്ക് കഴിഞ്ഞിട്ടില്ല.
പക്ഷേങ്കിലും, പൂർത്തിയാകാതെ പോയ ഏതോ സ്വപ്നസങ്കല്പത്തിന്റെ തിരുശേഷിപ്പും പേറിയാണ് ശിഷ്ടകാലവും ജീവിക്കേണ്ടതെന്നു, പുറകിൽ നിന്നും ആരോ പറയുന്നത് കേട്ടു .
ഈയിടെക്കാണ്,കഥാഗതിയെയും ചിന്തകളെയും വഴിതിരിച്ചുവിട്ടുകൊണ്ടു, പുതിയൊരു ചിന്താശകലം ദിവാസ്വപ്നങ്ങളിലേക്ക് കടന്നു വന്നത്.
ഒന്നോ രണ്ടോ വർഷങ്ങൾക്കു മുൻപ് സിനിമാശാലകളിൽ എത്തിയതും, തന്റെ ശ്രദ്ധാപരിസരത്തു എത്താതിരുന്നതുമായ ഒരു സിനിമ കാണാൻ ഇടവന്നത്.
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്തു, ദിലീപ് അഭിനയിച്ച " ചന്ദ്രേട്ടൻ എവിടെയാണ്' എന്നതായിരുന്നു ആ സിനിമ.
ആ സിനിമയുടെ നിരൂപണത്തിലേക്ക് പോകുന്നില്ലെങ്കിലും, ദിലീപിന്റെ വേഷം പറയുന്ന അരോചകമായ ചില സംഭാഷണങ്ങളും, അടിവസ്ത്രം എടുത്തു മണപ്പിക്കുന്ന രംഗവും, ഒഴിച്ച് നിർത്തിയാൽ ആ സിനിമ അയാളെ ഏറെ ആകർഷിച്ചു, അതിലേറെ ആസ്വദിച്ചു. ആ സിനിമ അയാൾ ആവർത്തിച്ചു കണ്ടു, അത്തരം ഒരു അനുഭവം അയാൾക്ക് പരിചയമുള്ളതായിരുന്നില്ല.
ആ സിനിമ സമ്മാനിച്ചത്, 'ഭാവയാമിയും' ' ഗരുഡഗമനയും' പോലെയുള്ള മനോഹരമായ കർണാടിക് സംഗീത കാവ്യങ്ങളേ പരിചയപ്പെടുത്തൽ ആയിരുന്നു.
ശ്രീവൽസം ജെ മേനോൻ എന്ന സംഗീതജ്ഞനെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സംഗീത ആൽബങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയത് ആ സിനിമക്ക് ശേഷമാണു. ആ ഗാനങ്ങൾ പൂർണമായും കേൾക്കാനുള്ള അന്നെഷണത്തിലാണ് ശ്രീവൽസം ജെ മേനോന്റെ ആൽബങ്ങൾ പരിചയപ്പെടുന്നത്.
മനോഹരം എന്ന് പറഞ്ഞൊഴിഞ്ഞാൽ ശരിയാവില്ല, ഗംഭീരം, അതിഗംഭീരം.
എന്തുകൊണ്ട് ഇത്രയും നാളും ഈ ആൽബങ്ങൾ ശ്രദ്ധയിൽ പെട്ടില്ല എന്നുള്ള നിരാശമാത്രമേ ഉള്ളു. കുറെ ദിവസം ആ പാട്ടുകളുടെ പിറകിൽ തന്നെ ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. അതിലെ സംഗീതം മാത്രമല്ലാ, താളലയം നിറഞ്ഞ നൃത്തവും പശ്ചാത്തല സംഗീതവും മനോഹരവും ഹൃദ്യവുമാണ്.
ഏറ്റവും എടുത്തുപറയേണ്ട മറ്റൊരു കാര്യം, നാഡി ജ്യോതിഷത്തെക്കുറിച്ചുള്ള വലിയൊരു ചർച്ച ആ സിനിമയിലുണ്ടെന്നുള്ളതാണ്.
നാഡീജ്യോതിഷത്തിന്റെ യുക്തിയെക്കുറിച്ചോ സത്യത്തെക്കുറിച്ചോ ശാസ്ത്രത്തെക്കുറിച്ചോ സംസാരിക് കാൻ അശ്വത് ആളായിരുന്നില്ല.
അതുപോലെതന്നെ അതിനെ പൂർണമായും തള്ളിക്കളയാൻ, നാഡിയെക്കുറിച്ചു അറിയാനുള്ള താല്പര്യം കാരണം തയാറാവുന്നുമില്ല.
ഒരു പഴയ ഞായറാഴ്ച സപ്ലിമെന്റിലാണ് മുൻ എംഎൽഎ എപി അബ്ദുള്ളക്കുട്ടി നാഡീജോതിഷത്തെക്കുറിച്ചു അറിയാൻ തഞ്ചാവൂരിൽ പോയതിനെക്കുറിച്ചു വായിച്ചത്. ആ അഭിമുഖത്തിന്റെ ദ്രവിച്ച ഓർമ മാത്രമാണ്, നാഡീജോതിഷത്തെക്കുറിച്ചുള്ള പരിമിതമായ അറിവ്.
അശ്വതിന്റെ പൂർവ്വകാണ്ഡത്തെക്കുറിച്ചും നാളെയെക്കുറിച്ചുമുള്ള ചിന്തകളുടെ അഗ്നിപർവത വിസ്ഫോടനം നടക്കുന്നത്, ശരിക്കും ഇവിടംമുതലാണെന്നു പറയാം.
ശ്രി.എമ്മും ചന്ദ്രേട്ടൻ എവിടെയാണ് എന്നുള്ളതും ചേർന്ന്, അശ്വതിനെ ഒരു സ്വപ്നലോകത്ത് എത്തിച്ചു എന്ന് പറയുന്നതിൽ എന്തെങ്കിലും അഭംഗിയുണ്ടെന്നു തോന്നുന്നില്ല.
ചിന്തകൾ കയറി, ഗതി തിരക്കി വിശന്നു അലഞ്ഞു ക്ഷീണിച്ചു നടക്കുംപോഴാണ്
പുതിയൊരു മോഹവും കൂടി ഉദയം ചെയ്യുന്നത്.
തഞ്ചാവൂരിൽ പോകണം!!!
അവിടെ ചെന്ന് ബ്രിഹദീശ്വരാർ കോവിലിൽ കയറി രാജരാജേശ്വരന്റെ ദർശന സുകൃതം നേടണം.
ഒരു രാത്രി കോവിൽ പരിസരത്തു തങ്ങണം!!!
പിന്നീട് നാഡിജ്യോതീശ്വരെ കാണണം.
ആ നാൽപ്പൊത്തോന്നു ദൈവജ്ഞരോട്, കഴിഞ്ഞ കാലത്തിന്റെ കല്പകത്തുണ്ടുകളെക്കുറിച്ചു തിരക്കണം.
ഏതു വേഷമായിരുന്നു താൻ പൂർവ്വാകാണ്ഡത്തിൽ ആടിയിരുന്നതെന്നു അറിയണം.
ശ്രിമതി പാർവ്വതി പരമേശ്വരനിൽ നിന്നും തുടങ്ങി, ശ്രിപാർവ്വതി ദേവിയിൽ എത്തി നിൽക്കുന്ന ഈ സ്നേഹവും വെറുപ്പും ഇടകലർന്ന നിശിതബന്ധവും ഗൃഹസ്ഥജീവിതവും ഇനി എങ്ങനെ ആയിരിക്കും, ഏതു ദിശയിലേക്കാണ് പോകുന്നതെന്നും അറിയണം.
മുൻപ് സൂചിപ്പിച്ചതുപോലെ ഇപ്പോഴും അശ്വത് വിശ്വസിക്കുന്നത് ഒന്നും യാദുർശ്ചികമല്ലാ.
ഓരോ കാലത്തും, അവസരങ്ങൾ പാർത്ത് ചിന്തകളുടെ ചില പൊട്ടുകൾ...
ജന്മാന്തര ബന്ധങ്ങളുടെ വിധി നിഷേധങ്ങൾ...
അഴിച്ചുകളയാൻ കഴിയാത്ത ചെങ്ങല കണ്ണികൾ... തന്നെയും തേടിവരുന്നു എന്ന് തന്നെയാണ്.
=======================
ഏതോ ഒരു കടക്കുള്ളിലായിരുന്നു.
നാലോ അഞ്ചോ ആളുകളുള്ള ഒരു സംഘം ആയിരുന്നു ആക്രമണത്തിന് വന്നത്.
എന്തായിരുന്നു കാരണം ? അല്ലേലും കാരണങ്ങൾ ഇല്ലാത്ത തിരിച്ചടികൾ ആണല്ലോ നമ്മളെ പിന്തുടരുന്നത്.
ആദ്യമെത്തിയ മൂന്നു പേരെ തനിച്ചു നേരിട്ട് കീഴടക്കി.
നാലാമതെത്തിയ ആളാണ്, അയാളുടെ പുറകിൽ നിന്നും അവനെ കുത്തിയത്.
മറഞ്ഞു നിന്നുള്ള ആ ആക്രമണത്തിൽ അശ്വത് കീഴടങ്ങിയിരുന്നു.
ഒളിയാക്രമണത്തിന്റെ വേദന, സ്വപ്നത്തിൽ നിന്നും ബാക്കിനിന്നു.
ആരാണ് തന്നോടു ഇത്രയും ശത്രുത സൂക്ഷിക്കുന്നതെന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടു ഉറക്കം ഉണർന്നു.
=======================
'എന്തുകൊണ്ട്' എന്നത് ഉത്തരം കിട്ടാതെ നിൽക്കുന്ന ചോദ്യമാണ്.
അത് അശ്വതിന്റെ കാര്യത്തിൽ മാത്രമല്ല എന്നുള്ളതും വല്ലാതെ ആശങ്കയും വിഷമവും ഉണ്ടാക്കുന്ന വസ്തുതയുമാണ്.
ഇഴകീറി പരിശോധിക്കുമ്പോൾ, ചോദ്യം ചെയ്യുമ്പോൾ , ആലോചിക്കുമ്പോൾ, കേൾവികാരന് ഉൾകൊള്ളാൻ പറ്റുന്ന,
യുക്തിസഹമെന്നു തോന്നുന്ന ഒരു ഉത്തരവും എങ്ങും നിന്നും കിട്ടുന്നില്ല, എന്നുള്ളത് എല്ലാ പരാജയ കഥകളുടെയും ദുഃഖപരിവസിയായ ശേഷിപ്പാണ്.
നമ്മുടെ കാഴ്ച്ചകളുടെ അകലത്തിലാണ് നാസർ സാറിന്റെ മാലിദ്വീപിലേക്കുള്ള യാത്രയും വിവാഹവും, അത് കുടുംബമായി വളരുന്നതുമൊക്കെ.
മാലിദ്വീപിലെ നല്ലൊരു സ്ഥാപനത്തിലെ ഉയർന്ന ജോലിയുമായി മുന്നോട്ട് പോകുമ്പോഴാണ്, രാജ്യത്തെ ലഭ്യമായ ബിസിനെസ്സ് സഹചര്യങ്ങളെ,
തന്റെ താല്പര്യത്തിനും വിജയത്തിനുമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആലോചന ഉണ്ടാവുന്നത്.
സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ്, ജോലി ഉപേക്ഷിക്കാനും ബിസിനെസ്സ് തുടങ്ങാനും ഇടയായത്.
പക്ഷെ, കാതങ്ങളെ കരയിക്കുമാറ്, ചിരിക്കാൻ മാത്രം അറിയുന്ന നാസർ സാറിന്റെ മുന്നിൽ, അസ്വാരസ്യങ്ങളുടെ പുകച്ചുരുളുകൾ ഉയരുന്നതും ആയിടക്കാണ്.
അതാണോ കാരണം ?
ഹേയ് അങ്ങനെയാണോ, ഭർത്താവിന്റെ സ്വകാര്യ വിജയങ്ങളെ ഭാര്യ എന്തിനു പ്രോല്സാഹിപ്പിക്കാതെ ഇരിക്കണം?
ഉദ്യോഗസ്ഥനായി വന്നു, അത് ഉപേക്ഷിച്ചു കച്ചവടക്കാരനായി ജാമാതാവ് മാറുന്നതിലുള്ള, ഭർത്യപിതാവിന്റെ അഹംഭാവം നിറഞ്ഞ വിരോധമാണോ കാരണം ?
മാലിദ്വീപിൽ തന്നെ സ്ഥാപനവൽക്കരിക്കപ്പെട്ട തന്റെ ബിസിനെസ്സ് താല്പര്യങ്ങളിലേക്ക് മറ്റൊരാളുടെ കടന്നുകയറ്റം,
അത് സ്വന്തം മരുമകനായാൽ പോലും അംഗീകരിക്കാൻ കഴിയാത്ത സ്വാർത്ഥബുദ്ധിയായ ഭാര്യാപിതാവിന്റെ പ്രമാണിത്വമാണോ കാരണം?
പ്രവർത്തികളിൽ എഴുപതിന്റെ പരിജ്ഞാനം പറയുന്നുവെങ്കിലും, ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്ര സ്മ്രിതികളിൽ അഭിരമിക്കുന്ന മനസ്സും,
ആഭിചാര, ക്ഷുദ്ര പ്രയോഗങ്ങളിലെ താല്പര്യത്വവും, സ്വന്തം മകളുടെ ദാമ്പത്യജീവിതത്തെ,
ബാല്യംവിടാത്ത രണ്ടു പെൺകുഞ്ഞുങ്ങടെ ഭാവിയെ ഇരുട്ടറകളിലാക്കി ഒറ്റപ്പെടുത് താൻ,
നാസർ സാറിന്റെ ഭാര്യാപിതാവ് കാണിക്കുന്ന വാശിക്കും കടുംപിടിത്തങ്ങൾക്കും പിന്നിലുള്ള ചേതോവികാരം എന്തായിരുന്നു?
നാസർ സാറിന്റെ അപരാധങ്ങൾ എന്താണ്?
ഭാര്യയോടും മക്കളോടും കുടുംബാംഗങ്ങളോടും ചെയ്ത തെറ്റുകൾ എന്താണ്?
ഉത്തരം കിട്ടാതെ കുഴയുന്ന ആദ്യചോദ്യമാണ് നാസർ സാർ.
=======================
മാലിയിലെത്തിയ ശേഷം പരിചയപ്പെട്ടതാണ് ആലപ്പുഴയിൽ നിന്നുമുള്ള അനീഷ് അരവിന്ദിനെ!
ഒരേ ഹോട്ടലിൽ നിന്നുമുള്ള ആഹാരവും, ഒരേ രംഗത്തെ ജോലിയും തുടക്കകാരെന്ന നിലയിലും അശ്വതും അനീഷും തമ്മിൽ ചില സാമ്യങ്ങൾ ഉണ്ടായിരുന്നു.
നിരന്തരമുള്ള സമ്പർക്കങ്ങൾ അവരു തമ്മിൽ സൗഹൃദമായി വളരുന്നതിനും കാരണമായി.
അനീഷിന് വാർഷിക അവധിയായ സമയത്തായിരുന്നു, അശ്വതിന്റെ ശ്രീപാർവ്വതി പരിണയം. അനീഷിനെ കല്യാണത്തിനു ക്ഷണിച്ചുവെങ്കിലും, എത്തിയിരുന്നില്ല.
ആശംസയായി വന്ന സന്ദേശത്തിൽ അദ്ദേഹം അന്നെ ദിവസം, ആദ്യമായി ഒരു പെണ്ണുകാണൽ ചടങ്ങിന് പോകേണ്ടിയിരുന്നതിനാലാ ണ്, കല്യാണത്തിന് എത്തിച്ചേരാൻ കഴിയാതിരുന്നതെന്ന് സൂചിപ്പിച്ചിരുന്നു.
അശ്വതിന്റെ കല്യാണ ദിവസം, അശ്വതിനേക്കാളും അനീഷിന് മനഃപാഠമാണ്.
കാരണം, അന്നാണല്ലോ, അദ്ദേഹത്തിന്റെ ജീവിത സഖിയെ അനീഷ് ആദ്യമായി കാണുന്നത്.
ഒരു നീണ്ട അവധിയുമെടുത്ത് അനീഷ് നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോൾ, അതിൽ ദോഷകരമായി ഒന്നും കണ്ടില്ല. കുട്ടികൾ വളർന്നു വരുന്നു. അവരുടെ കളിയും ചിരിയും വളർച്ചയും ഒക്കെ കാഴ്ചകളിൽ നഷ്ടപെടുന്നുവെന്നും പ്രായമായ മാതാപിതാക്കളെ നോക്കേണ്ടതുമുണ് ടെന്നും കൂടി പറഞ്ഞപ്പോൾ അത് ആഅർത്ഥത്തിൽ ഉൾകൊള്ളാൻ മറ്റൊന്നും ആലോചിക്കേണ്ടതില്ലല്ലോ.
എന്നാൽ, ജോലി ഉപേക്ഷിച്ചുള്ള ആ യാത്രയുടെ ലക്‌ഷ്യം സങ്കടകരമായ മറ്റൊരു കാരണം ആയിരുന്നുവെന്നു അറിയുമ്പോൾ, യഥാർത്ഥത്തിൽ, എന്റെ ഉള്ളിൽ നിറഞ്ഞു പൊന്തിയത് വിഷമം നിറഞ്ഞ ചിന്തകളും ആകുലതകളും ആണ്.
ഭർത്താവിന്റെ മാതാപിതാക്കളെ പരിചരിക്കാൻ, കഴിയില്ലെന്നു പറഞ്ഞാണത്രെ ഭാര്യ, അനീഷിനെ ഉപേക്ഷിച്ചത്. പരാതികളും പരിഭവങ്ങളും നിറഞ്ഞ, ദാമ്പത്യം, കോടതി വരാന്തയിലേക്ക് നീങ്ങുന്നുവെന്നത് ആരെയാണ് ദുഃഖിപ്പിക്കാത്തത്.
വീണ്ടും ആ പഴയ ചോദ്യം, ആവർത്തിക്കുകയാണ്.
അനീഷിന്റെ തെറ്റുകൾ എന്താണ്?
എന്നാൽ അനീഷിന്റെ ശരികളെക്കുറിച്ചു ഏകപക്ഷിയമായി വാദിക്കുവാൻ ഞാൻ ഉതകുമെന്നും തോന്നുന്നില്ല.
അകൗണ്ടൻറ് ആയിരുന്ന സാമുവൽ ഫ്രാൻസിസിനെ കണ്ടതായി ഓർമയില്ല.
മാലിയിലെ ഒറ്റപ്പെട്ട സൗഹ്രദ കൂട്ടായ്മയിലെ വിക്ടർ ഇമ്മാനുവൽ തോമസ് എന്ന സുഹൃത്തിന്റെ ചിതലരിച്ച കഥകളിലൂടെയാണ് സാമുവലിനെ പരിചയം.
വിക്ടർച്ചേട്ടന്റെ സഹമുറിയാനായിരുന്നു എറണാകുളത്തുകാരൻ സാമുവൽ.
സാമുവലിന്റെ കല്യാണവും ,അനന്തരമുള്ള ആദ്യമാസങ്ങളും വിക്ടർച്ചേട്ടന്റെ നേരംപോക്ക് കഥകളിലെ അതിഥികളായിരുന്നു.
സാമുവൽ വിവാഹം കഴിച്ചത് മാലിയിൽ തന്നെ ജോലിചെയ്യുന്ന ഒരു അധ്യാപികയെ ആണ്. കല്യാണ ശേഷം, കുട്ടികൾ ഉടനെ വേണ്ടാ എന്നായിരുന്നു അവരുടെ തീരുമാനം.
അതിനായി എന്തെല്ലവും മുൻകരുതലുകൾ എടുക്കണെമെന്നൊക്കെ അവരു ഇരുവർക്കും ധാരണയും ഉണ്ടായിരുന്നു. അതിനായി കിട്ടാവുന്ന വനിതാ മാഗസിനുകൾ ഒക്കെ വായിച്ചും ഇന്റർനെറ്റ് മുഴുവൻ അരിച്ചുപെറുക്കിയും മനസ്സിലാക്കിയുർന്നു.
സാമുവലിന്റെ ദാമ്പത്യം ഗർഭനിരോധന മാർഗങ്ങൾ എങ്ങനെയൊക്കെ പരാജയപെടാം എന്നുള്ള പഠനവിഷയമാക്കാം എന്നും വിക്ടർ ചേട്ടൻ കളിയാക്കാറുണ്ട്.
ഭാഗ്യമാണോ അതോ വിധിനിയോഗമാണോ, വിവാഹം കഴിഞ്ഞ ആദ്യമാസം തന്നെ സാമുവലിന്റെ ഭാര്യ ഗർഭിണി ആയി. എന്തോ, അധികനാൾ അവരിരുവരും മാലിയിൽ തങ്ങിയില്ല.
പക്ഷെ ഇപ്പോൾ അതെ വിക്ടർച്ചേട്ടൻ തന്നെ വിഷമത്തോടെ പറഞ്ഞത്, സാമുവൽ, അയാളുടെ കുട്ടികളെ കാണുന്നത് കോടതിവഴിയാണത്രെ.
വീണ്ടും ആ ചോദ്യം തികട്ടിവരുന്നു, എവിടെയാണ് ജീവിതം പാളം തെറ്റുന്നത്.
=======================
രാജകൃഷ്ണൻ കാഴ്ചക്കു സുന്ദരനും സുമുഖനും സൽസ്വഭാവിയും ശാന്തനും മിതഭാഷിയുമാണ്. ഒരു അവധി കഴിഞ്ഞുവന്ന വേളയിൽ, ഇതെ സൗഹൃദ സദസ്സിലാണ് കൃഷ്ണനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. വിക്ടർച്ചേട്ടന്റെ മറ്റൊരു സഹമുറിയൻ ആയിരുന്നു അയാൾ അപ്പോൾ.
സംഭാഷണങ്ങളിൽ കൂടുമെങ്കിലും, അധികവും മറ്റുള്ളവർ പറയുന്നത് കേൾക്കുന്നതിൽ ആയിരുന്നു കൃഷ്ണന്റെ താല്പര്യം. സ്ഥിരമല്ലാത്ത, ഭേതമല്ലാത്ത ഒരു ചെറിയ ജോലി ആയിരുന്നു, അപ്പോൾ രാജകൃഷ്ണൻ ചെയ്തോണ്ടിരുന്നത്. പ്രവാസി സുഹൃത്തുക്കളുടെ ഇടയിലെ വളരെ സീനിയറായ ശ്രി. രാജശേഖരൻ തമ്പി സാർ ആയിരുന്നു അവിടെത്തെ മറ്റൊരു അംഗം. അന്തർദേശിയ ഹോട്ടൽ ശൃംഖലയുടെ മാലി ശാഖയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആയിരുന്നു അദ്ദേഹം.
വിക്ടർച്ചേട്ടൻ കാണിച്ച താല്പര്യങ്ങളും, തമ്പി സാറിന്റെ സ്വാധീനവും, രാജകൃഷ്ണനു ആ ചെറിയ ജോലിയിൽ നിന്നും ഹോട്ടലിലെ മികച്ച ജോലിയിലേക്ക് പ്രവേശനം എളുപ്പമാക്കി.
സ്വപ്നം കാണുവാൻ കഴിയാത്തപോലെയുള്ള സൗകര്യങ്ങളും ആനുകൂല്യങ്ങളും ഒക്കെ ആയിരുന്നു ആ ജോലിയിൽ നിന്നും ലഭിച്ചിരുന്നത്.
വിസാ നടപടികൾക്കായി നാട്ടിലേക്കു പോയി വന്ന കൃഷ്ണൻ , വലിയൊരു സന്തോഷവുംകൂടിയാണ് പങ്കുവെച്ചത്.
രാജകൃഷ്ണൻ , ഒരു അച്ഛനാകാൻ പോകുന്നുവെന്ന്!
അല്പം കായിക അധ്വാനം ഉണ്ടായിരുന്ന ജോലി ആയിരുന്നുവെങ്കിലും, കൃഷ്ണൻ സംതൃപ്തനായിരുന്നു. ഭാര്യയുടെ പ്രസവം കഴിഞ്ഞു, ജീവിതം സന്തോഷകരമെന്നു തോന്നുന്ന രീതിയിലാണ് മുന്നോട്ട് പോയത്.
പിന്നീടാണ് ശ്രദ്ധിച്ചു തുടങ്ങിയത്, കൃഷ്ണൻ ആദ്യം മുറിക്കുന്നത്, സുഹൃത്തുക്കളുമായുള്ള ബന്ധം ആണ്. ആരെയും വിളിക്കാറോ കാണാറോ ശ്രമിക്കാറില്ല.
എന്തൊക്കയോ പ്രശ്നങ്ങളിലൂടെയാണ് രാജകൃഷ്ണൻ കടന്നുപോയ്കൊണ്ടിരിക്കുന്നതെന് ന് പിന്നീടാണ് അറിഞ്ഞത്.
ഒരു വെള്ളിയാഴ്ചയാണ്, അത് സംഭവിക്കുന്നത്.
എല്ലാവരും സംസാരിച്ചു ഇരിക്കെ, എത്തിയ ഫോൺകോളുമായി, പുറത്തേക്കു ഇറങ്ങിയ കൃഷ്ണന്റെ അലർച്ചയും ഉച്ചത്തിൽ മുഴങ്ങുന്ന ഫോൺ സംഭാഷണവും ഏവരെയും സ്തബ്ധരായിപ്പോയി.
അത്രയും നാളും ആർക്കും പരിചയമുള്ള ഒരു കൃഷ്ണൻ ആയിരുന്നില്ല, ആ രാത്രിയിൽ ഫോണിന്റെ ഇങ്ങേ തലയ്ക്കു നിന്ന് സംസാരിച്ച കൃഷ്ണൻ
അത്ര പരുഷവും രൂക്ഷവും അസഭ്യവും നിറഞ്ഞ ഭാഷയിൽ അങ്ങേത്തലയിലെ ആളോട് സംസാരിക്കണമെങ്കിൽ, അത് ചെറിയ പ്രശ്നങ്ങളൊന്നും ആയിരിക്കില്ലല്ലോ.
ആ ഫോൺവിളിയെ തുടർന്ന് പൊട്ടിത്തകർന്ന രാജകൃഷ്ണൻ, തന്റെ മുറിയിൽ കയറി, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ഒരു വേള ഒന്നാം നിലയിലെ മുറിയിൽ നിന്നും താഴേക്ക് ചാടുമോ എന്നും ഭയന്നു. അവസാനം ജോലി ഉപേക്ഷിച്ചു രാജകൃഷ്ണൻ നാട്ടിലേക്കു പോയി.
അത്രയും വലിയൊരു ജോലിയും ഉപേക്ഷിച്ചു, ഒരാൾ മാലിയിൽ നിന്നും പോകണമെങ്കിൽ, വേറെ എന്തെങ്കിലും കാരണം തിരയേണ്ടതില്ല.
ആ ചോദ്യം വീണ്ടും ഉള്ളിൽ തികട്ടിവരുന്നു.
=======================
മൂന്നോ നാലോ ആളുകളുടെ ജീവിതകഥകൾ വരച്ചു കാണിച്ചിട്ട് തന്റെ പ്രശ്നത്തെ സാമാന്യവൽക്കരിക്കുകയൊന്നുമല്ല. അല്ലെങ്കിൽ, തന്റെ പ്രശ്‌നം തന്റെ മാത്രം പ്രശ്നമല്ലെന്നു വരുത്തി തീർക്കുകയോ അല്ല. അതുമല്ലെങ്കിൽ, ഏകപക്ഷിയമായി, എല്ലാ സ്ത്രീകളെയും കുറ്റപ്പെടുത്തുകയോ വേട്ടയാടുകയോ കുരിശിൽ തറക്കുകയോ അല്ലാ. പക്ഷെ, തന്റെ അനുഭവത്തിൽ പരിചയപ്പെട്ട സ്ത്രീകൾ, മറ്റൊരു അഭിപ്രായത്തിനും അവസരം തരുന്നില്ല.
അശ്വതിനു സർവ്വസ്വവും നൽകിയത്,അശ്വതിനെ ഈ കാണുന്ന ആളാക്കിയതും ഒരു വ്യെക്തിയായി, കുടുംബനാഥനായി മാറ്റിയതുമൊക്കെ ഈ ദ്വീപാണ്. അങ്ങനെ ഉള്ള ഈ പുണ്യ സ്ഥലത്തെ പുറംകാലുകൊണ്ടു കുറ്റപ്പെടുത്തുന്നതിലും മോശം മറ്റൊന്നുമില്ല.
പക്ഷേങ്കിലും ഇവിടെ നിൽക്കുമ്പോൾ തന്നെയാണ് ജീവിതത്തിന്റെ അങ്ങേത്തലക്കൽ നിന്നും അടിയേറ്റു ജീവൻ പിടയുന്നത്.
ദാഹജലത്തിനായി കേഴുന്നത്!
കുത്തുവാക്കുകൾ ശരമുള്ളുകളായി തറക്കുന്നത്!
താലിച്ചരടുകൾ പൊട്ടിച്ചെറി യുന്നത്!
കണ്ണുനീരിൽ സ്വശരീരം തിളക്കുന്നത്!
ഉത്തരം കിട്ടാതെ പിടയുന്ന ചോദ്യങ്ങൾക്കു,തെറ്റുകളുടെ കാരണങ്ങൾ തേടി അശ്വത് കരഞ്ഞു കൊണ്ടിരുന്നു. അപ്പോഴും അതൊന്നും രണ്ടാം ജന്മം തന്ന, ജീവിതമാർഗം കാട്ടിത്തന്ന ഭൂമിയെ കുറ്റപ്പെടുത്തുവാൻ ഉതകുന്നതാണോ എന്ന് സംശയവും ഉണ്ടാവുന്നു.
എങ്കിലും, അറിയാതെ ചോദിച്ചു പോകുന്നു, ഈ പുണ്യഭൂമിക്ക് ശപിക്കപ്പെട്ട അഭിശപ്ത നിമിഷങ്ങളുടെ കഥകളും പറയാനുണ്ടാവുമോ? കേൾക്കാനായി സാകൂതം ഒരാളെങ്കിലും ചെവിയോർക്കുമ്പോൾ, പോറ്റമ്മയെ നീ നിന്റെ നിശബ്ദതയെ ഭഞ്ജിക്കുമോ ?
No comments:
Post a Comment