Sunday, May 7, 2017

ഓർമകളുടെ മാവിൻചുവട്ടിൽ

  1 

..... ബിസ്മി-ല്ലാഹി-ർ -റഹ്മാനി-ർ-റഹീം
ബിസ്മി ചൊല്ലി ഉണർന്ന്, ജനൽ തുറന്നു!

നിഷാദേട്ടൻ ജോലിക്കും കുട്ടികൾ പഠിക്കാനും പോയിക്കഴിഞ്ഞാൽ തനിച്ചാകുന്ന വീട്ടിൽ മുഷിപ്പ് ഒരു വിരുന്നുകാരൻ ആല്ലാണ്ടായിരിക്കുന്നു. ഈ അറേബ്യയൻ മരുഭൂമിയുടെ ഇങ്ങേ തലയ്ക്കൽ മുഷിപ്പിനൊക്കെ എന്ത് അർത്ഥമാണുള്ളത്. മുഷിപ്പെന്ന വാക്കു തന്നെ അഭംഗിയും, മറ്റൊരു മുഷിപ്പായും മാറിയിരിക്കുന്നു.

ഇനി എങ്ങനെ സമയംപോക്കണം എന്ന നിശ്ശബ്ദചിന്തയെ അലോസരപ്പെടുത്തിയത് ഉറക്കക്ഷീണത്തിന്റെ കോട്ടുവാ മാത്രം ആയിരുന്നില്ല, ആരോ വിളിക്കുന്നുവെന്നുള്ള മൊബൈൽ ഫോണിലെ അറിയിപ്പുകൂടി ആയിരുന്നു.

പത്താം ക്ലാസ് വരെ കൂടെ പഠിച്ച നിരഞ്ജന്റെ ഫോൺവിളി ആയിരുന്നു അത്.
1997 ബാച്ചിലെ പന്മന മനയിൽ ഹൈസ്‌കൂളിലെ സുഹൃത്തുക്കൾ, ഇരുപത് വാർഷത്തിനുശേഷം ഒത്തുകൂടുന്നുവെന്നു പറയാൻ വേണ്ടിയാണ് അവൻ വിളിച്ചത്.

പകുതി തുറന്നിട്ട ജാലകവാതിലിലൂടെ പൊടിക്കാറ്റും ഒപ്പം ചൂടും മനസ്സിനെയും പൊള്ളിച്ചു ഇരമ്പിക്കയറുന്നു.
പൂർവ്വവിദ്യാർത്ഥി സംഗമത്തെക്കുറിച്ചു നിരഞ്ജൻ പറയുമ്പോൾ, ആദ്യം ഓടിയെത്തിയ ചിന്തകൾ ആരൊക്കെ എത്തിച്ചേരും എന്നാണ്. 
കൂടെ പഠിച്ചവർ എല്ലാവരും വരുമോ? 

ആരെക്കെ വരും?
ഓർമകളോടപ്പം ചിന്തകളും കാട് കയറി.

നിരഞ്ജൻ പങ്കുവെച്ച മറ്റൊരു വാർത്ത ആയിരുന്നു ഒരു സ്മരണിക പ്രസിദ്ധികരിക്കുന്നു എന്നുള്ളത്. " ഓർമ്മകളുടെ മാവിൻചുവട്ടിൽ" എന്നാണ് അതിന്റെ പേര്.

"നിനക്ക് എന്തെങ്കിലും എഴുതി അയക്കാൻ പറ്റുമോ?
കുറെയേറെ ഓർമ്മകൾ ഉണ്ടാവുമല്ലോ...എഴുതാനും പറയാനുമായി.
പറഞ്ഞു ഒഴിയാത്ത ഓർമകളുടെ കൂമ്പാരങ്ങൾ ഓരോന്നായി എഴുതൂ, അയച്ചുതരൂ, നിങ്ങൾ എല്ലാവരും വരുമെങ്കിൽ ഞാനും എത്താം. അങ്ങനെ എങ്കിൽ നമ്മുക്ക് കൂട്ടായ്മയിൽ കാണാം..." അങ്ങനെ പറഞ്ഞു നിരഞ്ജൻ ഫോൺ വെച്ചു.

ഓർമകൾക്ക് എപ്പോഴും സുഗന്ധമാണെന്നു പറഞ്ഞത് ആരാണ്?
പണ്ട് ജുനൈദ് ഇറക്കിയ കൈയെഴുത്തു മാസിക ഓർമ്മ വരുന്നു.
ഒന്നോ രണ്ടോ തവണ അത് പ്രസിദ്ധീകരിച്ചിരുന്നു എന്നാണ് ഓർമ്മ.
ജുനൈദും നിരഞ്ജനും എഴുതിയ കഥകളും ശാസ്ത്രവാർത്തകളുമൊക്കെ ആയിരുന്നു അതിലെ പ്രതിപാദ്യം.

ഓർമ്മകൾ!
പൊട്ടിയഴിഞ്ഞു തറയിൽ വീണ മുത്തുമണികളാണ് ഓർമ്മകൾ. ഇപ്പോൾ അത് തിരികെ ചേർത്തുവെക്കുമ്പോൾ സ്ഥാനം തെറ്റി,സമയം തെറ്റി, അളവ് തെറ്റി കുഴയുന്നു. ഓർമകൾക്ക് ക്ലാവ് പിടിച്ചുവെങ്കിലും, അവയ്ക്കിന്നും സ്വർണത്തേക്കാൾ തിളക്കവും മൂല്യവുമാണ്. സ്‌മൃതിവനങ്ങൾ മന്ദസ്മിതമായി, തണുത്തു പെയ്തൊഴിയാതെ നിൽക്കുന്ന മേഘക്കൂട്ടമായി, മഴവില്ലു പോലെതോന്നിക്കുന്ന ആ വർണ്ണപുഷ്പം സ്‌കൂളാണ്.
പോയവഴികളും, കണ്ട കാഴ്ചകളും, പറയാതെ ഉള്ളിൽ ഒളിപ്പിച്ച കിനാവുകളും സ്വപ്നങ്ങളും, പങ്കുവെച്ച തമാശകളും കുസൃതികളും, പിന്നെ എരിയുന്ന നെരിപ്പോടിനടുത്തേക്ക് ഓടിയെത്തുന്ന ചെറുപ്രാണികളെ പോലെ, ആരോടും പറയാതെ അസ്തമനസൂര്യനിലേക്ക് ആഴ്ന്ന് അടുക്കുന്ന തിരമാല കൂട്ടങ്ങളെപ്പോലെ തേജോമയമാർന്ന ബിംബങ്ങൾ ആ പഠനകാല ഓർമ്മയറകൾ മാത്രമാണ്!
ഒരു ചെറുമന്ദസ്മിതത്തോടെ, ഒപ്പം കണ്ണുനീർ പൊഴിച്ചുകൊണ്ടു ഓർമകൾക്ക് മുത്തം കൊടുത്തു, ജനലിനു അപ്പുറത്തെ വിദൂരതയിലേക്ക് നീളുന്ന നീലമേഘങ്ങളിലേക്ക് ഞാൻ നോക്കിനിന്നു.

മോന്റെ, എഴുതിതീരാത്ത ബുക്കിലെ കടംകൊണ്ട അവസാനപുറങ്ങളിൽ മനസ്സിലെ ചൂട് പകർന്നുവെക്കാൻ ശ്രമിച്ചു. ഓർമകൾക്ക് മഷിപടരുന്നില്ല. വിറച്ചു, വിറങ്ങോലിച്ചു നിൽക്കുന്ന ഓർമകളെ,നിങ്ങൾക്ക് എവിടെയാണ് ഞാൻ സ്ഥാനം കാണേണ്ടത്, ഏതു കരിമ്പാലയിലാണ് ബന്ധിക്കേണ്ടത്?

****************************************

  2 

പറമ്പിൽ പൊഴിഞ്ഞു വീണു കിടക്കുന്ന കശുമാങ്ങ പറക്കുമ്പോഴാണ്, മുറ്റത്ത് സൈക്കിളിൻറെ ബെല്ലടി ശബ്ധം കേട്ടത്.
മടക്കിവെച്ച പാവാടയുടെ അറ്റത്തിൽ പെറുക്കികൂട്ടിയ മാങ്ങകളുമായി തിരിഞ്ഞു നോക്കി.
അഹമ്മദ് ഖലീൽ മാമന്റെ മോൻ ഷംസുദീൻ ഖലീൽ ആയിരുന്നു അത്.
എന്നെക്കാളും അഞ്ചുവയസ്സോളം മൂത്തതാണ് ഷംസു. വീട്ടിലെ എന്ത് സഹായത്തിനും അമ്മ വിളിക്കുന്നത് ഷംസുനെ ആണ്. പുറത്തു എവിടെയെങ്കിലും പോയി വീട്ടുകാര്യങ്ങൾ സാധിക്കുന്നതിനോ എന്തെങ്കിലും സാധനങ്ങൾ വാങ്ങുന്നതിനോ ഒക്കെ ഒരു സഹായമായി ഷംസു എപ്പോഴും ഒരു വിളിപ്പാടകലെ ഉണ്ടാകും.

ഷംസുനെ ഞാൻ കണ്ടെങ്കിലും മുഖംകൊടുക്കാനോ വിളിക്കാനോ ശ്രമിച്ചില്ല.

വാതിൽക്കൽ ആരെയും കാണാഞ്ഞപ്പോൾ, സൈക്കിൾ സ്റ്റാൻഡിൽ വെച്ചിട്ടു, അവൻ ഉറക്കെ വിളിച്ചു, " ആമി ...ആമി..."

ഷംസു മാത്രമാണ് എന്നെ ആമി എന്ന് വിളിക്കുന്നത്, ബാക്കി എല്ലാവരും അനു എന്നാണ് ചുരുക്കി വിളിക്കുന്നത്. സ്‌കൂൾ രേഖകളിലെ പേരായ 'ആമിനത്ത് അനൂഷ' പലരും പലപേരിലാണ് സംബോധന ചെയ്യുന്നത്.
അവൻ മാത്രം വിളിക്കുന്നതുകൊണ്ടാവാം, ആമിയോട് എനിക്കും ഇഷ്ടമാണ്. എക്കാലവും അവൻ അങ്ങനെതന്നെ വിളിക്കണെയെന്ന് കൊതിക്കാറുമുണ്ട്. പക്ഷേങ്കിലും എന്റെ ഇഷ്ടങ്ങൾ അവനറിയില്ലെന്ന് മറ്റാരേക്കാളും എനിക്കുറപ്പാണല്ലോ.

ഞാനൊരിക്കലും ഷംസുന്റെ മുന്നിൽ എന്റെ മനസ്സ് വെളിപ്പെടിത്തിയിട്ടില്ല. ഒരു നോട്ടം കൊണ്ടുപോലും അവനിൽ സംശയത്തിന് ഇട നൽകിയിട്ടുമില്ല. അച്ഛനും അമ്മയും സമ്മതിക്കുന്ന, ആഗ്രഹിക്കുന്ന ഒരു ബന്ധമാണ്, എന്റെയും സന്തോഷം. അതിനുവേണ്ടി എന്റെ ആഗ്രഹങ്ങൾ ത്യജിക്കാൻ ഞാൻ തയ്യാറായിരുന്നു.

ആമി എന്നുള്ള അവന്റെ നീട്ടിവിളിയിൽ, പ്രതികരിക്കാതെ നിൽക്കാൻ കഴിഞ്ഞില്ല.
ഞാൻ അടുത്തേക്ക് നടന്നു ചെന്നു.

കറന്റ് ബില്ലടച്ചതിന്റെ ബാക്കി ക്യാഷുമായി വന്നതാണവൻ.
ക്യാഷ് തിരികെ തരുമ്പോൾ, അവൻ ചോദിയ്ക്കാൻ മറന്നില്ല....

" പിന്നെ...ഈ മാങ്ങാ മുഴുവൻ ഒറ്റയ്ക്ക് തിന്നു തീർക്കാൻ പോകുവാണോ? വയറു കേടാവുംട്ടോ!"
"എന്താ തനിക്ക് വേണോ ? " ഞാൻ തിരിച്ചു ചോദിച്ചു.
" എനിക്ക് ഇങ്ങനെ വേണ്ടാ ...ഞാൻ പറഞ്ഞപ്പോൾ അല്ലെ, വേണോ എന്ന് ചോദിച്ചത് ? ആമിക്ക് സ്നേഹത്തോടെ തരാൻ തോന്നിയില്ലല്ലോ "

അങ്ങനെ പറഞ്ഞു, സൈക്കിളും തിരിച്ചു ഷംസു പോകുകയും ചെയ്തു.
ഈയിടെ ആയി, അവൻ അതും ഇതും ഒക്കെ പറയുന്നുണ്ട്. ഞാൻ അവന്റെ സംസാരത്തിൽ കയറി പിടിക്കാത്തതുകൊണ്ടു മാത്രമാണ് സംഭാഷണം മുന്നോട്ടു പോകാത്തത്.

എന്താണ് അവൻ പറഞ്ഞു വരുന്നത് ?

                                                 ****************************************

 3 

ചീറി പാഞ്ഞു വരുന്ന സ്വകാര്യ ബസ്സിന്‌ വഴി ഒഴിഞ്ഞു സൈക്കിൾ നിർത്തി.
ആ ബസ്സിന്റെ വേഗത കണ്ടപ്പോൾ നെഞ്ചിലൊരു തീക്കുണ്ഡം വീണതുപോലെ. ബസ്സ് എന്നെയും കടന്നു മുന്നോട്ടു പോയ ശേഷമാണു, കൈതമുൾച്ചെടികളുടെ അരികിലൂടെ ഞാനെന്റെ സൈക്കിൾ ചവിട്ടി തുടങ്ങിയത്.
സൈക്കിൾ വാങ്ങിയതിന് ശേഷം ഇതുവരെയും, തനിച്ചു ചവിട്ടി സ്‌കൂളിൽ പോയിട്ടില്ല.

കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ കനാൽ ഇറങ്ങി വളവു തിരിയുന്ന കോണിലാണ് എന്നെയേക്കാളും പഴക്കമുള്ള  ഇടിഞ്ഞു പൊളിഞ്ഞ ഒരു ഓടിട്ട വീട് ഉള്ളത്. ഇളകി വീണു തുടങ്ങിയ കുമ്മായ  അവശിഷ്ടങ്ങളിൽ കത്തിക്കരിഞ്ഞ വിറകുകട്ടകൾ  കൊണ്ട് വരച്ച ചിത്രങ്ങൾ കാണാം. എഴുതി മുഴിപ്പിക്കാത്ത കഥകളും, മുദ്രാവാക്യങ്ങളും കാണാം. ദ്രവിച്ചു തൂങ്ങിയ കഴുക്കോലുകൾക്കുമേൽ മേച്ചിലോടുകൾ അവശേഷിക്കുന്നു. അവിടെ മുഴുവൻ നരിച്ചീറുകളുടെ ശബ്ദവും ഗന്ധവുമാണ്!

പൊഴിഞ്ഞു വീണ പ്ലാവിലകൾ മൂടിയ മുറ്റത്തേക്ക്, വീടിന്റെ ഇറയത്തു നിന്നും ആ വീടിനോളം പഴക്കം ചെന്ന ഒരു ഭ്രാതുഹന്താവ് ഇറങ്ങി വരുന്നു.
നീണ്ടതും ജഡപിടിച്ചു നരച്ചതുമായ മുടിയെ, കരിപുരണ്ട കൈകളാൽ തലോടിയാണ് നടപ്പ്.
പിത്തംതൂങ്ങിയ കവിൾത്തടങ്ങളിലെ നീണ്ടു നരച്ച താടിരോമങ്ങളിൽ വെറ്റിലകൂട്ടിന്റെ അവശിഷ്ടങ്ങൾ.
നീര് പൊന്തിയ കാലുകൾ പതുക്കെ നിലത്ത് നിരക്കിയാണ് നടക്കുന്നത്.
നിറം മങ്ങി നരച്ച അഴുക്കു പുരണ്ട കുപ്പായത്തിലെ ക്രമമല്ലാത്ത ബട്ടൻസുകളും കീറിതൂങ്ങിയ പോക്കറ്റും. തുഞ്ചം മാറി ചുറ്റിയിരിക്കുന്ന കൈലിമുണ്ടിൽ ഒരു ദശാബ്ദത്തിൻറെ ഭാണ്ഡവും അഴുക്കും പേറുന്നതായി തോന്നി.

പ്രഭാകരൻ!

ഗതി തെറ്റി അലയുന്ന ഒരു പ്രേതം!
മറ്റുള്ളവരുടെ കാരുണ്യത്തിൽ വല്ലപ്പോഴും എന്തെങ്കിലും കഴിച്ചെന്നായി.
ചന്തയിൽ പോകുമ്പോഴും സ്‌കൂളിൽ പോകുമ്പോഴും ഒക്കെ കാണുന്നതാണ് പ്രഭാകരനെ. അലഞ്ഞു തിരിഞ്ഞു ആ ഭാഗത്തു എവിടെയെങ്കിലും
കാണും. പ്രജ്ഞയും ബോധവും നഷ്ടപെട്ടുവെന്ന് തോന്നുന്ന മധ്യവയസ്‌കൻ.

പ്രഭാകരൻ ആരെയും ഉപദ്രവിക്കാറില്ല, എങ്കിലും ആ ആളിനെ കാണുമ്പോൾ എനിക്ക് പേടിയാണ്.
ആ പേടി പറഞ്ഞു കരഞ്ഞാണ് വാപ്പിച്ചിയെക്കൊണ്ട്  സൈക്കിൾ വാങ്ങിപ്പിച്ചത്.
ചുമന്ന നിറമുള്ള ഹീറോ സൈക്കിൾ. 

മാമന്റെ മോനായ റിയാസിക്കാ ആയിരുന്നു എന്നെ സൈക്കിൾ  പഠിപ്പിച്ചത്.
സൈക്കിൾ ചവിട്ടാനും സ്‌കൂളിൽ പോകാനുമൊക്കെ ഒത്തിരി കൊതിച്ചിരുന്നുവെങ്കിലും, അത് സ്വന്തമാക്കുക എന്നത് തീവ്രപ്രയത്‌നം തന്നെ ആയിരുന്നു.
സ്വതവെ നീളംകുറഞ്ഞ എന്റെ പ്രകൃതത്തിനു സൈക്കിൾ ചവിട്ടുന്നത് ബുദ്ധിമുട്ടാവും എന്ന് പറഞ്ഞാണ് വാപ്പിച്ചി എന്റെ ആഗ്രഹത്തെ നിഹ്രഹിച്ചിരുന്നത്. പക്ഷേങ്കിലും ഏറെ നിർബന്ധത്തിനൊടുവിൽ റിയാസിക്കയെ സൈക്കിൾ പഠിപ്പിക്കാൻ ഏല്പിച്ചു.

അഞ്ചാം ക്ലാസ് കഴിഞ്ഞ സ്‌കൂൾ അവധിക്കാലത്തായിരുന്നു സൈക്കിൾ പഠനം.
തെക്കേ മുക്കിലെ വാടകക്കടയിൽ പോയി ചെറിയ സൈക്കിൾ ഉരുട്ടിക്കൊണ്ടുവരും.

വീട്ടു മുറ്റത്തും ഇടവഴിയിലും ഉരുട്ടി നടന്നും ഉന്തിനടന്നും പതുക്കെ സൈക്കിളിൽ കയറിപറ്റി. പിന്നീട് റിയാസിക്ക പുറകെ നടന്നു പഠിപ്പിച്ചു തന്നു.

മൺതറയിലും ചെമ്മണ്ണ് വഴികളിലും മറിഞ്ഞു വീണും, വീണ്ടും എഴുന്നേറ്റും  കൈതക്കാട്ടിലും തെങ്ങിന്റെ കുറ്റിയിലും പലവട്ടം കയറിയിറങ്ങിയും, പതുക്കെ...പതുക്കെ....സ്വതന്ത്രമായി സൈക്കിൾ ചവിട്ടാൻ തുടങ്ങി.


************************************
   

ശബ്‌നവുമായി സ്‌കൂൾ ഗേറ്റു കടന്നപ്പോഴേക്കും ഇരച്ചുവന്ന മഴ, ഞങ്ങളെ നനയിപ്പിച്ചു കഴിഞ്ഞിരുന്നു.
അവിടെ നിന്നും സൈക്കിൾ ഉരുട്ടി ലക്ഷ്മികുട്ടിസാറിന്റെ വീട്ടിലേക്ക് പോയി.ലക്ഷ്മികുട്ടിസാറിന്റെ മകൾ ദീപയും ഞങ്ങളുടെ ക്ലാസ്സിൽ ആയിരുന്നുവല്ലോ പഠിച്ചിരുന്നത്. സാറ് ഉണ്ടാക്കി തന്ന ചുടുകാപ്പി ഊതി ഊതി കുടിച്ചു തീർന്നിട്ടും മഴ തോർന്നിരുന്നില്ല.

പ്ലാസ്റ്റിക്ക് കവറിൽ ഞാനെന്റെ ബാഗു പൊതിഞ്ഞു, ശബ്‌നം, മറ്റൊരു കവറെടുത്തു തൊപ്പിയായും വെച്ചു.
മഴപെയ്തു തളംകെട്ടി നിൽക്കുന്ന വഴികളിലൂടെ പതുക്കെ സൈക്കിൾ ചവിട്ടി. കൈകൾ  ഉയർത്തി, നൃത്തം ചെയ്യണമെന്ന് തോന്നി.പാമ്പ് ഇഴഞ്ഞുപോകുന്നപോലെ സൈക്കിൾ വളഞ്ഞും പുളഞ്ഞും മുന്നോട്ടു പോയി. അപ്പോഴും മഴത്തുള്ളികൾ തലയിൽ പതിച്ചു കണ്ണിലേക്ക് ഇറങ്ങികൊണ്ടെയിരുന്നു.

പന്മന ആശ്രമത്തിനു സമീപത്തെ പൈപ്പ്റോഡിലൂടെ ആണ് വീട്ടിലേക്കു പോകുന്നത്. അവിടെ ഏറുമാടക്കടയുടെ മൂലയിൽ രണ്ടുകണ്ണുകൾ, എന്നെ ശ്രദ്ധിക്കുന്നതായി തോന്നി. 
ഷംസുക്കായും മഴ തോരാനായി കാത്തുനിൽക്കുകയാണോ?
അയാൾ, എന്നോടപ്പം ഈ ചുമന്ന സൈക്കിളിൽ വന്നുവെങ്കിലെന്ന് ഒരു നിമിഷം ആഗ്രഹിച്ചുവോ? കൂടെ ഉണ്ടാവണമെന്നും എപ്പോഴും കാണണമെന്നും ആഗ്രഹിക്കുന്ന ആളുകൾ, ഈ മഴക്കീറു തണുപ്പിലും കൈയ്യകലത്തിൽ നിൽക്കുന്നു. യാദുര്ശ്ചികമല്ലാത്ത കണ്ടുമുട്ടലുകൾ.!

ചാഞ്ഞു പെയ്യുന്ന മഴയെ പ്രണയിച്ചുകൊണ്ടു വീണ്ടും ശബ്‌നത്തോടപ്പം സൈക്കിളിൽ മുന്നോട്ട് പോയി.
നനഞ്ഞൊട്ടിയ യൂണിഫോമോടുകൂടിയാണ് വീട്ടിൽ ചെന്ന്  കയറിയത്.
അന്ന് പെയ്ത മഴ പോലെ, പിന്നെ ഒരിക്കലും മഴ പെയ്തിട്ടില്ലെന്നു തോന്നി.
അന്ന് നനഞ്ഞ മഴപോലെ പിന്നീടൊരിക്കലും മഴ നനഞ്ഞിട്ടുമില്ല, ആസ്വദിച്ചിട്ടുമില്ല.


************************************


ഗണിത ശാസ്ത്രത്തിൽ അഗ്രഗണ്യനായ സോമൻ സാർ നടത്തുന്ന ലോയൽ അക്കാഡമിയിൽ ആയിരുന്നു ട്യൂഷൻ. 
ഓരോ ദിവസവും ട്യൂഷന് പോകുന്നത് മടി ആയി തുടങ്ങി, പേടിയെന്നു പറയുന്നതാവും ശരി. 
അടിവാങ്ങാത്ത ദിവസങ്ങൾ കുറവായിരുന്നു. ഇംഗ്ലീഷ് പഠിപ്പിക്കുന്ന സുനിൽ സാറിന്റെ ചോദ്യം ചോദിക്കലും മുറിയുത്തരങ്ങൾക്കുള്ള ചൂരൽ പ്രഹരവും ആയിരുന്നു ഏറ്റവും ഭയാനകം.
സുഹേഷിനി സാറിന്റെ കണക്കു ക്ലാസ്സുകളും സുകന്യ സാറിന്റെ ഹിന്ദിയും സമയം കൊല്ലാതെ കഴിച്ചുകൂട്ടി. 
മലയാളം സെക്കൻഡ് പഠിപ്പിക്കാൻ സ്‌കൂട്ടറിൽ എത്തിയിരുന്ന സുന്ദരനും സുമുഖനുമായ ശ്രീ പ്രകാശ് സാറായിരുന്നു ചന്ദുമേനോന്റെ ഇന്ദുലേഖയും, സിവി രാമൻപിള്ളയുടെ ധർമ്മരാജയും പഠിപ്പിച്ചത്.  മാധവന് ഇന്ദുഖയോടുള്ള പ്രണയം വർണ്ണിക്കുമ്പോൾ സൂര്യനമ്പൂതിരിപ്പാടിന്റെ തമാശകൾ പറയുമ്പോഴുമൊക്കെ ശ്രീപ്രകാശ് സാർ, പലപ്പോഴും ചന്ദുമേനോൻ തന്നെ ആയിപോകുകയാണോ എന്നും സംശയിച്ചിരുന്നു. 

ലോയലിൽ ആദ്യം എത്തുമ്പോൾ, പരിചയപെടുന്നതാണ് സന്ധ്യാ കൃഷ്ണനെയും ദീപേഷിനേയും. 
മുട്ടോളം എത്തുന്ന മഞ്ഞപ്പാവാടയും ഉടുപ്പും ധരിച്ചു, മനോഹരമായ വാച്ചും അണിഞ്ഞു, രണ്ടായി പിന്നിയിട്ട നീണ്ട മുടിയിഴകളിൽ മുല്ലപ്പൂവും  ചൂടി നിൽക്കുന്ന സന്ധ്യാ കൃഷ്ണനെ ആദ്യം കാണുമ്പോൾ ഒരു രാജകുമാരിയെ പോലെ തോന്നി. വലിയ വീട്ടിലെ കുട്ടി ആയിരിക്കുമെന്നും, അവരൊന്നും നമ്മളോട് സംസാരിക്കാൻ കൂട്ടാക്കില്ല എന്നും കരുതി. പകുതി വിടർന്ന അവളുടെ കണ്ണുകൾകൊണ്ടുള്ള ആദ്യ നോട്ടത്തിൽ തന്നെ കാരുണ്യ സ്പർശമായിരുന്നു. സ്നേഹത്തിന്റെ നിറകുടമായിരുന്നു സന്ധ്യാ. 

നഗരത്തിലെ കശുവണ്ടി ഫാക്ടറി മുതലാളിയുടെ മകനായിരുന്നു, നീണ്ട മൂക്കുള്ള ദീപേഷ്.  കശുവണ്ടി ദീപേഷ് എന്നായിരുന്നു അവനെ വിളിച്ചിരുന്നത്. സുമുഖനും എന്നാൽ സംഭാഷണത്തിൽ പിശുക്കനും ആയിരുന്നു അവൻ. ഞങ്ങളോടപ്പം മറ്റൊരു ദിപേഷും ഉണ്ടായിരുന്നു. മുള്ളൻ തലമുടിയുള്ള എപ്പോഴും ചിരിച്ചും കളിയും പറഞ്ഞു നടക്കുന്ന അവന്റെ വിളിപ്പേര് മുള്ളൻ ദീപേഷ് എന്നായിരുന്നു.

സന്ധ്യാ കൃഷ്ണനോടു സംസാരിച്ചു തുടങ്ങിയപ്പോൾ ജന്മാന്തര പരിചയമുള്ളതുപോലെ തോന്നി.സ്‌കൂളിലെയും ട്യൂഷൻ സെന്ററിലെയും ആദ്യത്തെ സൗഹ്രദമായിരുന്നു സന്ധ്യാ.
ഒഴിവേളകളിൽ, സന്ധ്യയുടെ വീട്ടിൽ പോയി കളിക്കുകയും കഥ പറയുകയും ചെയ്യുന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം. അവളുടെ അമ്മ ഉണ്ടാക്കിത്തന്നിരുന്ന കൂട്ടുകറികളെക്കുറിച്ചു ഓർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളമൂറും.
ധാരാളം കഥകൾ പറയുമായിരുന്ന ഒരു കളികുടുക്കയായിരുന്നു അവൾ. സ്വിച്ചിട്ടാൽ സംസാരിച്ചു തുടങ്ങുന്ന പാവക്കുട്ടി. കണ്ട സിനിമകളുടെ കഥകൾ പറയുന്നതായിരുന്നു ഞങ്ങളുടെ നേരംപോക്ക്. സന്ധ്യാ കൃഷ്ണൻ  കഥപറഞ്ഞു തുടങ്ങുമ്പോൾ സിനിമ, നമ്മുടെ മുമ്പിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നു തോന്നുമായിരുന്നു.

പഴയ നോട്ടുബുക്കുകളിൽ ചലച്ചിത്ര താരങ്ങളുടെ പടം വെട്ടിയെടുത്തു സൂക്ഷിക്കുന്നതായിരുന്നു അക്കാലത്തെ മറ്റൊരു വിനോദം. സ്‌കൂളിലെ പല മുഷിപ്പൻ ക്‌ളാസുകളിലും സമയംതള്ളി നീക്കുന്നത്, ഇങ്ങനെ വെട്ടിയൊട്ടിച്ച പേജുകളുടെ സൗന്ദര്യം ആസ്വദിച്ചായിരുന്നു.

ഒരു ദിവസം എന്റെ മുറിക്കുള്ളിൽ ഇരുന്നു, വെള്ളിയാഴ്ച പത്രത്തിൽ വന്ന മണിച്ചിത്രത്താഴ് സിനിമയുടെ പരസ്യം വെട്ടിയെടുക്കുമ്പോഴാണ്, അപ്രതീക്ഷിതമായി ഷംസുക്കാ വീട്ടിലേക്ക് വന്നത്.
ഉമ്മയുമായി സംസാരിച്ചു നിൽക്കുമ്പോഴാണ്, ഇക്കയോട് ഉമ്മ പറയുന്നത്, അവൾക്കു ഇപ്പോൾ പഠിത്തത്തിലൊന്നും ശ്രദ്ധയില്ല. സിനിമാതാരങ്ങളുടെ ഫോട്ടോകളുടെ പുറകെ ആണ്. ഷംസു റൂമിലേക്ക് കയറിവന്നു, ഒന്നും ചോദിക്കാതെ എന്റെ കൈയിൽ നിന്നും ആ പ്രിയപ്പെട്ട ആൽബം തട്ടിപറിച്ചുകൊണ്ടു പോയി.

                                                       *************************************



ജയകുമാർ സാറിന്റെ അതിഗഗനമായ കെമിസ്ട്രി പീരിഡിലെ കെമിക്കൽ ഫോർമുല പഠിപ്പിച്ചോണ്ടിരിക്കുമ്പോഴാണ് ക്‌ളാസ്സിനു പുറത്തു എന്തോ ഒരു ശബ്ദം കേൾക്കുന്നത്. 
ആ സമയത്തു ജയകുമാർ സാറ് പറഞ്ഞ ശ്ലീലമല്ലാത്ത നിർദോഷ തമാശയിൽ ക്ലാസ്സിലെ ആൺകുട്ടികൾ ആകെ വാ തുറന്നു ചിരിക്കുമ്പോൾ, പെൺകുട്ടികൾ മുഖം പൊത്തി കമഴ്ന്നിരുന്നു. എന്നാൽ ആ അശ്‌ളീല തമാശയോടുള്ള സന്ധ്യാ കൃഷ്ണന്റെ പ്രതിഷേധം സാറ് ശ്രദ്ധിക്കുകയും വിഷയം മാറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനിടയിലുമായിരുന്നു, സൈക്കിൾ ടൂബിൽ നിന്നും കാറ്റ് പോകുന്നതുപോലുള്ള ആ ശബ്ദം കേട്ടത്. 
അല്പസമയം കഴിഞ്ഞപ്പോൾ, ഞങ്ങളുടെ ക്ലാസ്സിലെ സുമേഷും സുരേഷും നവാസും ക്ലാസ്സിൽ കയറാനായി എത്തി. വളരെ താമസിച്ചാണ് അവരുടെ വരവ്.
മനസ്സിൽ എന്തോ ഒരു സംശയം നിഴലിച്ചു.
എന്റെ സൈക്കിളിന്റെ കാറ്റു ഇവന്മാര് ഊരിവിട്ടതാണോ. അതാണോ ആ കേട്ട ശബ്ദം?
ക്ലാസ്സിലെ വില്ലന്മാരായിരുന്നു ആ മൂവർ സംഘം. ഞാൻ എപ്പോഴും അവരുമായി സംഘർഷത്തിലും ആയിരുന്നു. 

കഴിഞ്ഞ ദിവസം നവാസ് എന്റെ സൈക്കിൾ ഓടിക്കാൻ ചോദിച്ചപ്പോൾ, ഞാൻ കൊടുക്കാൻ നിന്നില്ല. അതിന്റെ പേരിൽ അവരുമായി ശണ്ഠകൂടിയാണ് സ്‌കൂളിൽ നിന്നും പിരിഞ്ഞത്. അവന്മാർ ഇന്ന് താമസിച്ചു വരുകയും, ഇപ്പോൾ ശബ്ദം കേൾക്കുകയും ചെയ്തപ്പോൾ, എന്റെ നെഞ്ചിടിപ്പ് കൂടി.
ഇന്റർവെൽ ആയപ്പോൾ, ഷെഡിൽ ചെന്ന് നോക്കി, എന്റെ സൈക്കിളിന്റെ ഇരു ടയറുകളിലെയും കാറ്റു നഷ്ടപെട്ടിരിക്കുന്നു. അത് ചെയ്തത് അവന്മാർ തന്നെ എന്ന് ഉറപ്പിച്ചു, സോമൻ സാറിനോട് ഞാൻ പരാതി പറഞ്ഞു. സോമൻ സാർ മൂവരെയും വിളിച്ചു ശകാരിക്കുകയും അടിക്കുകയും ചെയ്തു. ശേഷം അവരെ കൊണ്ട് തന്നെ എന്റെ സൈക്കിളിൽ കാറ്റു നിറപ്പിച്ചു തന്നു.

ട്യൂഷൻ ക്ലാസ് വിട്ടപ്പോൾ, എനിക്ക് പിന്നെയും പേടിയായി.
അവര് മൂന്നു പേരും വീണ്ടും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാലോ ? 
ഷെഡിൽ ചെന്ന് സൈക്കിളും എടുത്തു, വേഗത്തിൽ ചവിട്ടി പോകാൻ ശ്രമിച്ചു.
കൂടെ ഉണ്ടായിരുന്ന സന്ധ്യയോടു ഒന്നും പറയാതെ, ഒരുമിച്ചു പോകുന്ന അജ്മൽ അഹമ്മദിനോടും ഒന്നും മിണ്ടാതെ അതിവേഗം സൈക്കിൾ ചവിട്ടാൻ ശ്രമിച്ചു.

സാധാരണ, വൈകിട്ട് ലോയലിൽ നിന്നും ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുന്നത് പൈപ്പ് റോഡ്‌ വഴിയാണ്.
ജുനൈദും സതീഷും നാസറും നിരഞ്ജനും അജ്മൽ അഹമ്മദും പിന്നെ ഞാനും.
എന്റെ മാമന്റെ മോനും, സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ച ഗുരു റിയാസിക്കായുടെ അനുജനുംകൂടിയാണ്, കൂടെ പഠിക്കുന്ന ജുനൈദ്.

സുഹേഷിനി സാറിന്റെ വീടിന്റെ മുന്നിലെ ചെമ്മണ്ണ് റോഡിൽ നിന്നും പൈപ്പ് റോഡിലെ വിശാലമായ പൂഴിമൺ റോഡിലൂടെ ആണ് എന്നുമുള്ള യാത്ര.
ഇരുവശത്തും മരങ്ങൾ നിറഞ്ഞ, വീടുകൾ കുറവുള്ള, വീതിയുള്ള വീഥിയാണ് പൈപ്പ്റോഡ്. ശാസ്താംകോട്ടയിൽ നിന്നും കൊല്ലം നഗരത്തിലേക്കുള്ള ജലവിതരണ പാത.
കുറ്റിക്കാട്ടിലെ കുയിലുകളോട് എതിർപാട്ട് പാടിയും വഴിവക്കിലെ കമ്മ്യൂണിസ്റ്റു ചെടികളെ പിച്ചിനോവിച്ചും തൊട്ടാവാടി ചെടികളെ തൊട്ടുതലോടിയും പരസ്പരം കഥകൾ പറഞ്ഞും ഇണങ്ങിയും പിണങ്ങിയും അജ്മൽ അഹമ്മദിനെ കളിയാക്കിയും കളിപറഞ്ഞും അലറിവിളിച്ചുകൊണ്ടു ഓടിയെത്തുന്ന ജുനൈദിനെ കല്ലെറിഞ്ഞു പ്രകോപിപ്പിച്ചും, സാറുമ്മാരുടെ കൈയ്യിൽ നിന്നും എന്നും അടിവാങ്ങുന്ന സതീഷിനോട് അനുതാപം പൂണ്ടും, വളരെ പതുക്കെ സൈക്കിൾ ഉരുട്ടി വീട്ടിലേക്കുള്ള തിരിച്ചുപോക്ക്.

ആശ്രമത്തിനു കിഴക്കു വശത്തെ ഇലഞ്ഞിമര ചോട്ടിൽ പൊഴിഞ്ഞു വീഴുന്ന ഇലഞ്ഞിക്കായ് പറക്കാൻ ഞങ്ങൾ ആറുപേറും മത്സരമായിരുന്നു.
അവിടെ നിന്നും പിന്നെയും മുന്നോട്ടു പോകുമ്പോൾ, കുറപ്പമ്മാവന്റെ മാടക്കടക്ക് മുന്നിലെ കാർത്തിയാനികാവിലെ പൊഴിഞ്ഞുകിടക്കുന്ന മഞ്ഞപ്പഴവും കുളമാങ്ങയും ഇപ്പോഴും നാവിൻതുമ്പത്തു നിൽക്കുന്ന രുചിയും ഓർമയുമാണ്. ഇപ്പോൾ ആലോചിക്കുമ്പോൾ, റോഡുവക്കിൽ നിന്നും പെറുക്കി എടുത്തു കഴുകുക പോലും ചെയ്യാതെ നുണഞ്ഞിരുന്ന തേൻവരിക്ക പഴങ്ങൾ.

അന്നത്തെ ദിവസം, സതീഷിനോടും നാസറിനോടും പുറംതിരിഞ്ഞു സംസാരിച്ചു വരുന്ന ജുനൈദിനെ ഞാൻ കണ്ടതെ ഇല്ല! കണ്ണുകളിൽ പേടിയും ആശങ്കയും ആയിരുന്നു. വളരെ ധൃതിയിൽ ചവിട്ടിയ സൈക്കിൾ ചെന്ന് കയറിയത്, ജുനൈദിന്റെ ഇടത്തെ കാലിലേക്കാണ്. അവൻ മറിഞ്ഞു പൈപ്റോഡിലെ കൈതത്തോട്ടിലേക്ക് വീഴുന്നത് മാത്രം കണ്ടു. 
എന്റെ പുറകിൽ ആ മൂവർ സംഘം ഉണ്ടാവും എന്ന പേടിയിൽ ജുനൈദിന് എന്താണ് സംഭവിച്ചത് എന്നുപോലും നോക്കാതെ അതിവേഗം സൈക്കിൾ ചവിട്ടി വീട്ടിലെത്തി, വാതിലടച്ചു ഇരുന്നു.

സ്‌കൂൾ അധ്യാപകനായ ജുനൈദിന്റെ അച്ഛൻ, ചൂരലുമായി വരുമോ എന്ന പേടിയിൽ പുറത്തിറങ്ങിയില്ല. 
കുറച്ചു കഴിഞ്ഞപ്പോൾ മുറ്റത്തൊരു ശബ്ദം. ഉമ്മയെ കാണാനായി ജുനൈദിന്റെ ചേച്ചി വന്നതാണ്. 
ഞാൻ പുറത്തിറങ്ങാതെ പതുക്കെ ചെവിയോർത്തു, അകത്തു തന്നെ ഇരുന്നു.
ഇല്ലാ, അവരാരും എന്നെക്കുറിച്ചോ ജുനൈദ് മറിഞ്ഞു വീണതിനെക്കുറിച്ചോ ഒന്നും സംസാരിക്കുന്നില്ല.
ഞാൻ മിണ്ടാതെ ഇരുന്നു. അപ്പോൾ, പേടിച്ചതുപോലെ ഒന്നുമില്ല എന്ന ആശ്വാസമായിരുന്നു എനിക്ക്.
ആ വിശ്വാസത്തിലാണ് കുറച്ചു കഴിഞ്ഞപ്പോൾ, മുറിക്ക് പുറത്തേക്ക് ഇറങ്ങിയത്.
അപ്പോഴാണ്, റിയാസിക്കാ അതിവേഗത്തിൽ വീട്ടിലേക്ക് കയറിവന്നതും എന്നെ തിരക്കുന്നതും. 
റിയാസിക്കാ എല്ലാം അറിഞ്ഞിട്ടാണ് വന്നത്, " ഗുരുദക്ഷിണ തന്നതാണ്, അല്ലിയോടി".
ഞാൻ ഒന്നും മിണ്ടാതെ, അറിയാത്തതുപോലെ നിന്നു.
"തോട്ടിൽ മറിഞ്ഞു വീണ അവനെ നിനക്കൊന്നു പിടിച്ചു എണീപ്പിക്കാമായിരുന്നില്ലേ ? ഇങ്ങനെ ആണോ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചത്. ഇങ്ങനെ ആണോ ചെയ്യേണ്ടത്?."
റിയാസിക്കാ നിർത്താതെ ശകാരിക്കുന്നതിന്റെ കാരണം തിരക്കിയപ്പോഴാണ്, വീട്ടിൽ എല്ലാരും സംഭവപരമ്പരകൾ അറിയുന്നത്.

***************************** 



സാധാരണ, വീട്ടിൽ നിന്നും ഇറങ്ങി, പറമ്പിമുക്കുവഴി പൈപ്പ് റോഡിലൂടെ സ്‌കൂളിലേക്ക് പോകാറാണ് പതിവ്.
അന്ന് എന്തോ ആ പതിവ് തെറ്റിച്ചു, പന്മന ആശ്രമത്തിന്റെ പടിഞ്ഞാറു വശത്ത് കൂടിയുള്ള വിജനമായ റോഡിലൂടെയാണ് പോയത്.
അതികം യാത്രികരില്ലാത്ത, സമീപത്തു വീടുകൾ കുറവായ, കുറ്റിക്കാടുകൾ പടർന്ന ആ താറിട്ട റോഡിലൂടെ പാട്ടും പാടി സൈക്കിൾ ചവിട്ടി.
കുറച്ചു മുന്നോട്ടു പോയപ്പോഴാണ്, വഴിവക്കിലെ തീപ്പട്ടികമ്പനിക്കു സമീപത്തെ ഇടവഴിയിൽ നിന്നും മറ്റൊരു സൈക്കിളിന്റെ ശബ്ദം കേട്ടത്.
എന്റെ പുറകിലേക്ക് വന്നു അടുക്കുകയാണ് ആ സൈക്കിൾ.

" ഡാ, ആമി, നിൽക്കടാ ...നിന്നേ അവിടെ"

സൈക്കിളിന്റെ ബെല്ലടി ഞാൻ കേട്ടുവെങ്കിലും തിരിഞ്ഞു നോക്കിയിരുന്നില്ല.
മറ്റാരും വിളിക്കാത്ത ആമി എന്ന് വിളിച്ച ശബ്ദം, ഷംസുവിന്റേതായിരുന്നു!
വഴിയരികിലേക്ക് സൈക്കിൾ മാറ്റിവെച്ചു.
പുറകിൽ മറച്ചുവെച്ച ഒരു പൊതി അവൻ എനിക്ക് നീട്ടി.

" എന്താ ഇത് ...എന്താണെന്നു ..." ചെറു പതർച്ചയോടെയും ആകാംഷയോടെയും ഞാൻ ചോദിച്ചു.
' പ്രേതെയ്കിച്ചു ഒന്നുമില്ല....ആമി ഇപ്പോൾ അത് തുറക്കണ്ടാ.....സ്‌കൂൾ ചെന്നിട്ടോ വീട്ടിൽ ചെന്നിട്ടോ നോക്കിക്കോളൂ."

എനിക്ക് ആകെ ആധിയായി.
എന്തായിരിക്കും അത്.?
എന്തിനാണ് അവൻ അത് ഇങ്ങനെ ഇവിടെ വെച്ച് തന്നത്...?
ആരെങ്കിലും കണ്ടാൽ...എന്തുപറയും.?
എന്താ ഈ ഷംസു കാണിക്കുന്നത്.?
ഉളിൽ രോഷവും ഒപ്പം പേടിയും.
അവൻ എന്റെ മറുപടികൾക്കൊന്നും കാത്തുനിൽക്കാതെ, സൈക്കിൾ തിരിച്ചു തിരികെപ്പോയി.

സ്‌കൂളിൽ എത്തിയപ്പോൾ, സന്ധ്യയോ ഷബ്‌നമോ ദീപയോ നവനീതയോ അസീനയോ ആശയോ ആരും എത്തിയിട്ടില്ല.
ആരോടാണ് ഇതൊന്നു ഇപ്പോൾ പറയുക.
സന്ധ്യയോ ശബ്‌നമോ ഉണ്ടായിരുന്നുവെങ്കിൽ, ഒരല്പം ആശ്വാസമായേനെ.
ആദ്യ പീരീഡ്‌ കൃഷ്ണകുമാർ സാറിന്റെ കണക്കു ക്ലാസ്സാണ്.
ആ പീരിഡിൽ  ഇരുന്നു ഒന്നും നോക്കാൻ പറ്റില്ല.

സൈക്കിൾ, ഷെഡിൽ വെച്ചിട്ടു, ബാഗുമായി ഓഡിറ്റോറിയത്തിന്റെ പുറകിലേക്കായി പോയി.
ഷംസു തന്ന പൊതി, പെട്ടന്ന് അഴിച്ചു തുറന്നുനോക്കി.
ഒരു ബുക്ക്, അതിലെ ഓരോ താളിലും സിനിമാ താരങ്ങളുടെ വെട്ടിയൊട്ടിച്ചുവെച്ച പടങ്ങൾ !
സുരേഷ് ഗോപിയും ശോഭനയും ആനിയും നിറഞ്ഞു നിൽക്കുന്ന വർണ ചിത്രങ്ങൾ. ബഹുവർണ,ബഹുതര ചിത്രങ്ങളുടെ ഒരു വലിയ ആൽബം.
മനസ്സിൽ കുളിരു കോരിയിട്ടതുപോലെ.
ആ ആൽബം നെഞ്ചോട് ചേർത്തുവെച്ചു...ആരും കാണാതെ ചുംബിച്ചു ബാഗിലേക്ക് തിരികെ വെച്ചു.

       *****************************************



അലീനയും മഞ്ജിമയും നവനീതയും ആശയുമൊക്കെ ക്ലാസ്സിൽ എന്റെ തൊട്ടടുത്തായിരുന്നു ഇരുന്നത്.
എങ്കിലും കൂടുതൽ അടുപ്പവും കൂട്ടും ശബ്‌നത്തോടായിരുന്നു.
ഞങ്ങൾ ഒരുമിച്ചായിരുന്നുവല്ലോ സ്‌കൂളിലേക്ക് വരുന്നതും പോകുന്നതും ഒക്കെ.
അവൾക്കും ഒരു നീല ബിഎസ്ഏ സൈക്കിൾ ഉണ്ടായിരുന്നു.
അവളുടെ ഇഷ്ടങ്ങളും മറ്റും എന്നോട് പങ്കുവെച്ചു, ഞാനതെല്ലാം കേട്ടിരുന്നു.

ക്ലാസിലെ ഏറ്റവും വലിയ തമാശ ആയിരുന്നു.
വെറുതെ, ഏതെങ്കിലും ആൺപിള്ളാരുടെ പേര് ചേർത്ത്, ഇരട്ടപ്പേര് വിളിക്കുക എന്നത്.
അങ്ങനെ അവള്, എന്നെ വിളിച്ചുതുടങ്ങിയതാണ് ഷിനാജ് റഹ്‌മാന്റെ പേര്.
അവന്റെ അച്ഛൻ ഗൾഫിൽ ആയിരുന്നു. എന്നും പുതുവസ്ത്രങ്ങളും വലിയ വാച്ചും വലിയ ബാഗും ഒക്കെ ആയി എത്തുന്ന അവനായിരുന്നു, ഞങ്ങളുടെ ക്ലാസ്സിലെ ലീഡർ. 
ഷബ്‌നത്തിന്റെ മുൻപിൽ ആളാവാൻ വേണ്ടിയാണ്, ഷിനാജിന്റെ പേര് ഞാൻ പറഞ്ഞത്.
പിന്നെ പിന്നെ അവൾ, എന്നെ അങ്ങനെ വിളിച്ചു, എനിക്കും അവനോടു ഒരു ഇഷ്ടം തോന്നിതുടങ്ങി.
ഒരു ബെഞ്ചിന്റെ തൊട്ടകലത്ത് ഇരിക്കുമ്പോഴും, പരസ്പരം വഴക്കിടലായിരുന്നു,അവനുമായി.

ആ വർഷത്തെ ക്ലാസ് കഴിഞ്ഞു, പുതുവർഷം ആയപ്പോഴേക്കും, അവനും ഞങ്ങളുടെ ക്ലാസ്സിൽ നിന്നും അപ്രത്യക്ഷനായിരുന്നു.
എവിടെയാണ്, എങ്ങോട്ടാണ് അവൻ പോയത് ?
അറിയില്ല, ആരോടാണ് ചോദിക്കുക ?

ഹൈ സ്‌കൂൾ ക്ലാസ്സുകളുടെ തുടക്കം ആയപ്പോഴേക്കും പെൺകുട്ടികൾക്ക് പ്രേത്യേകം ക്ലാസ്സായി മാറ്റിയിരുന്നു.
ക്ലാസ്സിലെ ബഹളം കേട്ടാണ് വരാന്തയിലൂടെ പോകുന്ന സരോജിനിയമ്മ ടീച്ചർ, ഞങ്ങളുടെ ക്ലാസ്സിലേക്ക് കയറിയത്.
പിച്ചിപ്പൂ തിരുകിയ, നെറ്റിയിലെ ചന്ദനകുറിമേൽ വീണ മുടി തിരുകി വെച്ച്, ടീച്ചർ പ്രസന്നതയോടെ നിന്നു. 
എല്ലാരോടും മിണ്ടാതിരിക്കാൻ ആവിശ്യപെട്ടതിനു ശേഷം ടീച്ചർ ചോദിച്ചു " ആരാണ് ക്ലാസ് ലീഡർ ?"
ആദ്യ ബഞ്ചിൽ, ഒന്നാമതായി ഇരുന്ന ഞാൻ, ചാടി എഴുനേറ്റു.
" സംസാരിക്കുന്നവരുടെ പേരുഴുതി വയ്ക്കു, കുട്ടി . ഇപ്പോൾ ആരുടെ ക്ലാസ്സാണ്, എന്താണ് ഈ പീരിഡിലെ വിഷയം"
ടീച്ചർ സംസാരം തുടർന്നു.

" മലയാളം ആണ് ടീച്ചർ ഇപ്പോൾ", ഞാൻ തുടർന്ന് പറഞ്ഞു.
മലയാളം ടീച്ചർ ഇന്ന് വന്നിട്ടില്ലേ എന്ന സരോജിനി ടീച്ചറിന്റെ ചോദ്യത്തിന്, എന്റെ മറുപടി ക്ലാസ്സിൽ കൂട്ടച്ചിരിയാണ് ഉണ്ടാക്കിയത്.

" മലയാളം ടീച്ചർ റിട്ടയേർഡ് ആയി പോയി"
യഥാർത്ഥത്തിൽ, ട്രാൻസ്ഫർ ആയി പോയി എന്നാണ് ഉദ്ദേശിച്ചത്, ചമ്മലോടെ, കുനിഞ്ഞു ഞാൻ ബഞ്ചിൽ ഇരുന്നു.
സ്‌കൂളിൽ നിന്നും വിട്ടു പോകുംവരെയും ടീച്ചർ എപ്പോഴും ആ ചമ്മൽ കഥ പറയുമായിരുന്നു.

ഒൻപതാം ക്ലാസ്സായപ്പോഴേക്കും വീണ്ടും ആൺകുട്ടികളും പെൺകുട്ടികളെയും ഒരുമിച്ചുള്ള ക്ലാസ്സിൽ ആക്കി.
പക്ഷേങ്കിലും, എന്റെ പല പഴയ സുഹൃത്തുക്കളും മറ്റു പല ക്ലാസ്സുകളായി മാറിയിരുന്നു.
എനിക്കും അവരോടപ്പം പോകണമെന്ന് ക്ലാസ് ടീച്ചറായ ജോസ് സാറിനോട് കരഞ്ഞു കെഞ്ചിയെങ്കിലും അദ്ദേഹം അത് അനുവദിച്ചു തന്നില്ല.

പുതിയ ക്ലാസ്സിലെ ആൺകുട്ടികളെ കണ്ടതും എന്റെ സർവ്വ ധൈര്യവും ചോർന്നുപോയി.
തടിച്ച മീശയും മുറ്റ് ശരീരവുമുള്ള ഭീമന്മാരും ഹിഡുംബൻമാരും.
ശ്രീഹരിയും അവിനാഷും മഞ്ചേഷും സുലൈമാനും ഷാ ജഹാനും നാസിമ്മും മറ്റും മറ്റും.
കണ്ടപ്പോൾ തന്നെ പേടിയായി.
ഇറങ്ങി ഓടിയാലോ എന്ന് ആലോചിച്ചു. 
അതിൽ ഏറ്റവും ചെറിയവരായി തോന്നിയത് നിലേഷും അസറുദീനും മറ്റും ആയിരുന്നു.
കുറച്ചു സമയം എടുത്തുവെങ്കിലും, പുതിയ ക്ലാസ്സുമായി പതുക്കെ പൊരുത്തപ്പെട്ടു.
ഞാൻ കേട്ടതുപോലെ ഒന്നും ആയിരുന്നില്ല. പൊണ്ണത്തടി ഉണ്ടെങ്കിലും ശുദ്ധഹൃദയരായ പാവം സഹപാഠികൾ ആയിരുന്നു അവരെല്ലാം.

സ്‌കൂളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബഹളത്തിന് ഇടയിൽ ആണ്, സജിത എന്റെ കൈവിരൽ ഒടിക്കുന്നത്.
പക്ഷെ, അതിന്റെ കുറ്റം മുഴുവൻ കിട്ടിയത് സന്ധ്യക്കും ആയിരുന്നു.
ലോയലിൽ ട്യൂഷൻ ക്ലാസ്സിൽ ഇരിക്കുമ്പോൾ, ബഞ്ചിൽ ഊന്നിയിരുന്ന എന്റെ ഒടിഞ്ഞ വിരലിലേക്ക് സന്ധ്യാ അറിയാതെ ഇരുന്നു.
ശ്രീപ്രകാശ് സാറിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ട് ഇരിക്കാൻ ശ്രമിക്കുക ആയിരുന്നു അവൾ.
എന്റെ നിലവിളികേട്ടുകൊണ്ടു, ശ്രീപ്രകാശ് സാർ അവളെ കുറെ വഴക്കു പറഞ്ഞു, അവസാനം സോമൻ സാർ എന്നെ എന്റെ വീട്ടിലും കൊണ്ടുവന്നാക്കി.

ക്ലാസ് ലീഡറാകുവാൻ വേണ്ടി ഷാ ജഹാനും ശ്രീഹരിയും നിലേഷും തമ്മിൽ ആയിരുന്നു പ്രധാന മത്സരം.
ഷാ ജഹാന് അറിയാം, ഞാനവന് വോട്ടു കൊടുക്കില്ല എന്ന്.
അവനു വോട്ടു കിട്ടാൻ വേണ്ടി, അവനെന്റെ വീട്ടിലും ട്യൂഷൻ സെന്ററിലും ഒക്കെ കയറിയിറങ്ങി.

എന്റെ തൊട്ടുപുറകിലെ ബെഞ്ചിലാണ് ഷാ ജഹാൻ ഇരിക്കുന്നത്.
അവനുമായി എപ്പോഴും എന്തെങ്കിലും പറഞ്ഞു മുഷിയേണ്ടിവരും.
അവൻ എന്നെ കാണുമ്പോഴെല്ലാം ക്ലാസ്സിലെ ഏതെങ്കിലും പിള്ളേരുടെ പേര് വിളിച്ചു കളിയാക്കുകയെന്നത് പതിവായിരുന്നു.
ഒരു ദിവസം സഹികെട്ടാണ്, ഗിരിജ സാറിനോട് അവനെക്കുറിച്ചുള്ള പരാതി പറഞ്ഞത്.
അതിനു ശേഷം അവന്റെ അത്തരം ശല്യങ്ങൾ ഇല്ലാതെയായി.

പിന്നീടാണ് അറിഞ്ഞത്, ഞാൻ ക്ലാസ്സിൽ എണീക്കുമ്പോഴെല്ലാം ഒരു പയ്യന്റെ പേരിട്ടു, ഷാ ജഹാൻ വിളിച്ചത് വെറുതെ ആയിരുന്നില്ല,  വേതനത്തിനായിരുന്നുവെന്ന്.
സ്‌കൗട്ടിൽ ഞങ്ങളോടപ്പം ഉണ്ടായിരുന്ന ഒരാൾ എന്നെ നോക്കുമായിരുന്നുവത്രെ. ഞാൻ അങ്ങനെ ആരെയും ഒരിക്കലും ശ്രദ്ധിച്ചിട്ടുമില്ല, അറിയുകയുമില്ല.
അയാളുടെ പറ്റിൽ ദിവസവും അബ്ബാസിക്കയുടെ കടയിൽ നിന്നും ബോണ്ടയും ചായകുടിയും കഴിക്കലായിരുന്നു ഷാ ജഹാന്റെ ജോലി.
അവനെഴുതുന്ന കത്തുകളൊക്കെ, ഷാ ജഹാൻ വാങ്ങി, എനിക്ക് കൈമാറാമെന്നു വിശ്വസിപ്പിക്കും. എനിക്ക് വേണ്ടി, ഞാനറിയാതെ, മറുപടി കത്തുകൾ ഷാ ജഹാനും തയ്യാറാക്കുമായിരുന്നു. എന്റെ പേരിൽ ഷാ ജഹാൻ നിരന്തരം ബോണ്ടകൾ തിന്നുകയായിരുന്നു എന്ന് അറിഞ്ഞപ്പോൾ, ആദ്യം അമ്പരപ്പായിരുന്നു പിന്നീട് ചിരിതോന്നി. 

 ആ കത്തെഴുത്തിന്റെ അവസാനം എങ്ങനെ ആയി തീർന്നോ, ആവോ?



********************************* 

  9 

സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കെട്ടിഘോഷിപ്പ് കഴിഞ്ഞ ദിവസമാണ് ഞങ്ങൾ എല്ലാവരും കൂടി പൊന്മനയിൽ കടലുകാണാനായി പോയത്.
ലീഡറെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ഷാജഹാൻ ആയിരുന്നുവല്ലോ ഞങ്ങളുടെ ക്ലാസ്സിലെ എസ്.എഫ്. ഐ സ്ഥാനാർത്ഥി.
ഒരേയൊരു വോട്ടിനാണ്, എതിർ സ്ഥാനാർഥിയായ ശ്രീഹരിയോട് ഷാജഹാൻ തോൽക്കുന്നത്.
ഷാ ജഹാന്റെ കരച്ചിലും കണ്ണുനീരും കണ്ടു നിൽക്കുവാൻ കഴിഞ്ഞില്ല.
എന്റെ പിറകെ അവൻ കെഞ്ചി നടന്നതാണ്, ഒരു വോട്ടിനു വേണ്ടി.
എന്റെ വീട്ടിൽ വരുകയും, അമ്മയോടും അച്ഛനോടും നിർബന്ധിക്കുകയും ചെയ്തതാണ്.
അവനു അറിയാമായിരുന്നു, ഞാനവനു വോട്ട് കൊടുക്കില്ല എന്ന്.

എന്നെ എപ്പോഴും കളിയാക്കുന്നതിനോടുള്ള ദേഷ്യം, വോട്ടെടുപ്പിലും കാണിച്ചു.
അവൻ തോറ്റു.

തിരഞ്ഞെടുപ്പ് ആയതുകൊണ്ട് ട്യൂഷനും ഉണ്ടായിരുന്നില്ല.
അങ്ങനെയാണ് കൂട്ടുകാർ എല്ലാവരും കൂടി ഹരീഷിന്റെ വീട്ടിൽ ചെന്ന് കടത്തു കയറി പൊന്മനയിൽ ഇറങ്ങി, കടല് കാണാനായി പുറപ്പെട്ടത്.
സജിതയും സന്ധ്യയും നവനീതയും ഷാ ജഹാനും അവിനാഷും നാസീമ്മും ബൈജുവും പിന്നെ ഞാനും. 

മൈലാഞ്ചി പടർന്ന അവളുടെ കൈകളിൽ പടരുന്ന വിയർപ്പ്, സ്നേഹിതന്റെ സാമിപ്യം ആണെന്ന് ഞാൻ കളി പറഞ്ഞു.
മഷി പടർന്ന കണ്ണുകളിൽ പ്രണയത്തിന്റെ നീലിമ പടരുന്നതും അവളുടെയും അവന്റെയും ചുണ്ടുകൾ കഥപറയുന്നതും നോക്കി നിന്നു.
ആ യാത്രയിൽ ഏറെ സന്തോഷിച്ചതും സന്ധ്യയും അവിനാഷും ആവും.
പ്രണയം കൂടുകൂട്ടുന്ന നിമിഷങ്ങളിൽ ഇത്രയും നല്ലൊരു യാത്ര, അവർക്കിനി സാധ്യമാകുമോ എന്ന് ഉറപ്പില്ലല്ലോ.

വെയിലു പിൻവാങ്ങുന്ന വേളയിൽ...
തിരകളോട്, കടലമ്മയോടു യാത്ര പറഞ്ഞു.
തിരികെ നോക്കുമ്പോൾ, തീരത്ത് എഴുതി മുഴുപ്പിക്കാത്ത കുറെ പേരുകൾ അവശേഷിക്കുന്നു.
പതഞ്ഞു പൊങ്ങി ചീറിയടിക്കുന്ന തിരമാലകൾ, ആർത്തട്ടഹസിച്ചു തീരം പുൽകുമ്പോൾ, പൂഴിമണ്ണിൽ കൈവിരൽകൊണ്ട് എഴുതിയ  'ആമിനത്ത് അനൂഷ', എന്ന പേര് പൂരിപ്പിക്കാത്ത സമസ്യയായി നിന്നു.
കടലമ്മ കള്ളിയാണ് എന്ന് ഹരീഷ് എഴുതിയ പേരുമാത്രം തിരമാലകൾ മായ്ച്ചു കളഞ്ഞു.


പ്രണയം നിറമുള്ള കുടമാറ്റവും പൂരമായി പെയ്തിറങ്ങിയത് ഉള്ളിൽ പൊതിഞ്ഞുവെച്ച കടുംനിറമുള്ള നിനവുകൾ ആയിട്ടായിരുന്നു.
വിരഹത്തിന്റെയും വേദനയുടെയും സകലഭാവങ്ങളോടെയും മാറിമറിഞ്ഞ ആ വൈകുന്നേരം, ഇനിയും ആവർത്തിക്കണെ എന്ന പ്രാർത്ഥനയിൽ നിൽക്കെ, നാളത്തെ പുലരികൾ ആർക്കുവേണ്ടിയാവും പുനർജനിക്കുന്നത് എന്ന ചിന്ത ആശങ്കപ്പെടുത്തി.

സൂര്യബിംബം കടലിലേക്ക് ഇറങ്ങാൻ വെമ്പവേ, ഞങ്ങൾ കടവ് കടക്കാൻ, വള്ളത്തിൽ കയറി.

*************************************

  10 


കൂട്ടുകാരിയായ ശൈലജയെയും കൂട്ടി സ്‌കൂളിലേക്ക് പോകാമെന്നു കരുതിയാണ്, ആശ്രമത്തിനു പുറകിലുള്ള റോഡിലൂടെ പോയത്.
എന്തോ അവൾ അന്നത്തെ ദിവസം സ്‌കൂളിൽ വന്നില്ല.
സൈക്കിൾ മുന്നോട്ടു പോകുംതോറും ആ ഭാഗത്തെ വിജനത കൂടിവന്നു. പ്രേത്യേകിച്ചു തീപ്പട്ടി കമ്പനി പിന്നിടുന്ന റോഡിൽ.
ആ ഭാഗത്തെങ്ങും മാനോ മാൻജാതിയോ ഇല്ല.

പുറകിൽ നിന്നും ആമി എന്നുള്ള വിളി കേട്ടപ്പോൾ, അത് ഷംസു തന്നെ ആണെന്ന് തോന്നി.
തിരിഞ്ഞു നോക്കാതെ സൈക്കിൾ മുന്നോട്ടു ചവിട്ടി.
പിന്നാലെ വന്ന ഷംസു, എന്റെ സൈക്കിളിന്റെ പുറകിൽ പിടിച്ചു നിർത്തി.

അവൻ എന്ത് ചെയ്യാൻ പോകുകയാണ്, എന്താണ് അവന്റെ പടപുറപ്പാട്.
എന്റെ കൈകാലുകൾ വിറച്ചു.
പൗഡർ പൂശിയ മുഖത്ത് വിയർപ്പു തുള്ളികൾ പടർന്നു.

അവന്റെ കൈയ്യിൽ ഇരുന്ന ഒരു കടലാസ്സ് കഷ്ണം എന്റെ ബുക്കിനുള്ളിലേക്ക് തിരുകി വെച്ചു.
ശേഷം ഒന്നും മിണ്ടാതെ, തിരിഞ്ഞു പോലും നോക്കാതെ, അവൻ സൈക്കിൾ ചവിട്ടി പോയി.

സ്‌കൂളിലെ ആളൊഴിഞ്ഞ മൂലയിൽ വെച്ച്, ബുക്ക് തുറന്നു, അത് വായിച്ചു.

" എന്റെ ആമിക്കുട്ടിക്ക്, മോൾ നന്നായി പഠിക്കണം. ജോലിനേടാൻ വേണ്ടി പഠിക്കണം. മോളുടെ ഭർത്താവിന് വേണ്ടി പഠിക്കണം"

ആദ്യമായി കിട്ടിയ ആ പ്രേമലേഖനം രണ്ടാവർത്തി വായിച്ചു.
വരയിട്ട കടലാസിലെ വടിവൊത്ത അക്ഷരങ്ങൾ, ജീവവായുവിനായി പിടയുന്നു.
ആ അക്ഷരങ്ങൾ എന്താണ് പറയുന്നത് ?

പെട്ടന്ന് തന്നെ ആ കത്ത് ഞാൻ കീറിക്കളഞ്ഞു.
വൈകിട്ട് വീട്ടിലെത്തി, അമ്മയോട് കാര്യം പറഞ്ഞു.
അമ്മയുടെ പുന്നാര ഷംസുവിന്റെ മനസ്സിലിരിപ്പ് എന്താണെന്നു മനസ്സിലായല്ലോ?

വൈകിട്ട്, ഒന്നും  അറിയാത്തപോലെ, ഷംസു വീട്ടിലേക്ക് വന്നു.
അമ്മയുടെ കൂട്ടിവെച്ച ചോദ്യങ്ങൾക്കു, ഷംസു ഉത്തരം ഒന്നും പറയാതെ നിന്നു.
" ആരാടോ എന്റെ ഭർത്താവ്? താൻ കുറെനാളായല്ലോ തുടങ്ങിയിട്ട്, അതും ഇതും ഒക്കെ പറയാൻ. നിർത്തിക്കോണം ഇതിപ്പോൾ ഇവിടെ."
ആത്മാർത്ഥമില്ലാത്ത എന്റെ ശകാരങ്ങൾ, അയാളെ വീണ്ടും വിഷമിപ്പിച്ചിരുന്നിരിക്കണം.
ഒന്നും പറയാതെ, സൈക്കിൾ തിരിച്ചു അയാൾ പോയി.
അതിനു ശേഷം ഒരിക്കലും ഷംസു ഞങ്ങളുടെ വീട്ടിൽ വന്നിട്ടില്ല.
പ്രണയനിരാസവും അവഗണനയും മാത്രം ആയിരുന്നു ഞാനയാൾക്ക് നൽകിയത്.
പലകുറി, എന്നോടുള്ള അയാളുടെ ഇഷ്ടം വെളിപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്, ഞാനപ്പോഴല്ലാം ഒഴിഞ്ഞു മാറിയിട്ടെ ഉള്ളു.


*************************
11 


പരീക്ഷഭാരം ഒഴിഞ്ഞ ആ വൈകുന്നേരം ഞങ്ങളെല്ലാം വീട്ടിൽ ഒത്തുകൂടി.
സജിതയും സന്ധ്യയും അനിതയും ഷാ ജഹാനും നാസീമ്മും ശ്രീഹരിയും ബൈജുവും.
അതായിരുന്നു എന്റെ കല്യാണത്തിന് മുൻപുള്ള ഞങ്ങളുടെ ഏവരുടെയും കണ്ടുമുട്ടൽ.

അന്ന്, കല്യാണത്തിന് വിളിച്ചപ്പോൾ, വരാതിരുന്ന, എന്റെ പ്രിയപ്പെട്ട സന്ധ്യയെ ഇപ്പോൾ കാണാൻ പറ്റുമോ? 
ശബ്‌നം കൊണ്ടുവരാറുള്ള ആ വൈലറ്റ് നിറമുള്ള പഴങ്ങൾ കഴിക്കാൻ, വർഷങ്ങൾക്കു ശേഷം സാധിക്കുമോ, അവളെ കാണുവാൻ കഴിയുമോ ?
എന്റെ പേര് വിറ്റു ഭക്ഷിച്ച ഷാ ജഹാൻ, ഇനിയെങ്കിലും ആ സ്‌കൗട്ട്കാരനെ വിമോചിപ്പിക്കുമോ?

ഓർമ്മകളുടെ മാവിൻ ചുവട്ടിൻ കുറച്ചു നേരം ഇരിക്കണം!
പൈപ്പ് റോഡിലൂടെ ജുനൈദിനും നിരഞ്ജനും അജ്മൽ അഹമ്മദിനും നാസറിനും സതീഷിനും ഒപ്പം നടക്കണം!
ആശ്രമത്തിനു കിഴക്കു വശത്തെ ഇലഞ്ഞിപ്പഴം പറക്കണം, കാർത്തിയാനി കാവിലെ മഞ്ഞനിറമുള്ള കാട്ടുപഴവും പറക്കണം!
കളി പറഞ്ഞു, കഥ പറഞ്ഞു വീണ്ടും നടക്കണം!
ഏവരുമൊപ്പം വീണ്ടും കടത്തിറങ്ങി കടലുകാണാൻ പോകണം!

നിരഞ്ജനെ ഫോണിൽ വിളിച്ചു, 'ഓർമ്മകളുടെ മാവിൻചുവട്ടിലേക്ക്' പോകുന്ന കാര്യം ഉറപ്പിച്ചു.
മാലിയിൽ നിന്നും അവനും വരാതിരിക്കില്ല. ചിറക്കൽ ശ്രീഹരിയുടെ ആരാധകനായ നിരഞ്ജന് എങ്ങനെ ഈ ചാന്ദ്രമാസത്തിലെ തിരുവാതിര ഉത്സവം ഒഴിവാക്കാൻ കഴിയും.

No comments:

Post a Comment

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...