Sunday, June 18, 2017

ശങ്ക

കുത്തനെ ഉള്ള പാലത്തിന്റെ കയറ്റം കയറുമ്പോഴാണ്, സൈക്കിൾ വലത്തോട്ട് മറിയുന്നത്.
സൈക്കിളും ഒപ്പം ഞാനും മറിഞ്ഞു മലർക്കെ വീണത്, പാലത്തിന്റെ അത്രയും പൊക്കത്തിൽ നിൽക്കുന്ന മഞ്ഞപ്പൂവ് വിരിഞ്ഞു നിൽക്കുന്ന മരച്ചില്ലകളുടെ മുകളിലേക്കാണ്.
ആ വീഴ്ചയുടെ ആഘാതത്തിൽ തന്നെ ഞാൻ മരിച്ചിരുന്നു.


ഇപ്പോൾ ശരീരവും ജീവിതവും മറ്റൊരു ലോകത്താണ്.
ആശുപത്രി എന്ന്  തോന്നിക്കുന്ന കെട്ടിടത്തിലെ ഒരു മുറിയിൽ എന്നെ കൂടാതെ മറ്റു മൂന്ന് പേരും കൂടിയുണ്ട്.
ഒരു കട്ടിലിൽ കിടക്കുന്നതു സതീശേട്ടൻ ആണോ ?
ഗ്രൗണ്ടിൽ നടക്കാൻ വരാറുള്ള സതീഷേട്ടൻ.
മറ്റൊരാൾ, വീടിനു കിഴക്ക് പുതുക്കാട് ഗ്രാമത്തിൽ നിന്നുമുള്ള ചെറുപ്പക്കാരനായ ചേട്ടൻ ആണ് 
പേരറിയില്ല എങ്കിലും, ആളിനെ നല്ലതുപോലെ കണ്ടുപരിചയമുള്ളതാണ്.
കൂർത്ത മീശയും, അലസമായി കിടക്കുന്ന നീണ്ടമുടിയും, മുണ്ടും ഉടുത്തു സൈക്കിളിൽ സഞ്ചരിക്കുന്ന ആ ചേട്ടനെ, ഏറെ കണ്ടുപരിചയം ഉണ്ട്.

അദ്ദേഹമാണ് എന്നെ ആ ആശുപത്രി കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ഇറക്കിയത്.
"ഇനി നമ്മൾ പോകുന്നത് വേറെ ഏതോ ലോകത്തേക്കാണ്.
ഇനി അവിടെ ആണ് നമ്മുടെ ജീവിതം."
ആ ചേട്ടൻ അങ്ങനെ പറയുമ്പോഴും,  അയാളുടെ കാര്യം ഉറപ്പിലായിരുന്നു. പുള്ളിക്ക് ഡെങ്കി പനി ആയിരുന്നുവെങ്കിലും
മരിച്ചോ ഇല്ലിയോ എന്നുള്ളത് അയാൾക്കും നിശ്ചയമില്ല.
മരിച്ചവർക്ക് മാത്രമാണ് അടുത്തലോകം ഉള്ളത്, ആ ചേട്ടൻ പറഞ്ഞുകൊണ്ടിരുന്നു.

പക്ഷെ ഞാൻ വളരെ സന്തോഷവാനായിരുന്നു.
എന്നെ ഒരുകാര്യങ്ങളും അലട്ടിയിരുന്നില്ല. ലോകദുഃഖങ്ങളൊന്നും എനിക്കില്ലായിരുന്നു.
കാരണം പാലത്തിൽ നിന്നും വീണപ്പോൾ തന്നെ ഞാൻ മരിച്ചിരുന്നല്ലോ.
എന്റെ മുൻജന്മത്തെ നാട്ടിലെയോ വീട്ടിലയോ കാര്യങ്ങൾ ഒന്നും എന്റെ ചിന്തകളിലേക്കും ആലോചനകളിലേക്കും വന്നില്ല.
ഞാൻ പൂർണ സന്തോഷവാനായിരുന്നു.
പഴയ ലോകത്തു നടക്കുന്ന കാര്യങ്ങൾ ഒന്നും എന്നെ ബാധിക്കുന്നതെ ഉണ്ടായിരുന്നില്ല.
ഞാൻ വളരെ സ്വതന്ത്രൻ ആയിരുന്നു 

ആ ചേട്ടനോടാപ്പം, കെട്ടിടത്തിൽ നിന്നും പുറത്തേക്കിറങ്ങി, റോഡുവക്കിലേക്ക് വന്നു.
അടുത്ത ലോകത്തേക്ക് പോകാനുള്ള ബസ്  അതുവഴിയാണ് കടന്നുപോകുന്നത്.
റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് ഓർത്തത്, ഇത് എനിക്ക് പരിചയമുള്ള സ്ഥലമാണല്ലോ.
ഇത് മാലിയല്ലേ ? മാലിദ്വീപല്ലേ?
പ്രെസിഡെന്റിന്റെ ഓഫീസിൽ നിന്നും പഴയ കൊട്ടാരത്തിലേക്ക് പോകുന്ന വഴിയുടെ മൂലയിൽ ആണ് ഞങ്ങൾ നിൽക്കുന്നത്.
അവിടെ അങ്ങനെ നിൽക്കുമ്പോഴാണ്, മൂത്രശങ്ക ഉണ്ടാകുന്നത്.
ബസ് വരാൻ ഇനിയും ഇരുപത് മിനിട്ടു ഉണ്ട്.
ഞാൻ മൂത്രമൊഴിക്കാൻ പോയാൽ, ബസ്സ് കിട്ടാണ്ടുപോകുമോ ?
ഞങ്ങൾ പരസ്പരം ചോദിച്ചുവെങ്കിലും, മൂത്രമൊഴിക്കാനായി പോയി.

ഈ കാണുന്നതൊന്നുമല്ല ജീവിതം എന്നത് സെമിറ്റിക് മത സങ്കല്പവും വിശ്വാസവും ആണ്.
പരലോകത്തെ സുഖശീതള പുണ്യ ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് ഓരോ വിശ്വാസിയും ജീവിക്കുന്നത്.
ഇഹലോക  ജീവിതചര്യകൾ തന്നെ ആ പരലോക, മരണാന്തര ജീവിതത്തിലേക്കുള്ള ടിക്കറ്റുകൾ ആണ്.
മൃത്യനന്തരം വിധിപറയുമെന്നും അവിടെ ഏവരും സമന്മാരായിരിക്കുമെന്നും അന്ന്, ആ വിധിമുഹൂർത്തത്തിൽ ഇഹലോകത്തു ചെയ്തുകൂട്ടിയ ദൈവവിരുദ്ധ പ്രവർത്തികൾക്ക്, പ്രവാചകചര്യകളിൽ നിന്നുമുള്ള വ്യെതിചലനങ്ങൾക്കു, പിതാവിനോ പുത്രനോ വിരുദ്ധമായി ചിന്തിക്കുന്നതിനൊക്കെ ഉത്തരം പറയണമെന്നും, അവിടെ ആ വിധി അനുസരിക്കാൻ ഓരോരുത്തരും ബാധ്യസ്തർ ആണെന്നും ആണ് സെമിറ്റിക് മത സങ്കൽപ്പങ്ങൾ.

ഈ മാലി ജീവിതം, എന്റെ ആദ്യ ജന്മമോ അതോ അത്തരം ഒരു വിധി പറഞ്ഞതിന് ശേഷമുള്ള രണ്ടാം ജന്മമോ ?

കലശലായ മൂത്രശങ്ക കാരണം ചിന്തകളെ പിടിച്ചുനിർത്തേണ്ടി വന്നു.
ഉറക്കം ഉണർന്ന്, മൂത്രപ്പുരയിലേക്ക് പോയി.  

Sunday, June 4, 2017

റോഥ


            1 

പ്രവാസജീവിതത്തിന്റെ ശരത്ക്കാലമാണ് മാലിദ്വീപിലൂടെ കഴിഞ്ഞുപോകുന്നത്.
ജന്മനാട്ടിലേക്കുള്ള കാലത്തിന്റെ അനിവാര്യമായ തിരിച്ചുപോക്ക് നിശ്ചയിച്ചിരിക്കുന്ന സെപ്റ്റംബറിലേക്ക് എത്തിപെടുവാൻ, നടപ്പ് റമളാൻ മാസവും കഴിഞ്ഞാൽ, അധിക നാളുകളില്ല. ഇല കൊഴിയുന്നതുപോലെ, ഓരോ ദിവസവും ആഴ്ചകളും മാസങ്ങളും പിന്നിടുന്നതും നോക്കിയിരിക്കുകയാണ് ഞാൻ.

പരിശുദ്ധ റമളാൻ കടന്നുപോകുന്ന ഈ പുണ്യമാസം, എന്തുകൊണ്ടാണ് അശ്വതിനു പ്രിയപ്പെട്ടതായി തോന്നുന്നത്.

അത് മറ്റൊന്നും കൊണ്ടല്ലാ, ഞാനും വ്രതത്തിലാണ്!
എന്റെ വ്രതം, പ്രായോഗിക ഇസ്ലാമിക ജീവിത രീതികളോട് എത്രമാത്രം നീതിപുലർത്തുന്നു എന്നറിയില്ല!
സുന്നത്ത് ചെയ്യാത്ത, അഞ്ചു നേരവും നിസ്കരിക്കാത്ത, അള്ളാഹു മാത്രമാണ് നാഥൻ എന്ന് ഉച്ചരിക്കാതെ ഒരാൾക്ക് എങ്ങനെ നോമ്പ് അനുഷ്ഠിക്കാൻ കഴിയും?
അങ്ങനെ അനുഷ്ഠിക്കുന്ന നോമ്പുകൾ സ്വീകരിക്കപെടുമോ?
അത്തരം സംശയങ്ങൾ ഉള്ളിൽ കടന്നുകൂടുമ്പോഴും, അതിൽ അധികം ശ്രദ്ധിക്കാതെ, കൂട്ടത്തിൽ കൂടി, ഓരം ചേർന്നാണ് ഞാനും നോമ്പ് കാലത്തിലേക്ക് കടന്നത്.

ഈ ദിവസം വരെയും,സുബ്ഹിക്ക് മുൻപ് ഉണർന്ന്, ദേഹശുദ്ധി വരുത്തി, ആവിശ്യത്തിന് വെള്ളവും ലഘു ഭക്ഷണവും കഴിച്ചു കിടക്കും.
അങ്ങനെ കിടക്കും മുൻപ് മനഃപാഠമായ ബിസ്മി ചൊല്ലാനും  മനസ്സിൽ പ്രാർത്ഥിക്കാനും മറക്കാറില്ല.
കൂടാതെ, സുഹൃത്തു പറഞ്ഞു തന്ന നോമ്പിന് മുന്നോടിയായുള്ള അറബിഭാഷയിലെ അർത്ഥന ഏറ്റുചൊല്ലാറുമുണ്ട്.

ഏറ്റവും അതിശയകരമായി തോന്നിയത്, റമളാൻ തുടങ്ങിയിട്ട് ഇന്ന് വരെയും ആരുടേയും പ്രേരണകൾ ഇല്ലാതെ, ഒരു അലാറത്തിന്റെയും സഹായം ഇല്ലാതെ അതികാലത്തു ഉണരുന്നു എന്നുള്ളതാണ്.
ഗ്രൗണ്ടിൽ പോകാനായി അലാറം വെച്ചുകിടക്കുമ്പോൾ, അതിൽ  തീർച്ചപ്പെടുത്തിയിരിക്കുന്ന 'ഗരുഡ ഗമനാ' എന്ന ഗാനാലാപനം പോലും കൃത്യമായി കേട്ട് ഉണരാറില്ല. അവിടെയാണ് അലാറമില്ലാതെ ഉണരുന്ന ഈ വ്രതമുഹൂർത്തങ്ങൾ പ്രേത്യകതയായി മാറുന്നത്.

പണ്ടപ്പൊഴോ പള്ളിയുടെ ഭാഗമായിരുന്ന സ്ഥലത്താണ് ഓഫീസ് പ്രവർത്തിക്കുന്നത്.
ഓഫീസ് കെട്ടിടം നിർമ്മിക്കാനായി കുഴിയെടുക്കുമ്പോൾ മണ്ണടിഞ്ഞ മയ്യത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിയിട്ടുണ്ടായിരുന്നുവത്രെ.
ഓഫീസിലെ സ്വദേശി ഉദ്യോഗസ്ഥരുടെ സംസാരങ്ങളിൽ ജിന്നും ഭയവും എപ്പോഴും ചർച്ചയാവാറും ഉണ്ട്. ആ കെട്ടിടത്തെ മൂടിക്കിടക്കുന്ന നിഗൂഢതയിൽ നീലക്കണ്ണുകളും നിഴലും അശരീരികളും ആകാരമില്ലാത്ത സംഗീതങ്ങളും പലരെയും ഭയപെടുത്തിയിട്ടുണ്ടെന്നുള്ള കാര്യം, അതിശയകരമായി പറയുകയും, അതൊക്കെ എന്നെ വിശ്വസിപ്പിക്കാനും ശ്രമിക്കാറുണ്ട്. 

പരിശുദ്ധ ഖുർആൻ സൂക്തങ്ങൾ രേഖപ്പെടുത്തിയ ചുമരുകളും റുഗിയാ ദുവായിൽ മുഖരിതമായ അന്തരീക്ഷവുമാണ് ഓഫീസിലെ പകലുകൾ.
ഇപ്പോൾ പള്ളിയും ഓഫീസും തമ്മിൽ ഒരു മതിൽ കെട്ടിടത്തിന്റെ അകലമെ ഉള്ളു. 
പള്ളിയെന്ന് കൃത്യമായി പറയാൻ കഴിയുമോ എന്നറിയില്ല എങ്കിലും, വലിപ്പത്തിന്റെ കാര്യത്തിൽ കേരളീയ സാഹചര്യങ്ങളിലെ തൈക്കാവുമായി ഏറെ സാമ്യം ഉണ്ട് ഈ ആരാധനാലയത്തിന്.

ഞാൻ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നില്ല എങ്കിലും, ഈ പള്ളിയിൽ നിന്നും ഉയിർക്കുന്ന ളുഹ്‌റും അസറും  മഗ്‌രിബും മിക്കപ്പോഴും ഇശാഅ്‌‌ പ്രാർത്ഥനകളും ശ്രവിക്കാറുണ്ട്.
അല്ലെങ്കിൽ, ഓഫീസ് വേളകളിലെ സമയ നിർണയത്തെ സ്വാധീനിക്കുന്ന ഘടകം തന്നെയാണ് ഓരോ അധാനും (പ്രാർത്ഥനകളും).
പ്രാർത്ഥനകളിൽ പങ്കെടുക്കാതെ പ്രാർത്ഥനകളുടെ ഭാഗമാകുന്നതാണു ജോലിയും ജീവിതവും.അതുകൊണ്ടുതന്നെ തനതു പ്രാർത്ഥനകളിൽ പങ്കെടുത്തില്ലാ എന്നത് ഒരു കുറവായും തോന്നുന്നില്ല.
ജീവിതം തന്നെ പ്രാർത്ഥനകൾ ആകുമ്പോൾ, അതിലും മഹത്തരമായ ഒരു അർത്ഥന വേറെ എന്തുണ്ട് ?



**************************************

 2 


"ആഹൂധു ബില്ലാഹി മിന ശ്യ്താനിറജീം 
ബിസ്മില്ലാഹി രഹ്മാനിറഹീം 
അല്‍ഹംധുലില്ലാഹ് "

ഈ നാടുമായിട് എനിക്ക് മുൻകാല ബന്ധം ഉണ്ടായിരുന്നതുപോലെ!
ഇസ്ലാമിക സംസ്കാരവുമായി അടുത്തിഴപഴകിയിരുന്നോ ?
ശ്രീ എം. പറയുന്ന പൂർവ്വജന്മ കഥകൾ പോലെ,  കഴിഞ്ഞ ജന്മത്തിൽ ഞാനൊരു മാലൈദേശവാസി ആയിരുന്നോ?

പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ദക്ഷിണ പടിഞ്ഞാറേ ഏഷ്യയിലെ ബുദ്ധ രാജ്യമായിരുന്ന മാലിദ്വീപിനെ മോറോക്കൻ സഞ്ചാരിയായ ഇബ്ൻ ബദൂത്തയും മറ്റു അറേബ്യൻ കച്ചവടക്കാരും ചേർന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുന്നത്.  അന്നത്തെ സോമവംശ  രാജാവായിരുന്ന ധോവമി കലമിഞ്ഞ സിരി തിരിബുവന ആദിത്ത മഹാ രാദുൻ, സുൽത്താൻ മുഹമ്മദ് ബിൻ അബ്ദുള്ള എന്ന  പേര് സ്വീകരിക്കുകയും ആശയപ്രചാരണത്തിനായി രാജ്യത്തെ എല്ലാ ദ്വീപുകളും സന്ദർശിച്ചു, ഏവരെയും ഇസ്ലാമിലേക്ക് മതം മാറ്റുകയും അവിടെയെല്ലാം പള്ളികൾ  സ്ഥാപിക്കുകയും ചെയ്തു. ഒരു വെള്ളിയാഴ്ച്ചയിലെ ജുമാ നമസ്‌കാരവും കഴിഞ്ഞു, ഹജ്ജ് കർമ്മത്തിനായി മക്കയിലേക്ക് കപ്പലിൽ പുറപ്പെട്ട സുൽത്താന്റെ തിരോധനത്തെക്കുറിച്ചും,ശിഷ്ടജീവിതത്തെക്കുറിച്ചും ചരിത്ര രേഖകളിൽ ഒരു ശേഷിപ്പും ഇല്ല. എങ്കിലും 1150 കളിൽ തുടങ്ങിയ ഇസ്ലാമിക സാംസ്കാരം മാറ്റങ്ങൾക്കു വിധേയമാകാതെ ഇപ്പോഴും തുടർന്നുപോരുന്നു.


മിക്കപ്പോഴും ഇസ്ലാമിക ബിംബങ്ങള കൈയ്യിൽ കരുതാറുണ്ട്!
കൂടുതലും മറ്റൊരാളെ അഭിവാദ്യം ചെയ്യുന്ന സമയത്താവും ഉപയോഗിക്കാറ്.
തദ്ദേശ സുഹൃത്തുക്കളോട് ചേർന്ന് നിൽക്കുകയും അവരെ അഭിസംബോധന ചെയ്യുകയുമാവാം എന്നതുമാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. 
പൊളിറ്റിക്കൽ മതത്തിന്റെ  തരംതിരിവുകളിൽ അകറ്റിനിർത്തിയിരിക്കുന്ന കാഫിറുകളോ മുശ്‌രികളോ ഇസ്ലാമിനെ ആശ്ലേഷിക്കുന്നതു പ്രോത്സാഹിപ്പിക്കേണ്ടത് ആണെന്നാണല്ലോ നവനയം.

ഒന്നും എന്തെങ്കിലും ഒരു ആവേശത്തിനോ ആരുടെയെങ്കിലും സ്വാധീനത്താലോ അല്ലെങ്കിൽ എന്തെങ്കിലും പ്രതിലോമ താല്പര്യങ്ങൾക്കുവേണ്ടിയോ ആയിരുന്നില്ല.
ഒരു സത്യമുണ്ടെന്നും, ആ സത്യത്തിലേക്ക് എത്തുവാൻ ആളുകൾ പലവഴികൾ തിരഞ്ഞെടുക്കുന്നുമെന്നുള്ള നിക്ഷ്പക്ഷ ബോധമാണ് എപ്പോഴും മനസ്സിൽ സൂക്ഷിക്കാറ്.
ആരെയും തള്ളിപറയാതെ, എന്റേതു മാത്രമാണ് വലിയത് എന്നു പറയാതെ, നല്ലതു എന്നു തോന്നുന്നതിനെ ഉൾക്കൊള്ളുകയും, ബുദ്ധിമുട്ടുള്ളതിനെ തള്ളിക്കളയുകയും ചെയ്യുക എന്നതാണ് പിന്തുടരുന്ന മാതൃക.

ആ പറയുന്നത് എന്താണെന്നു അറിയാൻവേണ്ടി കുറിച്ചിട്ടു, പിന്നെ അതു മനഃപാഠം ആയി.
ഓഫിസിൽ എത്തുന്ന ഏറ്റവും അടുത്തറിയാവുന്ന മാലെ സുഹൃത്തുക്കളോട്  പലപ്പോഴും ഇസ്ലാമിക അഭിവന്ദനം അനുവർത്തിക്കാറുണ്ട്.
അവർക്കറിയാം ഞാൻ ഒരു ബേറുമിയാ (വിദേശി) ആണെന്നും അവരുടെ വിശ്വാസ സംഹിതകൾക്കു വിരുദ്ധമായ ചിന്തകളുള്ള ആളാണെന്നും. എങ്കിലും ഞാൻ അവരെ അഭിസംബോധന ചെയ്തു തുടങ്ങുമ്പോൾ ഞങ്ങൾ  രണ്ടുപേർക്കിടയിലെ  ദൂരം വളരെ നേർക്കുന്നുവെന്നും ബന്ധം ഊഷ്മളമാകുന്നുവെന്നും മനസിലാക്കുന്നു.

ചിന്തിക്കുമ്പോൾ മനസ്സ് ചെന്നു ഉടക്കുന്നത് ശ്രി. എമ്മിന്റെ ആത്മകതയിലേക്കാണ്.
ആ പുസ്തകത്തിന്റെ സ്വാധീനം എന്റെ ചിന്തകളിലും പ്രവർത്തികളും മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. 

തിരിഞ്ഞു നോക്കുമ്പോൾ,അത് ശരിയാണൊന്നു തോന്നിപോകും! 
സുഗന്ധം വിതറുന്ന അറേബ്യൻ കഥകളുടെ സാംസ്കാരിക പരിസരം.

ഞാൻ എന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുസ്ലിം ഭൂരിപക്ഷ പ്രദേശത്തോ അല്ലെങ്കിൽ സമുദായത്തിന് മേൽക്കോയ്മ ഉള്ള സ്ഥലത്തോ ആയിരുന്നില്ല. എന്നുമാത്രമല്ല എന്റെ സ്കൂളിൽ അമുസ്ലിങ്ങൾ ആയിരുന്നു കൂടുതലും എന്ന്, ഇപ്പോൾ ഇങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ  മനസിലാവുന്നു. പക്ഷെ എന്നോടപ്പം  ശ്യാമും  ലാലു അലെക്സും ഷിബുവും ബാബുക്കുട്ടനും ഒക്കെ ഉണ്ടായിരുന്നിട്ടും ആദ്യം സുഹൃത്തായതും അടുത്തിരുന്നതും മുഹമ്മദ് യഹിയാ ആയിരുന്നു. ഈദിനും പെരുന്നാളിനും അവന്റെ വീട്ടിൽ അരിപത്തിരയും ബിരിയാണിയും കഴിക്കാൻ പോയതും ഇപ്പോഴും മധുര ഓർമ്മകളും ആണ് 

തെരഞ്ഞെടുപ്പ് രാഷ്ട്രീയ വാർത്തയും വിശകലനങ്ങളും അതിലുപരി വർത്തമാനകാല രാഷ്ട്രീയ സംഭവ വികാസങ്ങളും എത്രമാത്രം ജാതീയമായി നോക്കുന്നു എന്നുള്ളത് ഒരു പുതു അറിവൊന്നുമല്ല..ബാലകൃഷ്ണ മാമന് വേണ്ടി പത്രം വായിച്ചു തുടങ്ങിയ അപ്പർ പ്രൈമറി കാലം മുതലേയുള്ള അനുഭവമാണത്.
അതുകൊണ്ടുതന്നെ, മടുപ്പിക്കുമെങ്കിലും, ഒരു ആശയത്തെ അടുത്തറിയുന്നതിനു, അതിന്റെ കാമ്പിലേക്കു ഇറങ്ങി ചെല്ലാം എന്നു തന്നെ കരുതുന്നു.

പന്മന ഒരു മുസ്ലിം ഭൂരിപക്ഷ സ്ഥലമാണ്.
അവിടെയാണ് ഞാൻ ആറാം ക്ലാസ്സ് മുതൽ പഠിച്ച ശ്രീ ബാലഭട്ടാരക വിലാസം സ്‌കൂൾ ഉള്ളത്.
ഇസ്ലാമിക സാംസ്‌കാരിക ചുറ്റുപാടുകളും,ഒപ്പം മധ്യ പൂർവേഷ്യൻ സാമ്പത്തിക സാഹചര്യങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന കുടുംബങ്ങളിൽ നിന്നുമുള്ള പഠിതാക്കളാണ് ആ സ്‌കൂളിൽ കൂടുതലും ഉള്ളത്. 
ക്‌ളാസിൽ ഉണ്ടായിരുന്ന ഒരു ജയകൃഷ്ണനെ എനിക്ക് ഓർമിക്കാൻ കഴിയും. എന്റെ ഓർമ്മക്കുറവിനെ മാപ്പു പറഞ്ഞു രക്ഷപെടുന്നില്ല എങ്കിലും,  സമാനമായ മറ്റൊരു പേരുകാരേയും പെട്ടെന്ന് ഓർത്തെടുക്കാൻ പറ്റുന്നില്ല. എന്റെ സുഹൃത്തുക്കൾ മത്തായി നുജൂംമും, ഗായകൻ  ഷെരീഫും, നിസാമും, വാപ്പാ സിയാദും,കൊടിലാൻ ഷിബുവും നാസിമും ജാഫറും, എന്റെ ക്ലാസ്സിൽ അല്ലാതിരുന്ന അനീഷ് അഹമ്മദും നജൂമും നാസറും  ഒക്കെ ആയിരുന്നു.
അവരുടെ ഇടയിൽ സതീഷും ദിലീപും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും സൗഹൃദം കൂടുതലും ആദ്യം പറഞ്ഞവരുടെ ഒപ്പം ആയിരുന്നു. സ്‌കൂളിൽ ആദ്യം പരിചയപ്പെട്ട സിമി എന്നോട് ചോദിച്ചത്, നീ മുസ്ലിം അല്ലെ എന്നാണ്, കാഴ്ചയിൽ ഞാനൊരു മുസ്ലിം വ്യെക്തിത്വം പ്രകടിപ്പിക്കുന്നുണ്ടോ ?

ആ ചോദ്യം പലപ്പോഴും ഉയർന്നിട്ടുണ്ട്, പ്രേത്യേകിച്ചു ഇങ്ങ് മാലിയിൽ എത്തിയപ്പോൾ പലരിൽ നിന്നും. ഓഫീസിലെ ആദ്യ ദിവസങ്ങളിൽ തന്നെ പിന്നീട് നല്ലൊരു സുഹൃത്തായ മാലി സ്വദേശി ഗീമ അലിയാണ് ചോദ്യച്ചതു, നിങ്ങൾ മുസ്ലിം ആണോ എന്ന്. അല്ലാ എന്ന് വിനയത്തോടെ പറയുമ്പോൾ, എന്തുകൊണ്ട് ആയിക്കൂടാ എന്നായിരുന്നു സ്നേഹത്തോടെയുള്ള മറുചോദ്യം.

അപരൻ മുസ്ലിം ആണെന്ന് അറിയുന്നത് ചോദ്യകർത്താവിനു സന്തോഷം നൽകുന്ന വാർത്തയാണ് എന്നു പലപ്പോഴും മനസ്സിലായിട്ടുണ്ട്.

ക്രമപ്പെടുത്തി, വെട്ടിയൊതുക്കിയ താടിരോമങ്ങൾ നിറഞ്ഞ എന്റെ മുഖത്തു നിന്നും ഒരു ഇസ്ലാമിക ഛായാചിത്രം വായിച്ചെടുത്തത് ബോസ്സിന്റെ രണ്ടാമത്തെ ഭാര്യയാണ്. മേഡം ആണ് പറഞ്ഞത്, ഇപ്പോൾ കണ്ടാൽ ഒരു മുസ്ലിം മുഖമാണ് അശ്വതിന്റേത് എന്ന്! ഇതുവരെയും, താടിരോമങ്ങൾ വളർത്തുന്നത്, തലമുടി വളർത്തുന്നത് ഇഷ്ടമല്ലാത്തതുപോലെയുള്ള ഒരു അസഹിഷ്ണുത ആയിരുന്നു. അതുകൊണ്ടു തന്നെ താടിരോമങ്ങൾ വളർത്തുന്നത്  ശീലവും ആയിരുന്നില്ല. 
അത് എന്റെ പുതിയ താടി രീതികൊണ്ടാണോ മേഡം എന്ന ചോദ്യത്തിന്, അല്ലാ എന്നായിരുന്നു മറുപടി.
കൃത്യമായ ഉത്തരം  പറയാതെ മേഡം ഒഴിഞ്ഞുമാറിയത് മറ്റൊരു ചോദ്യവും ചോദിച്ചുകൊണ്ടായിരുന്നു, "അശ്വത്, എന്തുകൊണ്ട് ദീനിനെ ആശ്ലേഷിച്ചുകൂടാ ?"

ഓഫീസിലെ പലരും അങ്ങനെ ചോദിച്ചിട്ടുണ്ടെങ്കിലും, വളരെ ആത്മാർഥമായി ചോദിച്ചത് ഷീസാ ഷൗഗീ ആണ്.അവളുടെ അവിവാഹിതയായ ചേച്ചി, ശസ്‌ന ഷൗഗിയെ കല്യാണം കഴിക്കാമോ എന്നും, അതിനായി സുന്ന സ്വീകരിക്കാമോ എന്നും ആയിരുന്നു അവളുടെ ചോദ്യം.
അവിടെയും എന്റെ ഉത്തരം പുഞ്ചിരിയിൽ ഒതുക്കി ഒളിച്ചുനിന്നു.


നിസ്സഹായതയും നിർവികാരതയും ആത്മ മിത്രങ്ങൾ ആയിരുന്ന ഒരുകാലത്ത്, ആവിശ്യപെടാതെ പോലും, ജീവിതത്തിന്റെ പുതിയ വാതായനം തുറന്നു തന്നത് മുസ്ലിമായ നിയാസ് അബ്ദുൽ ഖരീം ആണ്. മാലിയിലേക്കുള്ള മാർഗ ദീപം അദ്ദേഹമായിരുന്നു. ശേഷം, ഇപ്പോഴത്തെ ഈ ഓഫീസിലേക്ക് വഴികാട്ടിയായതും മറ്റൊരു മുസ്ലിം വിശ്വാസിയായ ഷിനാജ് റഹ്‌മാൻ ആണ്.
അവരാരും ഞാനൊരു അമുസ്ലിം ആയതുകൊണ്ട് സഹായിച്ചതല്ലാ.അവരുടെ സ്നേഹവായ്പ്പ് എനിക്ക് കിട്ടുന്നതിൽ മതം ആയിരുന്നില്ല ഘടകം, പക്ഷേങ്കിലും എന്റെ മാർഗം തെളിച്ചുതന്നവരിൽ മുത്തുറസൂലിന്റെ പാദപിന്തുടരുന്നവരായിരുന്നു കൂടുതലും.
അതു യാദൃശ്ചികമായി സംഭവിച്ചതാണോ ?
അല്ലാ ...അല്ലാ ...എന്നു തന്നെ മനസ്സ് പറയുന്നു.

കടൽ വെള്ളത്തിനും കണ്ണീരിനും ഉപ്പുരസം നൽകിയ ഹിക്ക്മതിനെ പരമ കാരുണ്യവാന്റെ സ്നേഹം എന്നു തന്നെ ആണ് വിളിക്കുന്നത്.


**************************************
   3  


ശരീരാകൃതിയെ ക്രമപ്പെടുത്തുക എന്നതായിരുന്നു, റമളാൻ നോമ്പിന്റെ ഭാഗമാകണം എന്നുള്ള ഉദ്ദേശത്തിന്റെ ആദ്യ താല്പര്യം.
ആഹാരം കുറച്ചു, ലഘു കായികാഭ്യാസത്തിലൂടെ  സെപ്റ്റംബർ മാസത്തിനു മുൻപ് ശരീര ഭാരം,പത്തുകിലോ എങ്കിലും കുറക്കണം എന്നതായിരുന്നു ലക്ഷ്യം.
അതൊരു അസാധ്യമായ കാര്യം അല്ലാ എന്ന് മനസ്സിലാക്കി മുന്നോട്ടു പോകുമ്പോഴാണ്, ഓഫീസ് ജോലിയിലെ സംഘർഷങ്ങളും തടസ്സങ്ങളും എന്റെ ലക്ഷ്യത്തിലേക്ക് എത്തുന്നതിൽ പ്രഹേളികൾ ആയി മാറുന്നു എന്ന് തിരിച്ചറിയുന്നത്. അനിയന്ത്രിതമാകുന്ന മാനസിക സമ്മർദ്ദം, മനസ്സിനെ തളർത്തുക മാത്രമല്ല, ശരീര ഭാരത്തെ കൂട്ടുകയും ചെയ്തു.

മുൻകാല റമളാൻ അനുഭവങ്ങളിൽ, ഇവിടെ മാലിയിൽ ഹോട്ടലോ റെസ്റ്റോറന്റോ ഒന്നും പകൽ സമയങ്ങളിൽ തുറക്കാറില്ല.പൊതു ഇടങ്ങളിലെ  ഭോജനവും നിഷിദ്ധമാണ്.അതുകൊണ്ടു തന്നെ പലപ്പോഴും ബിസ്കറ്റോ മറ്റോ ആരും കാണാതെ കഴിക്കാറായിരുന്നു പതിവ്.
എല്ലായ്‌പ്പോഴും ഓഫീസിലെ ഏവരും ചോദിക്കുന്ന ഒരു ചോദ്യമാണ്, താങ്കളും റോഥയിൽ (നോമ്പിന്റെ മാലെഭാഷ) ആണോ?
ആ ചോദ്യങ്ങൾക്ക് എപ്പോഴും ഉത്തരമില്ലാത്ത പുഞ്ചിരി മാത്രം ആയിരുന്നു മറുപടി.പലപ്പോഴും കളവു പറഞ്ഞു രക്ഷപെട്ടിട്ടും ഉണ്ട്.
അതുകൊണ്ടു തന്നെ, റമളാൻ മാസങ്ങളിൽ എന്നിലെ അസ്തിത്വം, പൊളിറ്റിക്കൽ ഇസ്ലാമിന്റെ മുന്നിൽ കാഫിറോ  ഫജിറോ മുനാഫിക്കോ ഒക്കെ ആയി അവഹേളിക്കപ്പെടാറും ആണ് പതിവ്.
അടിസ്ഥാനപരമായി ഞാൻ,  ഈ പ്രപഞ്ചത്തിലെ നിഗൂഢ സത്യം തേടിയുള്ള അന്ന്വേഷിയും വിശ്വാസിയും ആണെങ്കിലും, കാതുകളിൽ പതിക്കുന്ന ഭ്രഷ്ടുകല്പിച്ച വാക്കുകൾ പലപ്പോഴും അസ്വസ്ഥമാക്കാറുണ്ട്.
നരകം വിധിച്ചിരിക്കുന്ന നിനക്ക്, അതിൽ നിന്നും വിമോചനം നേടാൻ എന്തുകൊണ്ട് മുസ്ലിമായിക്കൂടാ ? സഹപ്രവർത്തക ആയ ഷീസാ ഷൗഗിയുടെ ആ ചോദ്യത്തിന് മുന്നിൽ പതറിപോയിരുന്നു.
ഹദീസിനെ പിന്തുടരാത്ത സുന്നാ പാലിക്കാത്ത ഒരാളെ മൂമിനോ മുസ്ലിമോ ആയി എങ്ങനെ കണക്കാക്കാൻ കഴിയും?

അത്തരം ചോദ്യങ്ങളോടുള്ള വെല്ലുവിളി ആയിരുന്നു വ്രതം അനുഷ്ടിക്കണമെന്നുള്ള തീരുമാനത്തിന് പിന്നിലും.
പതിനൊന്നര മണിക്കൂർ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കാൻ എനിക്കും കഴിയും എന്നുള്ള തീർച്ചപ്പെടുത്തലും കൂടിയായിരുന്നു ആ തീരുമാനം.
പരമകാരുണികനും കരുണാമയനും ആയ പ്രവാചക വചസ്സുകളെ പിന്തുടരാൻ എന്റെ സനാതന മൂല്യങ്ങൾ റദ്ദ് ചെയ്യേണ്ടതില്ല എന്നുള്ള ബോധമാണ്, നോമ്പ് തീരുമാനത്തിനു പിന്നിലെ ആത്മവിശ്വാസം. 

ആദ്യ ദിവസത്തെ പതർച്ച ഒഴിച്ചാൽ, തുടർന്ന് ഇന്നുവരെയുള്ള ദിവസങ്ങളിൽ ആമാശയ ആവിശ്യങ്ങൾ അനിവാര്യതായി മുട്ടിവിളിച്ചിട്ടില്ല.
അതിനു ആരോടാണ് നന്ദിപറയേണ്ടത്?
നോമ്പിനിടയിൽ ഒരിക്കൽ പോലും, നോമ്പ് മുറിക്കണമെന്ന തോന്നലോ  ദാഹമോ വിശപ്പോ അനുഭവിച്ചതുമില്ല.
ശാരീരിക ആവശ്യങ്ങൾ അലട്ടിയിരുന്ന പകലുകൾ ആയിരുന്നില്ല ഓരോ നോമ്പുദിവസങ്ങളുമെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തി ഇല്ല.

ഓഫീസിലെ ഒരു സഹപ്രവർത്തകയുടെ സഹോദരിയുടെ ഈ അടുത്ത സമയത്തായി എത്തുന്ന വാട്ട്സ് ആപ്പ് മെസ്സേജുകളിൽ, അവളനുഭവിക്കുന്ന ഏകാന്തതയും നിരാശയും നിർവികാരതയും നിഴലിച്ചു കാണാമായിരുന്നു. അവള് പങ്കുവെക്കുന്ന നിർദോഷ തമാശകളെ അറിഞ്ഞുകൊണ്ട് പ്രോത്സാഹിപ്പിക്കുകയും, അതിനു ഉതകും വിധം മറുപടി കൊടുക്കുകയും പതിവായിരുന്നു. അവിവാഹിതയായ ഒരു സ്ത്രീയുടെ ചാപല്യങ്ങളെക്കാളും അവളുടെ മനോനിലയിലെ വൈകല്യമായാണ് എനിക്കത് തോന്നിയത്. ഈ ദിവസങ്ങളിൽ  അവളുടെ ചോദ്യങ്ങൾക്കും മറുപടികൾക്കും തികച്ചും നിർമ്മലവും ശുഷ്കവുമായ മറുപടികൾ കൊടുക്കാൻ കഴിയുന്നു എന്നുള്ളത് ഈ നോമ്പിന്റെ പ്രത്യേകത തന്നെ ആണ്. മനസ്സ് ശുദ്ധികരിച്ചു തുടങ്ങിയിരിക്കുന്നു.

വർത്തമാനകാല ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും ദൗർബല്യവും ആണ് രുചിയുള്ള ആഹാരം കഴിക്കുക എന്നത്. ഓരോ ദിവസവും നോമ്പ് പിന്നിടുമ്പോൾ, അതിശയത്തോടെയും അത്ഭുതത്തോടെയും നോക്കുന്നതാണ്, എനിക്കെങ്ങനെ എന്റെ വിശപ്പിനെ അവഗണിക്കാനും സംയമനം പാലിക്കാനും കഴിയുന്നുവെന്നുള്ളത്. 




******************************
4  


നൂറുശതമാനം സുന്നി മുസ്ലിം ജനത അധിവസിക്കുന്ന ഈ നാടും ജീവിതവും ചുറ്റുപാടുകളും, ശ്രി. എം പകർന്നുവെച്ച ജീവിത അനുഭവങ്ങളും എന്നിൽ ഒരു ഉന്മാദിയെ സൃഷ്ടിച്ചിരിക്കുന്നു എന്ന് ചിന്തിച്ചാൽ, മുന്നേ സൂചിപ്പിച്ച പുഞ്ചിരി അല്ലാതെ മറ്റൊന്നും എനിക്ക് മറുപടിയായില്ല.

എങ്കിലും, ചിലതുള്ളത്, ജീവിതത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമല്ലേ,  ഇത്തരം ചിന്തകളെന്നു പലപ്പോഴും സ്വയം ചോദിച്ചുപോകുന്നു.
എന്റെ ചിന്തകൾ മറ്റൊരാളിൽ കൂടി കാണുമ്പോഴാണല്ലോ, അതിലെ സത്യസന്ധത തിരിച്ചറിയുവാൻ കഴിയു.
അതുകൊണ്ടു തന്നെ,ഞാൻ, എന്നോട് തന്നെ ചോദിക്കുന്ന ഈ ചോദ്യത്തിനും ഉത്തരം ഒരു പുഞ്ചിരിയിൽ ഒതുങ്ങുന്നു.

കിനാവുകൾ കൊണ്ട് നെയ്തുകൂട്ടിയ, നിറമുള്ള ചില്ലുകുടിലിൽ, രക്തബന്ധങ്ങളുടെ കവചം പൂട്ടിയ ഹൃദയവാഹിനിക്കുഴലിൽ, കറുപ്പും വെളുപ്പും തിരിച്ചറിയാൻ കഴിയാതെ വേളിപെണ്ണ് അസന്തുലിതയായി ഉന്മാദിനിയായി തിരികെ മടങ്ങുവാൻ വെമ്പുമ്പോൾ,ആ ചില്ലുകുടിലിൽ സ്വപ്‌നങ്ങൾ ഓരോന്നായി തകർന്നുവീഴുമ്പോൾ, അവശനായി, ആലംബമില്ലാതെ, അലയുന്ന ആ മേടരാശിക്കാൻ ചെങ്കോലൻ പുള്ളു നിർവികാരതയോടെ തനിച്ചാകുന്നുവെന്ന രാഗബോധത്തെ തിരസ്കരിക്കാനാവണം,വീണ്ടും തന്നിലേക്ക് വന്നടിക്കുന്ന തിരകളും നോക്കി വിദൂരതയിലേക്ക് ശ്രദ്ധപായിച്ചു ഇരിക്കുന്ന അയാൾ അപരിചിതമായ ഒരു വേദത്തിന്റെ പാഠഭേദങ്ങൾ തേടുന്നത്.

ഇനി എന്ത് ?
ഉത്തരമില്ലാത്ത ചോദ്യങ്ങൾ, എന്നെ കുറെ നാളായി കശക്കിയെറിയുകയാണല്ലോ!!!

******************************

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...