Monday, April 30, 2018

ഇനി ഞാൻ ഉറങ്ങട്ടെ

വാൻ പാർക്ക് ചെയ്തിരുന്നത്, സ്വസഹോദരി ലക്ഷ്മി വാടകക്ക് താമസിച്ചിരുന്ന വീടിന്റെ കിഴക്ക് വശത്തെ ഇടവഴിയിലാണ്. ആ ഇടവഴി ചെന്ന് ചേരുന്നിടത്താണ് റോഡ് അവസാനിക്കുന്നത്.
വിജനമാണവിടം.
ആ ഇടവഴിക്ക് ഇടതുവശം തേക്കുമരങ്ങൾ ഇടതൂർന്നു വളരുന്ന പുരയിടം ആണ്. അവിടെ ഇപ്പോൾ ഒരു റിസോർട് നിർമ്മിക്കാനുള്ള പണികൾ പുരോഗമിക്കുകയാണ്. കറുത്ത പെയിന്റ് പൊട്ടിച്ചു തുരുമ്പ് വെളിയിലേക്ക് വന്നിരിക്കുന്ന ഗേറ്റിന്റെ കമ്പികൾക്ക് ഇടയിലൂടെ അകത്തേക്ക് നോക്കിയാൽ ശബ്ദം പോലും നിലച്ച പുരയിടവും തേക്ക് മരങ്ങളും മാത്രമാണ് കാണാനാകുക.
അതിനും അപ്പുറം കായലാണ്.
അഷ്ടമുടിക്കായലിന്റെ കൈവഴിയാണത്, അവൾ ശബ്ദം നിലച്ചു മയങ്ങുകയാണ്.
അതിനു ഇടതുവശമാണ് അന്തോണിയാസ് പുണ്യാളന്റെ പള്ളി ഉള്ളത്. അപ്പുപ്പനോളം പ്രായമുള്ളൊരു പുളിമാവിന്റെ മുന്നിലെ ടാറിട്ട റോഡിൽ നിന്നും ഇറങ്ങിച്ചെല്ലുന്നതു പള്ളിയിലേക്കാണ്. കൂറ്റൻ മണി ഉയർത്തിയ പള്ളി മേടയുടെ അരികിലെ പുണ്യാത്മാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന ഇടങ്ങളെ വലംവെച്ചു പുറകിലേക്ക് ഇറങ്ങാം.
അന്തോണിയസ് പുണ്യാളന്റെ പള്ളിയിൽ നിന്നും മുന്നിലെ പടിക്കെട്ടുകൾ ഇറങ്ങി ചെല്ലുന്നതു ചെറു ദ്വീപുപോലെ തോന്നിക്കുന്ന തെങ്ങിൻകൂനകളിലേക്കാണ്. ചെറു അരുവികൾ നിറഞ്ഞൊരു പ്രദേശം.
കണ്ടൽക്കാടുകൾ തിങ്ങി നിറഞ്ഞു അരുവിളികളിലേക്ക് ചാഞ്ഞു വീണു കിടക്കുന്നു.
ആ അരുവികൾ ചെന്ന് ചേരുന്നത് കായലിലേക്കാണ്.
ലക്ഷ്മിയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകളും സൽക്കാരവും കഴിഞ്ഞു, വീട്ടിലേക്ക് പോകുവാൻ ഇറങ്ങുമ്പോൾ വെള്ളിയാഴ്ച രാത്രി ഏതാണ്ട് അവസാനിക്കാറായിരുന്നു.
വാൻ പാർക്ക് ചെയ്തിരിക്കുന്ന ഇടവഴിയിലേക്ക് നടന്നു.
കുറ്റാകൂരിരുട്ട്!
നിശാപക്ഷികൾ പറന്നു നടക്കുന്നു!
മുന്നോട്ടു നടക്കുംതോറും വെളിച്ചം ഇല്ലാണ്ടായിരിക്കുന്നു.
ചീവീടുകളുടെ ശബ്ദം മൂർദ്ധന്യവസ്ഥയിലാകുന്നുണ്ട്.
വേലിപടർപ്പുകളുടെ മുകളിലേക്ക് ചാഞ്ഞു കിടക്കുന്ന കൈതമുൾ ചെടികളിൽ സ്പർശിക്കാതെ വാനിനുള്ളിലേക്ക് കയറി.
വാൻ സ്റ്റാർട്ടാക്കാൻ തുടങ്ങുമ്പോൾ ആരോ അരികിൽ നിൽക്കുന്നതുപോലെ.
വേലിക്കപ്പുറത്തു നിന്നും ആരോ ശ്വാസം വേഗത്തിൽ ഉള്ളിലേക്ക് എടുക്കുന്നതുപോലെ.
അതിന്റെ വേഗത കൂടിക്കൊണ്ടിരുന്നു.
ആരോ അപ്പുറത്ത് കിടന്നു അണക്കുന്നതുപോലെ തോന്നിയോ?
മിന്നാമിനുങ്ങിന്റെ വെട്ടംപോലും അവിടെ ഇല്ല.
വാനിന്റെ വെട്ടത്തിൽ അങ്ങ് ദൂരെ ഒരു കരിമ്പൂച്ചയുടെ തിളങ്ങുന്ന കണ്ണുകൾ കാണാറായി.
പുറമെ നിന്നും കേൾക്കുന്ന ശ്വാസമിടിപ്പിന്റെ വേഗത കൂടുന്നുണ്ട്.
എന്റെയും !
വണ്ടി റിവേഴ്‌സ് ഗിയറിലൂടെ വരുമ്പോൾ, വേലിക്കകത്തുള്ള ജലനിധിയുടെ തറനിരപ്പിലുള്ള ടാപ്പ് ഊർദ്ധ്വം വലിക്കുന്ന പോലെ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു.
അതിൽ അധികം ശ്രദ്ധ കൊടുക്കാതെ വണ്ടിയുടെ വേഗത കൂട്ടി.
പന്ത്രണ്ടു മണി അടുക്കുന്നതുകൊണ്ടാകും റോഡ് വിജനമാണ്.
മുകുന്ദപുരം കയറ്റം ഇറങ്ങി കയറുന്നത് മാടൻനടക്കു മുന്നിലൂടെയാണ്.
അവിടെ എത്തിയപ്പോഴാണ്, കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ എഴുന്നള്ളത് എടുക്കുന്ന ശരവണൻ സ്വാമി പറഞ്ഞ, മാടൻസ്വാമിയുടെ കഥകളെക്കുറിച്ചു ഓർത്തത്.
അല്ലെങ്കിലും, അങ്ങനെ ആണല്ലോ, ഭയവും ഭീതിയും ഒക്കെ ക്ഷണിക്കാതെ വരുന്ന അതിഥികൾ ആണല്ലോ.
കത്തിജ്വലിക്കുന്ന ഭൂഗോളം താഴെ വീണു ഉടയുകയും അതിൽ നിന്നും ഭൂതഗണങ്ങൾ കണക്കെ ചിലത് ചിതറി ഓടുന്നതും, ഭീമാകാരനായ ഒരു സ്വത്വം, കൈകളിൽ തിളങ്ങുന്ന ഉടവാളും ഭീമൻഗദയും കാൽച്ചിലമ്പും അണിഞ്ഞു അമ്പലത്തിനു മുന്നിലൂടെ കിഴക്കോട്ടു നടക്കാറുള്ളതും, ശരവണൻ സ്വാമി അതിനു ദൃക്‌സാക്ഷി ആയിട്ടുണ്ടെന്നും, പുലർച്ചെ അഗ്നിഗോളം വീണ സ്ഥലം പരിശോധിക്കുമ്പോൾ, തലേരാത്രിയിലെ സംഭവങ്ങളുടെ അവശിഷ്ടങ്ങൾ ഒന്നും തന്നെ അവിടെ ഉണ്ടാകാറില്ല എന്നും പറഞ്ഞു നിർത്തിയത്, ഓർമയിലേക്ക് വന്നത്,  ക്ഷണിക്കാതെയും ആഗ്രഹിക്കാത്ത സമയത്തും ആണ്.
വാനിലെ ഇടത്തെ സീറ്റിലേക്ക് ഒന്ന് പാളി നോക്കി, ആരെങ്കിലും ഉണ്ടോ ? ഇല്ലാ ! ആരും ഇല്ലാ !
പുറകിലേക്ക് നോക്കുവാൻ മനോബലം അനുവദിച്ചില്ല. എങ്കിലും, പുറകിൽ ആരെങ്കിലും ഉണ്ടാവുമോ ?
വലതു വശത്തുകൂടി പരതി.
തൂങ്ങിക്കിടക്കുന്ന കറുത്ത സീറ്റ് ബെൽറ്റിന്റെ ഇടയിലൂടെ നോക്കുമ്പോൾ,.... ഇല്ലാ ...ആരും ഇല്ല!
മാടൻസ്വാമി, അടിയനെ കാത്തുരക്ഷിക്കണെ ....
 ടിപ്പിക്കൽ പ്രേതസിനിമകളെ സാക്ഷ്യപെടുത്തുമാറ്,  എന്റെ മുന്നിൽ ഇപ്പോൾ വെള്ള സാരി അണിഞ്ഞൊരു രൂപം, എന്റെ പേലും അനുമതി വാങ്ങാതെ വാനിനുള്ളിലേക്ക് കയറുമോ?
അതോ വാനിന്റെ മുന്നിൽ പ്രത്യക്ഷപെടുമോ?
തളിർവെറ്റിലയും ചുണ്ണാമ്പും ചോദിക്കുമോ?
ഇടത്തെ സീറ്റിലേക്ക് ഇടംകണ്ണിട്ടു നോക്കി, ഇല്ലാ, അങ്ങനെ ഒരു രൂപം അവിടെ ഇല്ലായെന്നു ഉറപ്പുവരുത്തി.
കൊട്ടുകാട് ജമാഅത്ത് പള്ളിയുടെ മുന്നിലൂടെ വണ്ടി മുന്നോട്ടു പോയി.
കബറിടങ്ങളിൽ, ജുമാ നിസ്കാരം കഴിഞ്ഞു ഇറങ്ങിയവരുടെ അടയാളങ്ങൾ.
ഉച്ചയൂണും കഴിഞ്ഞു, വാനിലിങ്ങനെ പതുക്കെ വീട്ടിലേക്ക് പോകുമ്പോയായിരുന്നു, വീട്ടുവേഷം ധരിച്ചൊരു സ്ത്രീ, അഴിച്ചിട്ട മുടിയും സിന്ദൂര രേഖയിലെ ചിതറിയ കുംകുമ പടർപ്പുകളുമായി അലമുറയിട്ടു കരഞ്ഞുകൊണ്ടു കരാറ്റാ കടവിലേക്ക് ഓടിപോകുന്നത് കണ്ടത്.
വാഹനം നിർത്തി, കാര്യം അന്നെഷിച്ചപ്പോളാണ്, അവരുടെ മൂത്ത ജ്യേഷ്ഠൻ,കടവിൻ വക്കത്തെ പുളിമരക്കൊമ്പിൽ തൂങ്ങി നിൽക്കുന്ന വാർത്തയുടെ യാഥാർഥ്യം തേടിയാണ് ആ സ്ത്രീ ഓടുന്നത് എന്ന്.
തൂങ്ങിമരിച്ചയാൾ ആരാണെന്നറിയില്ല, ഇറങ്ങിനോക്കുവാനും നിന്നില്ല, അല്പം കഴിയുമ്പോൾ, നടപ്പാതകളിലെ വൈദ്യുതി പോസ്റ്റുകളിൽ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖം പ്രത്യക്ഷപെടാതിരിക്കില്ലല്ലോ.

പേരറിയാത്ത അയാൾ തൂങ്ങി നിന്ന സ്ഥലത്തെ വളവിലെ കമ്മ്യൂണിസ്റ് ചെടിയുടെ മുകളിലൂടെ വണ്ടിയും ഓടിച്ചു, തെക്കിനി കാവിനു മുന്നിലൂടെ അറക്കൽ അമ്പലത്തിനു മുന്നിൽ എത്തി. 

അമ്പലവും പരിസരവും ഉത്സവക്ഷീണത്തിൽ ഉറങ്ങുകയാണ്.
കൊടുങ്ങല്ലൂർ വാഴുന്ന പൊന്നുതമ്പുരാട്ടി,അറക്കലമ്മ, കണ്ടങ്കാളി 'അമ്മ മാതാവ്,ലോകം വാഴുന്ന പൊന്നുതമ്പുരാട്ടി, തോറ്റവും കേട്ട് പള്ളിവാളും കാൽച്ചിലമ്പുകളും അണിഞ്ഞു ദാരിക നിഗ്രഹവും കഴിഞ്ഞു, ഉത്സവ രാവുകളുടെ ആഘോഷ തിമിർപ്പുകൾ കഴിഞ്ഞു പള്ളിയുറക്കത്തിലാവും.
ശരവണൻ സ്വാമി പറഞ്ഞത്, പിന്നെയും ഓർത്തു.
കൊറ്റൻകുളങ്ങര കൊച്ചുഭദ്രകാളി ഭഗവതി, മീനമാസം പത്തും പതിനൊന്നിലെയും ചമയവിളക്ക് ഉത്സവനന്തരം, 16 ദിവസത്തെ പുലവാലായ്മയും കഴിഞ്ഞേ ക്ഷേത്രത്തിൽ കയറുവത്രെ.
ആ 16 ദിവസവും രാത്രിയാമങ്ങളിൽ ദേവി,ക്ഷേത്ര പരിസരത്തെ വീടുകളിൽ ചെന്നുകയറുകയും, അന്നേദിവസങ്ങളിൽ എല്ലാ വീട്ടിലെയും വരാന്തകളിലും കിണർചുവട്ടിലും മൊന്തയിലും കിണ്ടിയിലും മറ്റും വെള്ളം കരുതാറുണ്ടെന്നും പറഞ്ഞു. ദേവിക്ക് ശരീരശുചിക്കായി വെക്കുന്ന വെള്ളമാണ് അതെന്നും അത്തരത്തിൽ വെള്ളം കരുതാത്ത വീടുകളെ ശപിക്കുമെന്നും പറഞ്ഞുവെച്ചു ശരവണൻ സ്വാമി.
അറക്കൽ അമ്പലത്തിനു മുന്നിലൂടെ വരുമ്പോൾ ആലോചിക്കുക ആയിരുന്നു, അറക്കലമ്മയും അതുപോലെ 16 ദിവസവും ക്ഷേത്രത്തിനു പുറത്തായിരിക്കുമോ?
അറക്കൽ ദേവിയും അയൽ വീടുകൾ സന്ദർശിക്കുമോ?
വെള്ളത്തിനായി പരതുമോ?
വെള്ളം കിട്ടിയില്ലെങ്കിൽ ശപിക്കുമോ?
പെട്ടെന്നാണ് തോറ്റംപാട്ടിലെ ഓരോ പദം പാട്ടും ഓർമ വന്നത്.
"അറക്കൽ വാഴും പൊന്നു തമ്പുരാട്ടിയെ മറന്നെന്നാൽ, തോറ്റംപാട്ട് അങ്ങാടിപ്പാട്ടായി പാടിയെന്നാൽ, ഈ ഈഴവനാട് മുടിയും, ദേവി ശപിച്ചീടും, വസൂരിക്കല വന്നു നരകിക്കും"
കൃഷ്ണകുമാറിനെ കുറിച്ച് ഓർത്തത് പെട്ടെന്നാണ്.
അറക്കൽ അമ്പലത്തിനു പുറകുവശമാണ്, സുഹൃത്തായ കൃഷ്ണകുമാറിന്റെ വീട്.
അദ്ദേഹത്തിന്റെ മകന് വസൂരി ആയിരിക്കുന്നു.
ഉത്സവം കഴിഞ്ഞു രണ്ടു ദിവസമായപ്പോഴാണ് ആ കുഞ്ഞിന്റെ ശരീരം തീപൊള്ളൽ പോലെ ഉരുണ്ടു കയറിയത്.
ആകെ അവശനും ക്ഷീണിതനുമായ അവൻ, ഇപ്പോൾ വേപ്പിൻ ഇല ഉടയടക്കിയാണ് കിടക്കുന്നത്.
ഇത്തരത്തിൽ വല്ല ശാപദോഷവും ആണോ, കൃഷ്ണകുമാറിന്റെ മകന് പെട്ടെന്നുണ്ടായ വസൂരിക്ക് കാരണം?
ദേവി എന്നെയും ഭയപെടുത്താനായി വാനിന്റെ മുന്നിലേക്ക് വരുമോ?
അയലത്തുവീട്ടിൽ അമ്പറപ്പൊലി നടക്കെ, ഉറഞ്ഞു വീശിയാടുന്ന മുടിയുടെ രൂപം മൊബൈൽഫോൺ ക്യാമറയിൽ പകർത്തുമ്പോൾ, ക്രുദ്ധയായി നോക്കി, പകർത്തുന്നത് നിർത്താൻ ആവശ്യപ്പെട്ടത് ഇപ്പോഴും ഓർക്കുന്നു. അന്നത്തെ ആ സംഭവത്തിനു ശേഷം, ഒരിക്കലും ഉറഞ്ഞ തുള്ളുന്ന മുടിയുടെ മുന്നിലേക്ക് പോകാറില്ല.
ഇന്ന് മേടത്തിലെ രണ്ടാം വെള്ളിയാഴ്ച ആണ്.
രാത്രിയുടെ അന്ത്യയാമങ്ങളാണ് നടക്കുന്നത്.
ഈ അസമയത്ത് യാത്ര ചെയ്യുന്നത് അപകടകരമാണ്.
വാനിന്റെ വേഗത കൂടി.
വീടിന്റെ മുന്നിൽ എത്തിയിട്ട്, പുറംതിരിഞ്ഞു നോക്കുമ്പോൾ, ഇലക്ട്രിക് പോസ്റ്റിലെ എൽഇഡിയുടെ വെട്ടം വാനിന്റെ കണ്ണാടിയിൽ അരിച്ചിറങ്ങി, ചിരിച്ചു നിൽക്കുന്നു.
എൽഇഡിയുടെ ആ പുഞ്ചിരി വാട്സാപ്പിലെ സ്മൈലിയെ 😝 ഓർമ്മിപ്പിച്ചു.
ഇനി ഞാൻ ഉറങ്ങട്ടെ.....

Thursday, February 8, 2018

ഇനി ഞാൻ ഉണരട്ടെ

വെളുപ്പിനെ മുതൽ ജാൻകി നായർ ആയിരുന്നു ചിന്താവിഷയം
ആ ചിന്ത മനഃപൂർവം ഉണ്ടായതോ, ഉണ്ടാക്കിയതോ അല്ലാ.

കഴിഞ്ഞയീ രാത്രിയിലെ ഉറക്കം എന്നിൽ നിന്നും മറഞ്ഞിരിക്കുന്നു, അല്ലെങ്കിൽ മുറിഞ്ഞു പോയിരിക്കുന്നു.
പലയാവർത്തി ഉണർന്നു എണീറ്റു.

ഇന്നലെ ജാൻകിയുടെ നിശ്ചയം ആയിരുന്നു.
ചുമന്ന സാരിയുടുത്ത് അവൾ മണ്ഡപത്തിലിരിക്കുന്നു.
തൊട്ടരികിൽ പ്രതിശ്രുത വരനുമുണ്ട്.
എന്നാൽ, ആളുകളുടെ ശ്രദ്ധ സദസ്സിൽ ഇരിക്കുന്ന എന്റെ മുഖത്തെക്ക് ആണെന്ന് തോന്നുന്നു.

ചടങ്ങുകൾ ആരംഭിച്ചു.
മേളം തുടങ്ങി  ...
കുരവുകൾ ഉയർന്നു....
മൊബൈൽ ക്യാമറയിൽ ഞാൻ ചടങ്ങുകൾ പകർത്തികൊണ്ടിരുന്നു.
ക്യാമറാ ഫോക്കസ് ചെയ്തത് ജാനകിയിലേക്കായിരുന്നു.
മോതിരം ഇടീൽ ചടങ്ങിന്റെ പരിസമാപ്തിയിൽ ഏവരും എണീറ്റ് അനുഗ്രഹങ്ങൾ ചൊരിഞ്ഞു. ആ എണീറ്റ് നിൽക്കുന്ന ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ ഞാൻ പുറത്തേക്ക് ഇറങ്ങി.

പുറത്തേക്ക് ഇറങ്ങുമ്പോൾ എന്തായിരുന്നു മനസ്സിൽ?
സന്തോഷമോ,... അതോ സങ്കടമോ ?
അറിയില്ലാ ....,എങ്കിലും ഉള്ളിലെവിടയോ ഒരു ചിത എരിയുന്നുണ്ടായിരുന്നു.
മനഃസങ്കര്ഷത്തിന്റെ പുഴ ഒഴുകാതെ കെട്ടിക്കിടന്നു.
ഉള്ളാന്തലിന്റെ നീറ്റൽ പുറത്തേക്കു വമിക്കാതെയും ഉറഞ്ഞു.
പത്തുവർഷം പഴക്കമുള്ള ചിങ്ങമാസത്തിലെ ഒരു ഞാറാഴ്ച.
ഏഴുതിരിയിട്ടു തെളിയിച്ച വിളക്കൊരുക്കിയ നിശ്ചയമണ്ഡപത്തിലെ ഇരിപ്പിടത്തിന്റെ മറുതലക്കൽ, ജാനകിക്ക് അരുകിൽ ഞാനായിരുന്നല്ലോ ഇരുന്നത് എന്ന് ഓർത്തുപോയി.
അന്ന് അവളുടെ കൈയിൽ വളയണിയിക്കുമ്പോൾ, ഒഴുകിയെത്തിയ അവളുടെ ആനന്ദക്കണ്ണീര് ഇപ്പോഴും ഓർക്കുന്നു. "ഇത് ശിവപെരുമാളുടെ അനുഗ്രഹമാണ്, ആനന്ദവല്ലീശ്വരി മാതാ പാർവതി ദേവിയുടെ ആശിർവാദമാണ്. "എന്റെ നെഞ്ചകത്തേക്ക് ചാഞ്ഞു കിടന്നു അന്ന് അങ്ങനെ ജാൻകി ഇത് പറയുമ്പോൾ, അവളുടെ കണ്ണിൽ നിന്നും പൊഴിഞ്ഞുവീണത് എന്റെ ദേഹത്തെയും നനയിപ്പിച്ചിരുന്നുവല്ലോ!
അതെ, ജാൻകി തന്നെയാണ് ഇപ്പോൾ മറ്റൊരുവന്റെ വധുവായി തലകുനിക്കുന്നതും.
ഇവിടെ ഇപ്പോൾ എന്റെ കണ്ണുകളാണല്ലോ ഈറനണിയുന്നത്!
ചടങ്ങു നടക്കുന്ന സ്ഥലത്തു നിന്നും പുറത്തേക്ക് കടന്നത് ഞാൻ ഉറക്കമുണരുന്നതിനൊപ്പം ആയിരുന്നു.

ഇന്നലത്തെ ദിവസം ചരിത്രമാണ്.
കഥയില്ലായ്മകളുടെ അവസാനം കുറിക്കുന്ന ദിവസം.
ഇന്നലെയാണ് വക്കീലിനെ കണ്ടു വിവാഹ സർട്ടിഫിക്കറ്റ് കൈമാറിയത്.
അവൾ, ജാൻകി നായർ വക്കീലിനെ നിരന്തരം പിന്തുടർന്നു, എത്രയും വേഗം പെറ്റീഷൻ ഫയൽ ചെയ്യണമെന്ന് അപേക്ഷിക്കുക ആയിരുന്നത്രേ.

വക്കീലിനെ കാണുവാൻ നിൽക്കുമ്പോൾ മറ്റൊരാളുടെ സാന്നിധ്യം.
അത് ഒരു നിമിത്തം ആയിരുന്നോ ..., എന്നുമാത്രമല്ല, അതൊരു അദ്ഭുതകരമായ സാന്നിധ്യം തന്നെ ആയിരുന്നു.

2009 ലെ ഒക്ടോബറിൽ കല്യാണ രജിസ്റ്റർ ചെയ്യാനായി പഞ്ചായത്ത് ഓഫീസിൽ  സാക്ഷിയായി ഒപ്പിട്ടത്, ജാൻകിയുടെ പിതൃ സഹോദര പുത്രന്റെ  അധ്യാപകനായ സുഹൃത്ത് അജയൻ സാർ ആയിരുന്നു.
എട്ടു വര്ഷങ്ങള്ക്കു ശേഷം ഇന്നേക്ക് വൈകിട്ട് അതെ കല്യാണ സർട്ടിഫിക്കറ്റ് വക്കീലിന് കൈമാറുമ്പോൾ യാദ്ര്ശ്ചികമായി എന്നോണം അതെ അജയൻ സാർ വക്കീലിനൊപ്പം ഉണ്ടായിരുന്നു.
രണ്ടു അവസരങ്ങളിലും ഞാൻ വിളിച്ചിട്ടു വന്നതായിരുന്നില്ല,അജയൻ സാർ

ഒത്തുപോകാൻ പറ്റുന്ന എല്ലാ സാധ്യതകളും പരിശോധിച്ചു.
ഒന്നിനും അവൾ തയാറായില്ല. അവൾക്കീ ജീവിതത്തോട് വാശി ആയിരുന്നോ അതോ എന്നോടുള്ള തീർത്താൽ ഒടുങ്ങാത്ത വെറുപ്പോ?
അവസാനം വക്കീൽ തന്നെ പറഞ്ഞു,"നിങ്ങൾ ഈ കാണിക്കുന്ന വിട്ടുവീഴ്ചകൾ നാളെ വലിയൊരു ബാധ്യത ആവും.പേടിയോടെ ജീവിക്കേണ്ടി വരും. ആ പെൺകുട്ടിക്ക് നല്ലൊരു ജീവിതം വേണമെങ്കിൽ പ്രായോഗികമായ ചില കടമ്പകൾ കടക്കേണ്ടതുണ്ട്.എന്നാൽ പോലും അവിടെയും ചില പ്രശ്നങ്ങൾ ബാക്കിയാകുന്നു. നിങ്ങള്ക്ക് സമാധാനത്തോടെ ജീവിക്കണമെങ്കിൽ, ഇതിൽ നിന്നും ഒഴിയുന്നതാവും നല്ലത്."
ഒറ്റപെട്ടു പോയ ഈ രാത്രിയിൽ എന്ത് ചെയ്യണം എന്നറിയില്ല.
ആരുമില്ലായ്മ എന്റെ കൂടെപ്പിറപ്പാണ് എന്ന് തോന്നുന്നു.
ശൂന്യത!
ഈ രാത്രി പുലരാതിരുന്നുവെങ്കിൽ, എന്ന് ആലോചിച്ചാണ് ഇന്നലെ കിടന്നത്.
പിന്നെയും അർദ്ധമയക്കത്തിലേക്ക് മടങ്ങിയപ്പോൾ, ഞങ്ങൾ ഇരുവരും തെരുവിലൂടെ നടക്കുക ആയിരുന്നു.
എന്തിനായിരുന്നു അവളുടെ കൂടെ തെരുവിലൂടെ നടന്നത്?
ഇല്ലാ..ഓർമ്മയില്ല, എങ്കിലും.
അവധി ദിനങ്ങളിലെ, ഒഴിവാക്കിയിട്ടില്ലാത്ത യാത്രകൾ തന്നെ ആയിരുന്നു, കൊല്ലത്തേക്കുള്ളത്.
കൊല്ലം നഗരത്തിലൂടെ ചിന്നക്കടയിൽ ഇറങ്ങുന്നതും, ഷാർജാ ജ്യൂസും കുടിച്ചു പബ്ലിക് ലൈബ്രററിയിൽ പോകുന്നതും, വരുന്ന വഴിയിൽ മാസികകളും ബുക്കും വാങ്ങി ബീച്ചിലേക്ക്  നടക്കുന്നതും പതിവായിരുന്നു. അവിടെ എത്തി തിരമാലകളെയും കണ്ടു, പട്ടം പറത്തുന്ന കൊച്ചുകൂട്ടരോട് കുശലം പറഞ്ഞു, പൂഴിമണ്ണിൽ കപ്പലണ്ടിയും കൊറിച്ചു സായന്തനം ചിലവഴിച്ചിരുന്നത്. തിരികെ വരുമ്പോൾ, നടപ്പാതകളിലൂടെ നടന്നു, സലിം ഹോട്ടലിൽ നിന്നും അരിപ്പത്തിരിയും മട്ടൻകറിയും കഴിച്ചിരുന്നതും, ചരിത്രമായി മാറിയ ദാമ്പത്യ ജീവിതത്തിന്റെ ഓർമകളാണ്.
തിരക്കേറിയ തെരുവിലെ നടപ്പാതയിലൂടെ,ഡ്രൈനേജ് കുഴികൾക്കു മുകളിലെ കോൺക്രീറ്റ് സ്ലാബുകൾക്ക് മീതെ വേഗതയിൽ നടന്നു.
മുന്നിലും പിന്നിലുമായി നടന്നുപോകുമ്പോൾ, ഞങ്ങൾ തമ്മിൽ എന്തെങ്കിലും സംസാരിക്കുന്നുണ്ടായിരുന്നോ?
നീളത്തിൽ പടികളുള്ള ഷോപ്പിംഗ് സെന്ററിലെ കോഫീ ഷോപ്പിലേക്ക് ആണെന്ന് തോന്നുന്നു, ഞങ്ങൾ പടി നടന്നു കയറിയത്.
ഞങ്ങൾ ഇരുവരും കോഫീ ഷോപ്പിൽ എത്തിയപ്പോഴേക്കും, ഞാൻ ഉറക്കം ഉണർന്നിരുന്നു.
അതിനുശേഷമുള്ള മയക്കത്തിലാണ്,സ്വപ്നം ആരുടേയോ വീട്ടുമുറ്റത്തേക്ക് നടന്നു ചെന്നത്.
 
മുറ്റത്തെ കസേരകളിൽ ആണ് ഏവരും ഇരിക്കുന്നത്.
കല്യാണ തിരക്കൊഴിഞ്ഞ ആ മുറ്റത്ത്, ജാൻകിയും, ജാൻകിയുടെ മാതാപിതാക്കളായ എന്റെ മാമനും മാമിയും, അവർക്കൊപ്പം ഞാനുമുണ്ടായിരുന്നു.
പത്രം വായിക്കുന്ന, വിശേഷങ്ങൾ പറയുന്ന മാമന്റെയും മാമിയുടെയും മുഖങ്ങളിൽ ഇപ്പോൾ ആശ്വാസത്തിന്റെ വർണപ്പാടുകളാണ്.
നെടുവീർപ്പുമുണ്ട്!
ശാന്തമായ കടൽ പോലെ നിശ്ചലവും ആശങ്കാരഹിതവും ആണ് ആ പൂമുഖ മുറ്റവും അവരുടെ ഏവരുടെയും മുഖങ്ങളും.

ജനക്കൂട്ട അഭിപ്രായമോ, വിഡ്ഢിത്വമെന്നു തോന്നാവുന്ന ഇമോഷണലോ സെന്റിമെന്റലോ ആയ തീരുമാനങ്ങൾ ആയിരുന്നില്ലാ വേണ്ടിയിരുന്നത്. യുക്തിഭദ്രവും യാഥാർഥ്യങ്ങളെ ഉൾകൊള്ളുന്നതുമായ ഒരു തീരുമാനം ആയിരിക്കണമായിരുന്നു എടുക്കേണ്ടിയിരുന്നത്. 
നിരഞ്ജാ, നിനക്ക് വർത്തമാനകാലത്തെ ഗൗനിക്കാതെ, ഭാവിയിലേക്ക് നോക്കുവാൻ കഴിയില്ല.
യാഥാർഥ്യം കയ്‌പ്പേറിയതും ഇരുണ്ടതും ഇടുങ്ങിയതുമാണ്, ജാൻകിക്ക് നിന്നിൽ നിന്നും വിടുതൽ വേണമെന്നുള്ളത് യാഥാർഥ്യമാണ്. ആ സത്യത്തെ നീയെത്ര നിരസിച്ചാലും നിഷേധിച്ചാലും,സത്യം അല്ലാതെ ആകുന്നുമില്ല.
നിന്റെ മുന്നിൽ പല്ലിളിച്ചു വികൃതമായി നിൽക്കുന്ന ജീവിത സമസ്യയിലെ ഒരു അധ്യായമാണ് വിവാഹ മോചനം. മുന്ജന്മ കർമ്മദോഷമെന്നോ, വാഗ്ദാനമെന്നോ പറഞ്ഞു യാഥാർഥ്യത്തെ പഴിക്കുന്പോഴും, അനിവാര്യമായതിനെ ഒഴിവാക്കുവാൻ കഴിയുകയില്ല. ജാൻകിക്കു നിന്നെ വേണ്ടാ എന്നാണെങ്കിൽ, നീ പിന്നെയും ഈ ബന്ധത്തിൽ കടിച്ചുതൂങ്ങുന്നതിൽ എന്തർത്ഥം?
ജാൻകി ഏൽപ്പിച്ച രണ്ടാമത്തെ വക്കീലും, വിവാഹമോചനം എന്നിൽ നിന്നും പിടിച്ചുവാങ്ങുന്നതായി തോന്നി.
അനിവാര്യമായതിനെ തടുക്കുവാൻ, ഇനി ഞാനും ശ്രമിക്കേണ്ടതില്ലാ, എന്നൊരു തോന്നൽ എന്നിലും ഉൾത്തിരിഞ്ഞു വന്നിരുന്നു.
നിരഞ്ജൻ പരാജയപ്പെടുന്നത് ആദ്യമായിട്ടല്ല. ഒരു അനുഭവവും കൂടി ജീവിതത്തിലായി എന്നുമാത്രം ആശ്വസിക്കുക.

മാമൻ എന്നെ വിശ്വസിച്ചു അവളെ ഏൽപ്പിക്കുമ്പോൾ, അദ്ദേഹത്തിന് ഒത്തിരി പ്രതീക്ഷകൾ ഉണ്ടായിരുന്നിരിക്കണം.
എന്നാൽ അതിപ്പോൾ, അവസാനം ഏറ്റവും വലിയൊരു കുടുംബദുഖമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ക്ഷമിക്കണം എന്നോട്.
മാപ്പ് തരണം.
അറിഞ്ഞുകൊണ്ട്, ബോധപൂർവം മാമന്റെ മകളെ വിഷമിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല.
തള്ളിക്കളയാനോ...
തള്ളിപറയാനോ...
ഉപേക്ഷിക്കാനോ ശ്രമിച്ചിട്ടില്ലാ, മുതിർന്നിട്ടില്ലാ...
കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ അഭിപ്രായ വ്യെതിസങ്ങൾ.... സൗന്ദര്യപിണക്കങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. ശരിയാണ്. പക്ഷെ അതൊന്നും ഇങ്ങനെ കുടുംബം ഉപേക്ഷിക്കുന്നതിലേക്കോ ബന്ധം വേർപെടുത്തുന്നതിലേക്കോ നയിക്കേണ്ട കാര്യങ്ങൾ ആണെന്ന് വിശ്വസിക്കുന്നില്ല. അല്ലെങ്കിൽ അത്രയും രൂക്ഷമായ പ്രശ്നങ്ങൾ ആണെന്ന് കരുതുന്നുമില്ല.

ഒരു നീണ്ട ആലിംഗനത്തിനൊടുവിലോ....
പുറത്തേക്കുള്ള യാത്രക്കുശേഷമോ .....
അമ്പല ദർശനങ്ങൾക്കകമോ....
ബീച്ചിലും പോയി സലിം ഹോട്ടലിൽ കയറി അരിപ്പത്തിരിയും മട്ടനും കഴിച്ചു കഴിയുമ്പോഴോ ....
ഒരുമിച്ചുള്ള ഒരു കുളിയിലോ.... 
മടിയിൽ തല ചായ്ച്ചു കഥ പറഞ്ഞുള്ള കിടത്തത്തിൻ ഒടുവിലോ....
നല്ലോണം ആസ്വദിച്ചുള്ള ഒരു ബന്ധപെടലിന്റെ അവസാനമോ തീർന്നു അലിഞ്ഞു ഇല്ലാതാവേണ്ട പ്രശ്നങ്ങളെ ഉള്ളു, ഉണ്ടായിരുന്നുള്ളു.
ദൗർഭാഗ്യവശാൽ .....ഞാൻ അവിടെ പരാജയപെടുക ആയിരുന്നു. 
ലോകത്തിലെ സർവ്വപാപങ്ങളും നിരഞ്ജനിൽ ഏൽപിച്ചിട്ടു, ജാൻകി നീ എങ്ങോട്ടാണ് ഓടിമറയുന്നത്?

മുന്നോട്ടു നോക്കുമ്പോൾ, അവളുടെ തീരുമാനം ആയിരുന്നു ശരി!
ഉറക്കം ഉണർന്ന് സമയം നോക്കുവാനായി മൊബൈൽ എടുക്കുമ്പോൾ, ഗുഡ് മോർണിംഗ് സന്ദേശങ്ങളുടെ ബീപ്പ് ശബ്ദം.
വിളിച്ചുണർത്തി, ചൂടുചായയോടു കൂടി ചുംബനം തന്നു, നെറുകയിൽ തലോടി അടുത്തിരിക്കുവാൻ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ!
വലതുകരം കൊണ്ട് വയറിൽ തലോടി, മുടിച്ചുരുളുകളിലൂടെ വിരലോടിച്ചു, നെഞ്ചത്തേക്ക് വലിച്ചിടുവാൻ, ശരീരത്തെ ചൂടാക്കുവാൻ ആരെങ്കിലും അരികിൽ ഉണ്ടായിരുന്നുവെങ്കിൽ!

നിരാശയുടെ,ശൂന്യതയുടെ കരിമ്പടം മൂടിയ ചിന്തകളെ രാവിലെ തന്നെ തോൽപ്പിക്കേണ്ടതുണ്ട്.
അതിരാവിലെത്തെ രക്തചംക്രമണ അഭിനിവേശങ്ങളെ, അന്തർഗ്രന്ഥി സ്രവങ്ങളുടെ പെരുമാറ്റങ്ങളെ കടിഞ്ഞാൺ ഇടേണ്ടതുണ്ട്.
അപരിചിതമായ നമ്പരിൽ നിന്നും എത്തിയ ശുഭദിന സന്ദേശത്തിൽ, മനസ്സുടക്കി ഉണർന്നു.
ഇനി ഞാൻ ഉണരട്ടെ.

Wednesday, January 24, 2018

ദേവി!

 
 
 
 
 
 
നാട്ടുവഴികളിലൂടെയും നടവരമ്പിലൂടെയും നടന്നു നീങ്ങി.
കടലിന്റെയും കരിമണലിന്റെയും കയറിന്റെയും നാട്ടിലെ പുണ്യകഥകൾ ഉറങ്ങുന്ന,ക്ഷേത്രമൈതാനത്തിനരികിൽ, പച്ചസാരിയുടുത്തൊരു നാരി രൂപം.
ദേവി!

ജീവിതത്തിലെ ഇല്ലായ്മകളിലേക്ക്,
ശൂന്യതകളിലേക്ക്,
നഷ്ടങ്ങളിലേക്ക്,
ഏകാന്തതയുടെ വിരസതയിലേക്ക്,
ലക്ഷദ്വീപം ചൊരിഞ്ഞവൾ, ദേവി!
ധനുമാസ നിലാവിലെ ഉത്രട്ടാതി നക്ഷത്രം
മേൽക്കൂരയില്ലാത്ത ചുറ്റമ്പലത്തിനുള്ളിലെ,പുരുഷാന്ഗനമാരുടെ ദേവി!
ചന്ദനം പൂശിയ നെറ്റിത്തടവും ചെമ്പൊടി നിറമാർന്ന ചുണ്ടുകളും
തുളസിക്കതിരും
തുമ്പപ്പൂ നാസികയും!
ദേവിയാണവൾ...
അല്ലാ, ദേവിതന്നെയാണവൾ.
തുടരുന്ന നിർവികാരത,പ്രണയത്തിനു വഴിമാറുമ്പോൾ
തിരിച്ചുവരുന്നത്, നഷ്ടപ്പെട്ടുവെന്ന് കരുതിയ മനസ്സും പ്രതീക്ഷകളുമാണ്.

ദേവിയാണ് തുണ!
ദേവി മാത്രമാണ് തുണ.
                                                     ******************

Photo courtesy:htttps://www.dipuharidasphotography.com


നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...