Tuesday, February 17, 2015

ഒരു ശിവരാത്രി രാവിൽ

ആശയാണ് നിരാശയ്ക്ക് കാരണമെന്ന് ചൊല്ലിയ മഹാത്മാവിനു നമസ്കാരം.
കോളേജു പഠനം കഴിഞ്ഞ് ആലംബമില്ലാതെ അലഞ്ഞു നടന്നകാലം.

അപ്പോഴാണ്,അവൾ ആരോടും ചോതിക്കാതെ മനസ്സിലേക്ക് കുടിയേറിയത്.
അവൾ ബാക്കിവെച്ച ഓർമകൾക്ക് എപ്പോഴും അമ്പലങ്ങളുടെ പശ്ചാത്തല സാന്യധ്യമുള്ള   ഇരമ്പലാണ്!. 
മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന മഞ്ഞ...
വിഷുക്കാലത്തിന്റെ പൂര്‍ണത.
അവളൊരു വിഷു ആയിരുന്നു.
ഓര്‍മകളില്‍ വിഷുക്കാലത്ത് തളിർക്കുന്ന കൊന്നപ്പൂവുകളിൽ...
അമ്പല മുറ്റത്തിന്റെ നൈര്‍മല്യതയില്‍ ... 
ദീപാരാധന  തൊഴുന്നമഞ്ഞപൂവ്‌ .

പ്രേമം കൊടുംപിരികൊണ്ട് പിടയുന്ന  രണ്ടായിരത്തിന്റെ ആദ്യപകുതി.
ആശ്രയിക്കുവാൻ ആരുമില്ലാതെ അമ്പലങ്ങൾ തോറും കയറി ഇറങ്ങി.ഞാൻ മാത്രമല്ല,അവളും.
അവൾ നോറ്റ നോമ്പുകൾ ഒക്കയും എനിക്കുവേണ്ടിയായിരുന്നു. 
പ്രാർത്ഥിച്ചത്‌ ഞങ്ങളുടെ കൂടിച്ചേരലിനു വേണ്ടിയായിരുന്നു.

ശിവക്ഷേത്രത്തിലെ സ്ഥിരം സന്ദർശകനായിരുന്നു ഞാൻ.
എല്ലാ ശനിയാഴ്ചകളിലും പിന്നെ മിക്ക ഞായറാഴ്ചകളിലും രാവിലെ തന്നെ ശിവക്ഷേത്രത്തിൽ പോകുമായിരുന്നു.
അവളെ സ്വന്തമാക്കാൻ,അങ്ങനെയാണ്, അന്ന് ആദ്യമായി ശിവരാത്രി വൃതം നോൽക്കുന്നത് .
മത്സ്യമാംസാധികൾ ഉപേക്ഷിച്ച ഒരു പകൽ.
മീനചൂട് എത്തിയിട്ടില്ലാഞ്ഞിട്ടുപോലും  ആ പകലിൽ ശരീരവും മനസ്സും നീറി.
അവൾക്കുവേണ്ടി  ആയിരുന്നു,അവൾക്കു വേണ്ടി മാത്രം.

ചെറിയ മതിൽ കെട്ടിനകത്തെ കൂത്തമ്പലത്തിൽ കലാകാരന്മാര് വേഷം ചുറ്റി ഒരുങ്ങുന്നു.
ആശാന്റെ മടിയിൽ തലചായ്ച്ചു അവർ ശ്രദ്ധയോടെ കിടക്കുന്നു.
കത്തിനിൽക്കുന്ന മണ്‍വിളക്കിനു ചുറ്റും ചെറു പ്രാണികളുടെ നൃത്തം.
ഇഴഞ്ഞു നീങ്ങിയ  പകൽ  സായന്തനത്തിന്റെ മടിയിൽ ശയ്യ തേടി.

ആളുകൾ വന്നു തുടങ്ങുന്നു.പ്രായമേറിയവർ ആണ് ഏറയും.
സിമന്റ് തറയിൽ നിരത്തിയ നെയ്ത്തുപായക്ക്മേൽ ഏവരും ഇരുപ്പ് ഉറപ്പിച്ചിരുന്നു.
കത്തിച്ചുവെച്ച വിളക്കിൽ കഴകം സമയാ സമയങ്ങളിൽ എണ്ണ പകർന്നുകൊണ്ടിരുന്നു.

ദീപാരാധന കഴിഞ്ഞു.
ശ്രീകോവിൽ നട അടച്ച ഉടനെ കൂത്തമ്പലത്തിനു മുന്നിൽ ജനാവലി കൂടി.
നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ചെണ്ടയുടെമേൽ കോലുകൾ  തലോടി.
ചിമിലകൽ താളം തീരത്തു.
കഥകളി സംഗീതം കളിയോടപ്പം  അതിന്റെ  മൂർധന്യതയിലെക്കു.
രാത്രിയാമങ്ങളും കഥകളിപദങ്ങളോടപ്പം മുന്നോട്ട് പൊയ്കൊണ്ടിരുന്നു!.
ഉറക്കം കണ്ണുകളെ തേടിവന്ന ഓരോ നിമിഷവും എണീറ്റ്‌ അമ്പലകുളത്തിലേക്ക്‌ നടന്നു.
കണ്ണുകൾ നനച്ചു.
പിന്നെ അൽപം മാറിനടന്നു.
മറ്റൊരു കൂട്ടർ  നമാ:ശിവായ മന്ത്രങ്ങൾഉച്ചരിച്ചു ക്ഷേത്രം ചുറ്റുന്നു.
അവരോടപ്പം കൂടി. 
ഇളകി പുതഞ്ഞു കിടക്കുന്ന മണ്ണിനു മേലെ നടന്നു അമ്പലം വലം വെച്ചു.
കാലുകൾ എടുത്തുവെക്കാൻ നന്നെ ബുദ്ധിമുട്ടി.

ക്ഷേത്രത്തിന്റെ തെക്കെവരാന്തയിലെ അങ്ങേ തലയ്ക്കു രണ്ടു പെണ്‍കുട്ടികൾ ഇരുന്നു നാമം ചൊല്ലുന്നു.
അവരും ആദ്യം മുതൽ തന്നെ ആ സന്നിധിയിൽ ഉണ്ട്.
മുല്ലപൂമാല ചൂടി സാരി ഉടുത്ത പെണ്‍കുട്ടികൾ.
ശ്രദ്ധ കുറച്ചു നേരം അവരിലേക്ക്‌ ചാഞ്ഞു.
പ്രണയിനിയെ സ്വന്തമാക്കാൻ വേണ്ടി വ്രിതമെടുത്തു പ്രാർത്ഥനയിലാണ്ടു ഇരിക്കുന്ന മനസ്സിൽ നുരഞ്ഞു പൊങ്ങുന്ന ചാപല്യം.
കാണുന്നപെണ്‍കുട്ടികളോട് ചാപല്യം തോന്നാൻ, കാണുന്ന മാത്രയിൽ ആകര്ഷണം തോന്നത്തക്ക  തുലോം ദുർബല പ്രതീകമാണോ ഞാൻ ?
ഇല്ലാ ,അങ്ങനെ ചിന്തിക്കുന്നില്ല.

വീണ്ടും ആ പ്രാര്ത്ഥന കൂട്ടം ക്ഷേത്രത്തിനു വലംവെക്കുന്നു.
കൂവളത്തില മാലയും  പറന്നു കിടക്കുന്ന  ഭസ്മവുംവിഭൂതിയുടെ, ആത്മ സാക്ഷാൽകാരത്തിന്റെ അനുഭൂതി ഉണർത്തുന്നു.
അവരിലേക്ക്  ചേർന്ന്  ആ പെണ്‍കുട്ടികളും.

അവർ എന്നോടപ്പവും,പിന്നെ എനിക്ക് മുന്നേയും നടന്നു.
കൂപ്പിയ കൈകളും മന്ത്രം ചൊല്ലുന്ന ചുണ്ടുകളും അന്തരീക്ഷത്തിൽ ഉയരുന്ന ശിവാർച്ചന മന്ത്രങ്ങൽകൊപ്പം അലിഞ്ഞു ചേർന്നു.
വിശപ്പും ഉറക്കവും എന്നെ കീഴടക്കുമോ എന്ന് ഭയന്നു.
ആ പെണ്‍കുട്ടികൾ മുൻപ് ഇരുന്ന ഭാഗത്തായി ഞാൻ ചെന്നിരുന്നു.

അവരും നേരമ്പോക്കിന് ആരുടെ എങ്കിലും സാന്നിധ്യം ആഗ്രഹിക്കുന്നതായി തോന്നി.
അവർ എന്നെ നോക്കുന്നുണ്ടോ ?
അവരുടെ ചുണ്ടുകൾ വിടരുന്നുണ്ടോ ?
അവർ എന്നെ നോക്കി പുഞ്ചിരിക്കുന്നുവോ ?
അല്ല,സംശയമല്ല. ദേ അവർ എന്നെ നോക്കുക തന്നെ ആണ്. സംസാരിക്കാൻ തുടങ്ങുകയാണ്.

ഞാൻ പതുക്കെ പതുക്കെ...കണ്ണുകൾ പിൻവലിച്ചു. പരിചയമുള്ള ആരെങ്കിലും എന്നെ ഒന്ന് വിളിച്ചായിരുന്നുവെങ്കിൽ ?
തൊട്ടടുത്തായി വേറെ ആരുമില്ല.
പരിചയ  മുള്ളവരായി  ആരുമില്ലവിടെ.
എങ്ങോട്ടാണ് ഒന്ന് ഓടി രക്ഷപെടുക.

വീണ്ടും പഞ്ചാക്ഷരി മന്ത്രങ്ങളുമായി പ്രാര്ത്ഥന കൂട്ടം നടന്നുവരുന്നു.
അവരുടെ ഇടയിലേക്ക് ഞാനുംനടന്നു കയറി.

ദ്രിഡഗാത്രനെകിലും പ്രേമമലർശരമേറ്റപ്പോൾ തളർന്നുപോയ ഭീമസേനൻ പ്രണയപുഷ്പം തേടിയിറങ്ങിയത് കളിയരങ്ങിൽ തകർത്താടുന്നു.
പ്രണയ സാക്ഷാൽക്കാരത്തിനു ശിവരാത്രി വ്രിതം നോറ്റ ആ കൌമാരം,
ലജ്ജയോടെ ആ  പെണ്‍കുട്ടികളുടെ മുന്നില് നിന്നും ഓടി ഒളിച്ചു.


No comments:

Post a Comment

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...