Monday, September 12, 2011

അമ്മുമ്മ

ചുവന്ന പെയിന്റിന്റെ  നടുവിലൂടെ വെള്ള വരയിട്ട  സര്ക്കാര് ബസ്‌ കാണുമ്പോള്‍ എന്നും മലയാളമാസം ഒന്നാം തീയതി ഓര്‍മവരും.
മഞ്ഞു പൊഴിയുന്ന വൃശ്ചിക തണുപ്പില്‍ പോലും കൃത്യം മുറ തെറ്റാതെ തെക്കന്‍ ഗുരുവായൂരപ്പനെ കാണാന്‍ പോകുന്ന അമ്മുംമയാണ് എന്റെ ഓര്മ.  വീടിനുമുന്നിലെ പഞ്ചായത്ത്‌ റോഡിലൂടെ രാവിലെ മാത്രം ട്രിപ്പ്‌ നടത്തുന്ന ബസ്‌. ആ ബസില്‍ ആയിരുന്നു അമ്മുമ്മ എല്ലാ മാസവും ഒന്നാം തീയതി കണ്ണനെ കാണാനായി  അമ്പലത്തിലേക്ക് പോയ്കൊണ്ടിരുന്നത്.
അമ്മുംമയോടപ്പം റോഡരികില്‍ കൂട്ടിനു നില്‍ക്കുന്നതും ബസിനു കൈ കാണിക്കുന്നതും എല്ലാം ഞാന്‍ ആയിരുന്നു.
രാവിലെ 6.15 നു ആയിരുന്നു ആ ബസിന്റെ സമയം.
പതിവ് പോലെ എന്നും അമ്മുമ്മ രാവിലെ 5 മണിക്ക് എണീക്കും. എന്നെയും വിളിച്ചുണര്‍ത്തും. . രാവിലെ അമ്മുമ്മ ഉണര്‍ന്നു തനിയെ പശുവിനെ കറന്നു, ചായയും ഇട്ടു മറ്റുള്ള എല്ലാവരെയും വിളിച്ചുണര്‍ത്തും. ഉറക്കം മതിയാകാതെ പുസ്തകങ്ങളിലെ കറുത്ത അക്ഷരങ്ങളെ നോക്കിയിരിക്കുമ്പോഴേക്കും അമ്മുമ്മ ഒരു കപ്പ്‌ ചായയുമായി എത്തും.

പിന്നെ രാവിലെ മുതല്‍ പശുവിന്റെ ഓരോ കാര്യങ്ങള്‍ ആയി. അതിനു കാടി കൊടുക്കുക, പുല്ലു പറിക്കുക, കുളിപ്പിക്കുക, എഴുത്തില്‍ വൃത്തിയാക്കുക എന്നിങ്ങനെ ഓരോ കാര്യങ്ങള്‍ ആയി കൂടും. സ്കൂളില്‍ പോകാന്‍ സമയം ആകുന്നിടം വരെയും ഞാനും അമ്മുമ്മയുടെ കൂടെ ആയിരിക്കും. വ്യ്കിട്ടു സ്കൂളില്‍ നിന്നും വന്നതിനു ശേഷം, പിന്നെയും പറമ്പിലേക്ക് . 
 
അക്കാലത്തു പറമ്പില്‍ നിറയെ പറങ്കിമാവുകള്‍ ഉണ്ടായിരുന്നു. സീസണ്‍ ആയി കഴിഞ്ഞാല്‍, സ്കൂളില്‍ നിന്നും വന്നു, മാവിന്റെ മുകളിലേക്ക് കയറും. എല്ലാ ശനിയാഴ്ചകളിലും പറങ്കിയണ്ടി വാങ്ങുവാനായി മുതലാളിമാര്‍ വരുമായിരുന്നു , അക്കാലത്തു 5 കിലോ വരെ ആഴ്ചയില്‍ വിറ്റിട്ടുണ്ട്.

എത്രയെത്ര പുരാണ കഥകളാണ് ഓരോ ദിവസവും അമ്മുമ്മ പറഞ്ഞു തന്നിട്ടുള്ളത്.
രാമാനന്ദ് സാഗര്‍ സഹോദരന്മാര്‍ രാമായണം കാണിച്ചു തരുന്നതിനു മുന്നേ അമ്മുമ്മ പറഞ്ഞു തന്നിട്ടുള്ള ശീലുകള്‍ ആയിരുന്നു മനസ്സില്‍.
ബന്ധനസ്ത ആയ, ചിന്താവിഷ്ടയായ സീത ദേവിയെ കുറിച്ച് പറയുമ്പോള്‍, അമ്മുമ്മയുടെ മുഖം തന്നെ ആയിരുന്നു സീതയുടെ സ്ഥാനത്. ചെറുപ്പത്തിലെ ഭര്‍ത്താവു നഷ്ടപെട്ട ജീവിതം ആയിരുന്നു അമ്മുമ്മയുടെത്‌, എട്ടുമക്കളില്‍ രണ്ടു പേര്‍ക്ക് അകാലമരണവും കൂടി ആയപ്പോള്‍, പിന്നെ സംരക്ഷണം അച്ഛനായിരുന്നു.

എപ്പോഴും  ചിരിച്ചോണ്ട് മാത്രം സംസാരിക്കുന്ന അമ്മുമ്മ. കഥകളിയുടെ കേളികൊട്ട് എവിടെ കേട്ടാലും, ഏതു രാത്രിയിലും പോകുന്ന അമ്മുമ്മ. 
അമ്മുമ്മ പറഞ്ഞു തന്ന കഥകളില്‍, തന്റെ ഒക്കത്ത് ഇരുന്ന എന്റെ കണ്ണില്‍ , ഓര്‍മ്മകള്‍ നഷ്ടമായി തനിച്ചു ദൂരെക്ക് ഇറങ്ങി പോകുന്ന അമ്മുമ്മയുടെ അച്ഛന്‍ മണ്ണ് വാരി എറിഞ്ഞത് വര്‍ഷങ്ങള്‍ക്കു ശേഷം പറഞ്ഞു ആവര്‍ത്തിക്കുമ്പോഴും അമ്മുംമക്ക് ചിരി തന്നെ ആയിരുന്നു. ഒരുപക്ഷെ കാലം കരുതിവെച്ച മറ്റൊരു ക്രൂരത. തന്റെ ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ചിരിപോലും മറന്ന അമ്മുമ്മ ആയിരുന്നു അവസാനനാളുകളില്‍.
*******************
എന്തെ പെട്ടന്ന് അമ്മുമ്മയെ കുറിച്ച് ഓര്‍ക്കാന്‍?
" ചിട്ടി വിളിച്ചിട്ടുണ്ട്, ഒരു സാലറി സര്‍ട്ടിഫിക്കറ്റ് അറേഞ്ച് ചെയ്യുകയാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പം ആകും" എന്ന് KSFE യില്‍ വര്‍ക്ക്‌ ചെയ്യുന്ന സുഹൃത്ത്‌ പ്രദീപ്‌ വിളിച്ചു പറഞ്ഞപ്പോള്‍, അത് എങ്ങനെ അറേഞ്ച് ചെയ്യാം എന്നുള്ള ചിന്തയുമായിട്ടായിരുന്നു  ഇന്നലെ ഉറങ്ങാന്‍ കിടന്നത്.അടുത്ത മാസം നാട്ടില്‍ പോകണം.പെങ്ങളുടെ കല്യാണം ആണ്. ചിന്തകള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.
സച്ചിന്‍ വളരെ പെട്ടന്ന് ഔട്ട്‌ ആയതും ശ്രീമോനെ വെറും ഒരു കോമാളി ആയിട്ടാണോ രവിശാസ്ത്രിയും പിന്നെ സെവങ്ങും വിശേഷിപ്പിച്ചത്‌ എന്നുള്ള ചിന്തകള്‍ ഒരു പക്ഷെ എന്റെ സാലറി സര്ടിഫികെടില്‍   മുങ്ങിപോയിട്ടുണ്ടാവം.

******************

വീടിനു മുന്നിലെ നാട്ടുപാതയിലൂടെ മുന്നോട്ടു നടന്നു, വലത്തോട്ട് തിരിയുമ്പോള്‍ കരുണന്‍ അമ്മാവന്റെ വീടായി. അതിന്റെ കോലായില്‍ ഇപ്പോഴും ഒരു പട്ടിയെ കെട്ടിയിട്ടുണ്ടാവും. ആര് ആ വീട്ടിലേക്കു ചെന്നാലും ആ പട്ടി കുരച്ചുകൊണ്ടു ചാടി അടുക്കും. രാത്രിയില്‍ അമ്മാവന്‍ മദ്യപിച്ചു ബഹളം ഉണ്ടാക്കുമ്പോള്‍, പട്ടിയുടെ കുരയും തമ്മില്‍ തിരിച്ചറിയാതിരിക്കാന്‍ ആണ് പട്ടിയെ വളര്‍ത്തുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നതെങ്കിലും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.
ചാടി കുരക്കാന്‍ തുടങ്ങിയ പട്ടിയുടെ സമീപത്തു നിന്നും  അല്പം മാറി, വടക്കേ വീട്ടിലെ ബിന്ദു ചേച്ചിയുടെ വീട്ടില്‍ ചെന്ന്, ചേച്ചിയുടെ സാലറി സര്‍ട്ടിഫിക്കറ്റ് ചോതിക്കാം എന്നുള്ള ചിന്തയിലാണ് നടന്നത്. അപ്പോള്‍ അതാ, പഞ്ചായത്ത് റോഡിലൂടെ ചുമപില്‍ വെള്ള പെയിന്റടിച്ച ബസ്‌ പോകുന്നു....പെട്ടന്ന്, അമ്മുമ്മയും മനസിലേക്ക്....
പെട്ടന്ന് ആരോ എന്റെ വലതു കരം പിടിച്ചതായി ഒരു തോന്നല്‍, ഒരു തണുത്ത സ്പന്ദനം.
തിരിഞ്ഞു നോക്കി, ഇല്ല. ആരും ഇല്ല.
പെട്ടന്ന് ഞാന്‍ ചാടി എണീറ്റ്‌.
ലൈറ്റ് ഇട്ടു.
വലതു കൈക്ക് അപ്പോഴും ഒരു തണുപ്പ്.
ചുറ്റും നോക്കി, ഇല്ല. ആരുമില്ല. മുകളില്‍ ഫാന്‍ കറങ്ങുന്നുണ്ട്. വേറെ എന്തെങ്കിലും, ആരെങ്കിലും.
ഇല്ല. ഒന്നുമില്ല. വാട്ചില്‍ സമയം രാവിലെ 5 മണി ആയിരിക്കുന്നു.
ചെറിയ ദാഹം തോന്നി, അല്പം വെള്ളം കുടിച്ചു.
പിന്നെ ഉറങ്ങിയില്ല...ഉറക്കം വന്നില്ല എന്ന് പറയുന്നതാവും ശരി.
അവസാനമായി ഒന്ന് കാണുവാന്‍ പോലെ കഴിയാതെ... :'(
അന്ത്യനിമിഷത്തില്‍ ഒരു നുള്ളി വെള്ളം പോലും കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല... :'(
വായ്ക്കരിപോലും ഇടാന്‍ കഴിയാഞ്ഞതിന്റെ  വേദനം അന്നുമുതല്‍ ഇന്ന് വരെയും ഉണ്ടായിരുന്നു.... :'( :'(
എന്റെ കയ്യിലെ തണുപ്പ് മാറതിരിക്കട്ടെ... +:pray:+
അമ്മുമ്മ എന്റെ കൂടെ ഉണ്ടാകട്ടെ... +:pray:+ +:pray:+

No comments:

Post a Comment

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...